ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പങ്ക് മുഖ്യമന്ത്രി ഇടപെട്ട് മുക്കി, വാര്‍ത്ത വന്നത് മാണിക്കെതിരെ മാത്രം
ബാര്‍മുതലാളിമാരില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രിമാരും കോഴവാങ്ങിയിട്ടുണ്ടെന്ന ബാര്‍മുതലാളിമാരുടെ സംഭാഷണം പ്രമുഖ ചാനലുകളും മാധ്യമങ്ങളും മുക്കി. കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരായാണ് ഫോണ്‍ റിക്കോര്‍ഡില്‍ കോഴ വാങ്ങിയെന്ന ആരോപണം ഉള്ളത്. എന്നാല്‍ ഈ ഫോണ്‍ സംഭാഷണം കൊടുക്കാന്‍ പ്രമുഖ മാധ്യമങ്ങളും വിസമ്മതിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണ് ഈ ഫോണ്‍ സംഭാഷണം മുക്കിയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ പ്രമുഖ മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണം മന്ത്രിസഭയെ ബാധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന. നിയമസഭയില്‍ ഇക്കാര്യം സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും അത് കൊണ്ട് വിശ്വാസ്യതയില്ലാത്ത വാര്‍ത്ത കൊടുത്താല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭീഷണിയെ വകവയ്ക്കാതെ മംഗളം ഈ വാര്‍ത്ത ഒന്നാം പേജില്‍ തന്നെ കൊടുത്തു.
ബാര്‍ കോഴയിലെ പുതിയ ശബ്ദരേഖ പുറത്തുവന്നപ്പോള്‍ ഏവരും പ്രതീക്ഷിച്ചത് രാഷ്ട്രീയ പൊട്ടിത്തെറിയാണ്. എല്ലാ ചാനലും പത്രവും ആളിക്കത്തിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന രീതി. കെ.എം മാണിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ സംഭവിച്ചത് അങ്ങനെയായിരുന്നു. എന്നാല്‍ സാക്ഷാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേസില്‍ പ്രതിയായപ്പോള്‍ കാര്യങ്ങള്‍ മാറി. പ്രമുഖ മാദ്ധ്യമങ്ങളൊന്നും ഈ സംഭവം അറിഞ്ഞില്ല. വാര്‍ത്ത പുറത്തുകൊണ്ടു വന്ന റിപ്പോര്‍ട്ടറില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങി. പത്രങ്ങളില്‍ മംഗളത്തെ മാത്രം ആര്‍ക്കും സ്വാധീനിക്കാനായില്ല. അവരും വാര്‍ത്ത നല്‍കി. എല്ലാം ബജറ്റ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എല്ലാ മന്ത്രിമാരേയും കുറ്റവിമുക്തരാക്കി.
മാണിക്കെതിരായ വാര്‍ത്ത ആഘോഷിച്ചവര്‍ക്ക് ഇന്നലെ പുറത്ത് വന്നത് വ്യക്തതയില്ലാത്ത സംഭാഷണമാണ്. ബാറുടമകളുടെ ഫോണ്‍ റിക്കോര്‍ഡ് എന്നും കൊടുക്കാനുള്ളതല്ല തങ്ങളുടെ ചാനലെന്ന് പറഞ്ഞവരും ഉണ്ട്. പക്ഷേ മാണിക്കെതിരെ ആവേശത്തോടെ സംസാരിച്ചവരോട് അതേ പറ്റി ചോദിച്ചാല്‍ മിണ്ടാട്ടവുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് വാര്‍ത്തയൊതുക്കാനും ചര്‍ച്ചയില്ലാതാക്കാനും ശ്രമിച്ചതായി ആക്ഷേപമുണ്ട്. ഏതായാലും ഇന്ന് വിഷയം കത്തുമെന്ന് ഏഷ്യാനെറ്റ് തിരിച്ചറിഞ്ഞു. നിയമസഭയില്‍ എന്തായാലും പ്രതിപക്ഷം വിഷയം ഉയര്‍ത്തും. വലിയ വാക്‌പോരുമുണ്ടാകും. അപ്പോള്‍ ഈ വാര്‍ത്തയും നല്‍കേണ്ടി വരും. അതുകൊണ്ട് രാത്രിയിലുള്ള ഗള്‍ഫ് വാര്‍ത്തയിലും മറ്റും ഇത്തരമൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കി. അതിനിടെ ഇന്നും കൂടുതല്‍ ശബ്ദരേഖ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ബാര്‍ കോഴയില്‍ പുറത്തുവന്ന ശബ്ദരേഖയിലെ സംഭാഷണം ശരിയാണെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വ്യക്തമാക്കി. എന്നാല്‍ സി ഡിയുടെ ഉറവിടത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ നടക്കുന്ന സമയത്ത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിയാലോചന നടത്തിയിരുന്നു. വി എം. രാധാകൃഷ്ണനും മലബാറില്‍ നിന്നുള്ള മൂന്നു നാലു ബാര്‍ ഉടമകളും അവിടുണ്ടായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, മന്ത്രി കെ.എം. മാണിയുടെ ബന്ധു തൊടുപുഴ ബിനോയ് തുടങ്ങിയ ഇരുപതോളം പേര്‍ പങ്കെടുത്തിരുന്നു. തന്റേതിനു പുറമേ അസോസിയേഷന്‍ സെക്രട്ടറിയുടെയും വി എം. രാധാകൃഷ്ണന്റെയും ശബ്ദം പുറത്തുവന്നതിലുണ്ടെന്നും ബിജു രമേശ് പറഞ്ഞു. നേരത്തെ ശബ്ദ രേഖ ശരിയാണെന്ന് വി എം രാധാകൃഷ്ണനും സമ്മതിച്ചിരുന്നു.
അതേസമയം, മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ട, കോഴ വാങ്ങിയവരുടെ വിവരം പുറത്തുവിടുമെന്ന് സമ്മര്‍ദ്ദം ചെലുത്തിയാല്‍ മതിയെന്ന് വ്യവസായി വി എം. രാധാകൃഷ്ണന്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് സാഹിബ് വിളിച്ചിരുന്നു, സാഹിബ് ചോദിച്ചു. മീറ്റിംഗിന് പോകുന്നുണ്ടോ. പോകുമെന്ന് ഞാന്‍ പറഞ്ഞു... കേസ് ഇങ്ങിനെ നീട്ടിക്കൊണ്ടുപോകാതെ സെറ്റില്‍ ചെയ്യണമെന്ന് സാഹിബ് നിര്‍ദ്ദേശിച്ചതായും രാധാകൃഷ്ണന്‍ വിശദീകരിക്കുന്നു. കുഴപ്പമുണ്ടാകില്ലെന്നല്ലേ എനിക്കു പറയാനാകൂവെന്ന രാധാകൃഷ്ണന്റെ പ്രതികരണത്തെ തുടര്‍ന്ന് പൊട്ടിച്ചിരി ഉയരുന്നു. സാഹിബ് എന്ന് പറഞ്ഞത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ആണെന്ന് രാധാകൃഷ്ണന്‍ സ്ഥിരീകരിച്ചതായി ചാനല്‍ അവകാശപ്പെട്ടു. ഞാന്‍ കായ് വാങ്ങാത്തത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായും ചാനല്‍ പറയുന്നു.
കമ്പ്യൂട്ടറൈസ്ഡ് ഡെലിവറിങ് യൂണിറ്റ് മാന്വലാക്കാന്‍ മാണി ഒരു കോടി രൂപ ചോദിച്ചുവെന്നും ഇതേ യോഗത്തില്‍ വെളിപ്പെടുത്തലുണ്ട്. മെഷീന്‍ മാന്വലാക്കുകയും പിന്നീട് ഫീസ് കൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നും ഉടമകള്‍ പറയുന്നു. മാണിയുടെ സമ്മര്‍ദ്ദ തന്ത്രമായിരുന്നു ഇതെന്നും ബിജു രമേശ് വിശദീകരിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha