കടിച്ചു, പിച്ചി, മാന്തി എന്ന പരാതിയുമായി പ്രതിപക്ഷം ഗവര്‍ണ്ണറെ കണ്ടു, സഭയില്‍ വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രം
ഇന്നലെ സഭയില്‍ വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍. ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ പ്രതിപക്ഷം കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാമായിരുന്നു. അത് കൊണ്ട് തന്നെയാണ് ഉമ്മന്‍ചാണ്ടി മറുതന്ത്രത്തിലൂടെ മാണിയെ സഭയിലെത്തിച്ചത്. എന്നാല്‍ സ്പീക്കറെ സഭയില്‍ കയറ്റാതെയുള്ള പ്രതിപക്ഷത്തിന്റെ നീക്കം മനസ്സിലാക്കുന്നതില്‍ ചാണക്യനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും തെറ്റി. സ്പീക്കറുടെ വേദിക്കു തൊട്ടടുത്തുള്ള പ്രധാന കവാടത്തിലൂടെ മാണി പ്രവേശിക്കും എന്ന കണക്കുകൂട്ടലില്‍ അവിടെ തടിച്ചുകൂടിനിന്നു പ്രതിപക്ഷം പ്രതിഷേധനിര തീര്‍ത്തു. എന്നാല്‍ മാണി തൊട്ടടുത്തുള്ള വാതിലിലൂടെ കടന്നുവരുന്നത് അവര്‍ അറിയാതെ പോയി. അങ്ങനെ പ്രതിപക്ഷത്തിനും പിഴവ് പറ്റി. ബജറ്റ് വായിച്ച് മാണി വിജയം നിയമസഭയില്‍ ആഘോഷിക്കുകയും ചെയ്തു.
രാവിലെ എട്ടരയ്ക്ക് സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളെ ചേംബറിലേക്ക് ക്ഷണിച്ച് വരുത്തി സഭാനടപടികള്‍ സുഗമമായി നടത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മന്ത്രി മാണി മാറി നിന്നാല്‍ സുഗമമാകുമെന്ന് അവര്‍ മറുപടി നല്‍കി. വാച്ച് ആന്‍ഡ് വാര്‍ഡ് കാരെ കയറ്റാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു. മാണി വന്നാല്‍ ഏത് വിധേയനെയും തടയുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. എങ്ങനെയും ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ടെന്ന് സ്പീക്കറും നിലപാടെടുത്തതോടെ സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയറ്റുമെന്ന് പ്രതിപക്ഷത്തിന് വ്യക്തമായി. അതോടെയാണ് മാണിയുടെ വരവ് തടയുന്നതിനെക്കാള്‍ പ്രാധാന്യം സ്പീക്കറെ തടയുന്നതിലേക്ക് മാറിയത്.
മന്ത്രിമരുടെ വരുന്ന വാതിലിലൂടെ തന്നെ ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും സഭയിലെത്തി. പ്രതിപക്ഷത്തിന്റെ വനിതാ എംഎല്‍എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കസേരയ്ക്കടുത്ത് നിലയുറപ്പിക്കുകയും മുഖ്യമന്ത്രിയടക്കമുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഈ വാതിലിലൂടെ തന്നെ മാണി വരുമെന്ന് വരുത്തികൊണ്ട് വാച്ചാന്‍വാര്‍ഡ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപക്ഷത്തെ കബളിപ്പിച്ച് കൊണ്ട് മാണി മറ്റൊരു വാതിലിലൂടെ ഈസമയം സഭയിലെത്തിച്ചിരുന്നു. ഇവിടെ വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്.
നടുത്തളത്തില്‍ ട്രഷറി ബഞ്ചുകള്‍ക്ക് സമീപം കുത്തിയിരുന്നു മുദ്രവാക്യം വിളിക്കുകയായിരുന്നു അതുവരെ പ്രതിപക്ഷാംഗങ്ങള്‍ അപ്രതീക്ഷിതമായാണ് സ്പീക്കറുടെ ഡയസിലേക്ക് ഓടിക്കയറിയത്. സ്പീക്കര്‍ വരേണ്ട വാതിലിന് മുന്നിലിരുന്ന് സ്പീക്കറെ അകത്തേക്ക് കടത്താതിരിക്കാനായിരുന്നു ശ്രമം. അതായിരുന്നു തന്ത്രം. സഭാനാഥന്‍ എത്തിയില്ലെങ്കില്‍ സഭ ചേരാനാകില്ല. സഭ കൂടിയാലേ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി മാണിയെ വിളിക്കാന്‍ കഴിയു. ഡയസില്‍ എത്തിയ ശ്രീരാമകൃഷ്ണന്‍, എ. പ്രദീപ്കുമാര്‍, ജയിംസ് മാത്യു, വി. ശിവന്‍കുട്ടി, കെ. അജിത് എന്നിവര്‍ സ്പീക്കറുടെ കസേര വലിച്ച് നീക്കി ദൂരേക്കിട്ടു. ഇ. പി. ജയരാജന്‍ ആ കസേര വലിച്ചെടുത്ത് ഡയസിന് പുറത്തേക്ക് എറിഞ്ഞു. ശിവന്‍കുട്ടിയും അജിത്തും ചേര്‍ന്ന് സ്പീക്കറുടെ മൈക്ക് ഒടിച്ചെടുത്ത് വലിച്ചെറിഞ്ഞു. കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ ഡയസിന് പിന്നിലുള്ള വാതിലിനടുത്തെത്തി. അകത്തേക്ക് കടക്കാതിരിക്കാന്‍ വാതിലില്‍ എല്ലാവരും ചേര്‍ന്ന് ബലമായി പിടിച്ചു. പിന്തിരിഞ്ഞ സ്പീക്കര്‍ പുറത്തുള്ള വാതില്‍ വഴി ഡയസിലെത്താന്‍ നോക്കി. ആ ശ്രമത്തെ ജി.സുധാകരന്‍, എളമരം കരീം, ഡോ. തോമസ് ഐസക്ക്, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു.
സ്പീക്കര്‍ തിരികെ പോയി. സ്പീക്കര്‍ക്ക് ഇരിക്കാന്‍ മറ്റൊരു കസേര എത്തിച്ചു. തൊട്ടുപിന്നാലെ ഡയസിന് പിറകിലുള്ള വാതില്‍ മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള വാച്ച് ആന്‍ഡ് വാര്‍ഡ് സംഘം ബലമായി തള്ളിത്തുറന്ന് സ്പീക്കറെ കസേരയില്‍ ഇരുത്തി. ശിവന്‍ക്കുട്ടിയും കെ. അജിത്തും ഡയസിനു മുകളില്‍ കയറി നിന്ന് സ്പീക്കറുടെ നടപടികള്‍ തടസപ്പെടുത്തി. കൂട്ട ബഹളത്തിനിടെ മൈക്കില്ലാതെ തന്നെ സഭാനടപടികള്‍ തുടങ്ങിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. അപ്പോഴേക്കും സഭയിലെത്തിയ മന്ത്രി മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ വിളിച്ചു. ബഡ്ജറ്റ് വായന തുടങ്ങി.
ഡസ്‌കിന്റെ മുകളില്‍ ചവിട്ടി നടന്ന് മാണിയുടെ അടുത്തെത്താന്‍ ഏതാനും എംഎല്‍എമാര്‍ ശ്രമിച്ചു. സഭയ്ക്കകത്ത് പ്രതിഷേധത്തിന്റെ വന്‍വേലിയേറ്റം സൃഷ്ടിക്കാന്‍ വലിപ്പച്ചെറുപ്പ മില്ലാതെ എല്ലാവരും ഒത്തുനീങ്ങി. മന്ത്രിമാരുടെ സീറ്റുകളില്‍ പ്രതിപക്ഷം ഇരിക്കാതിരിക്കാന്‍ സ്വന്തം എംഎല്‍എമാരെ നേരത്തെ അവിടെ ഇരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പതിവു കവാടത്തിലൂടെ പ്രവേശിച്ചതും പ്രതിപക്ഷത്തെ നേരിടാനെന്നവണ്ണം ഭരണപക്ഷ എംഎല്‍എമാരെല്ലാം ആ ഭാഗത്തു നിലയുറപ്പിച്ചതും പ്രതിപക്ഷത്തെ തെറ്റിധരിപ്പിക്കാനായിരുന്നു. സഭയുടെ നടുത്തളത്തില്‍നിന്നു പ്രതിപക്ഷ എംഎല്‍എമാര്‍ക്കു പെട്ടെന്നു പ്രവേശിക്കാന്‍ കഴിയാത്ത രണ്ടാം നിരയിലേക്ക് മാണിയുടെ ഇരിപ്പിടം മാറ്റി. മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം സ്പീക്കറെ അറിയിച്ചു. ഭരണപക്ഷം ഇതു രഹസ്യമായി സൂക്ഷിച്ചു. തെരഞ്ഞെടുത്ത എംഎല്‍എമാരുടെ രക്ഷാവലയത്തിലൂടെ മാണിയെ ഇരിപ്പിടത്തിലെ ത്തിക്കുകയും ചുറ്റും വലയം തീര്‍ത്ത് അദ്ദേഹത്തിന് ബജറ്റ് അവതരിപ്പി ക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു.
എന്നാല്‍ ബജറ്റ് അവതരണത്തിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. ചട്ടങ്ങള്‍ ലംഘിച്ചാണ് മാണി ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഗവര്‍ണ്ണറെ ബോധിപ്പിച്ചു. തങ്ങലെ ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചുവെന്ന് വനിതാ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha