കതിരൂര്‍ മനോജ് വധം, സിബിഐ പിടിമുറുക്കി, കുടുങ്ങുന്നത് സിപിഎമ്മിലെ വമ്പന്‍മാര്‍
ആര്‍എസ്എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടതു സംബന്ധിച്ച അന്വേഷണം സിബിഐ ശക്തമാക്കി. ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കഴിഞ്ഞയാഴ്ച സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരെ പരാമര്‍ശമുള്ളതും സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.സിപിഎം ജില്ലാ നേതൃത്വം വീണ്ടും പ്രതിരോധത്തിലേക്ക് നിങ്ങി.
ആര്‍എസ്എസ് ജില്ലാ ഭാരവാഹിയായിരുന്ന മനോജിനെ 2014 സെപ്റ്റംബര്‍ ഒന്നിനാണു കതിരൂരിനു സമീപം വാഹനം തടഞ്ഞു ബോംബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ 1999ലെ തിരുവോണനാളില്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു മനോജ്. രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു കാരണമെന്നും പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്നുമാണു തുടക്കം തൊട്ടേ പൊലീസിന്റെ നിഗമനമെങ്കിലും പ്രതികള്‍ അറസ്റ്റിലായ ഘട്ടത്തില്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നല്‍കിയ കസ്റ്റഡി അപേക്ഷകളിലും റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലും ഉന്നതതല ഗൂഢാലോചന സംബന്ധിച്ച സൂചനകളുണ്ടായിരുന്നില്ല.
മുഖ്യപ്രതി വിക്രമനും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തരിപ്പ പ്രഭാകരനും ചേര്‍ന്ന് ഓഗസ്റ്റ് 24നു മാലൂരില്‍ ഗൂഢാലോചന നടത്തിയെന്നു മാത്രമാണു കണ്ണൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
എന്നാല്‍, ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ഏരിയാ കമ്മിറ്റികള്‍ കൃത്യമായി ആസൂത്രണം ചെയ്താണു കൊല നടപ്പാക്കിയത് എന്നാണു സിബിഐയുടെ കുറ്റപത്രത്തിലെ നിഗമനം. കൊലക്കേസില്‍ പ്രതിപ്പട്ടികയിലുള്ള 19 പേരെയും വിശദമായി ചോദ്യം ചെയ്തതായും നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചുവെന്നുമാണു സിബിഐ ബോധിപ്പിച്ചിരിക്കുന്നത്.
ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പ്രമുഖ നേതാക്കളിലേക്കു നീളുമെന്നതിനാല്‍ കൂടുതല്‍ കരുതലോടെ തുടര്‍നടപടികളിലേക്കു കടക്കാനാണു സിബിഐ നീക്കം. തുടരന്വേഷണം തുടങ്ങുന്നതിനു മുന്‍പ് അന്വേഷണ സംഘം വിപുലീകരിക്കുമെന്നും സൂചനയുണ്ട്.
രാഷ്ട്രീയ വിരോധം തീര്‍ക്കാനാണു സിപിഎം പ്രാദേശിക നേതൃത്വം കൊലപാതകം ആസൂത്രണം ചെയ്തതെന്നും അതു ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരിക്കാമെന്നുമാണു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സിബിഐ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന സംബന്ധിച്ചു വിശദമായ തുടരന്വേഷണം ആവശ്യമാണെന്നും അതു സംബന്ധിച്ച കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി കുറ്റപത്രത്തിന്റെ രണ്ടാംഭാഗം തയാറാക്കേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
മുഖ്യപ്രതി വിക്രമന്‍ അറസ്റ്റിലായി 180 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം കിട്ടാനുള്ള സാധ്യത കണക്കിലെടുത്താണു ശനിയാഴ്ച വൈകിട്ടു കുറ്റപത്രം സമര്‍പ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി അവധിയായിരുന്നതിനാല്‍ കുറ്റപത്രം ജഡ്ജി കാണുകയോ ഫയലില്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha