ഏഴ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ വികസനാത്മകമായ ബജറ്റ്, പുരോഗതിയുടെയും വികസനത്തിന്റെയും ബജറ്റെന്ന് കെ എം മാണി
പതിമൂന്നാം ബജറ്റ് ധനമന്ത്രി കെ എം മാണി വിജയകരമായി പൂര്‍ത്തിയാക്കി. അപ്രതീക്ഷിതമായ നാടകീയമുഹൂര്‍ത്തങ്ങളാണ് പതിമൂന്നാം ബജറ്റില്‍ അരങ്ങേറിയത്. ഇടതുപക്ഷത്തിന്റെ വെല്ലുവിളികളെയും സമരത്തെയും പൂര്‍ണമായും നിഷേധിച്ചായിരുന്നു കെ എം മാണിയുടെ ബജറ്റ് അവതരണം. കെ.എം. മാണിയുടെ പന്ത്രണ്ടാം ബജറ്റ് പോലും ഇടത്പക്ഷം കൈയ്യടിയോടെയാണ് നിയമസഭയില്‍ പാസാക്കിയത്.
എന്നാല്‍ ഇത്തവണ കെ എം മാണിയെ തോല്‍പ്പിക്കാമെന്നുള്ള ഇടത് പക്ഷത്തിന്റെ മോഹം വെറും പാഴ്‌മോഹമായി മാത്രം പോവുകയായിരുന്നു. ഇടത് പക്ഷത്തിനും ബിജെപിയ്ക്കും കെ എം മാണി അവതരിപ്പിച്ച പതിമൂന്നാം ബജറ്റ് തിരിച്ചടിയായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇടത് പക്ഷത്തിന്റെ ഇത്രയും വലിയ പ്രതിഷേധം ഉണ്ടായിട്ടും ബജറ്റ് അവതരിപ്പിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ച ശേഷം വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിന്റെയും കെ എം മാണിയുടെയും അഭിമാനമുഹൂര്‍ത്തം തന്നെയാണ് ഈ പതിമൂന്നാം ബജറ്റ്. ഓരോ ജനങ്ങളും ആവേശത്തോടെയാണ് ബജറ്റിനെ നിരീക്ഷിച്ചതും. എന്ത് പ്രശ്‌നം വന്നാലും ബജറ്റ് തടയുമെന്നാണ് ഇടത്പക്ഷവും ബിജെപിയും വ്യക്തമാക്കിയിരുന്നത്. നിയമസഭയില്‍ സാഹചര്യത്തിന് അനുസരിച്ച് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇടത് പക്ഷ നേതാക്കള്‍ക്ക് മറുപടി നല്‍കുകയാണ് കെ എം മാണി തന്റെ പതിമൂന്നാം ബജറ്റിലൂടെ ചെയ്തതു. പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്ന് സാങ്കേതികമായെങ്കിലും ബജറ്റ് അവതരണം നടത്താനാണ് ഭരണപക്ഷം ശ്രമിച്ചത്. സ്പീക്കര്‍ക്ക് നേരേ പ്രതിപക്ഷം തിരിഞ്ഞത് അപ്രതീക്ഷിത സമരമുഖം സൃഷ്ടിക്കുകയും ചെയ്തു. 2030ഓടെ കേരളത്തെ വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലെത്തിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ധനമന്ത്രി കെ.എം മാണി പറഞ്ഞു.
ഇരുന്നൂറിലധികം വാച്ച് ആന്‍ഡ് വാര്‍ഡ് സേനാംഗങ്ങളെ വിളിക്കേണ്ട അപൂര്‍വ സാഹചര്യത്തിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. പുരോഗതിയുടെയും വികസനത്തിന്റെയും ബജറ്റ് തന്നെയാണ് കെ എം മാണി അവതരിപ്പിച്ചത്. നിയമസഭയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടും നിലവാരം പുലര്‍ത്തുന്ന ബജറ്റ് തന്നെയാണ് അവതരിപ്പിക്കാനായതെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നതും. എല്ലാ മേഖലകള്‍ക്കും ഒരുപ്പോലെ പ്രധാന്യം നല്‍കി തന്നെയാണ് ബജറ്റ് അവതരിപ്പിച്ചത്. എന്നാലും പ്രധാനമായി ബജറ്റില്‍ ഊന്നല്‍ നല്‍കിയത് ഏഴ് മേഖലകള്‍ക്കാണ്. ഊന്നല്‍ നല്‍കിയ പ്രധാനപ്പെട്ട ഏഴ് മേഖലകളുടെ മാത്രം വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട്.
1) ഉണര്‍വിന്റെ ഊര്‍ജവുമായി കാര്‍ഷിക മേഖല
2)അടിസ്ഥാന സൗകര്യവികസനം
3)സമ്പൂര്‍ണ ആരോഗ്യ കേരളം-സാര്‍വത്രിക ആരോഗ്യം
4)വിരല്‍ത്തുമ്പില്‍ സേവനവുമായി ഡിജിറ്റല്‍ കേരള
5)എല്ലാവര്‍ക്കും പാര്‍പ്പിടം
6)വ്യവസായ-തൊഴില്‍ സംരഭകര്‍ക്ക് ഉത്തേജനം
7)കരുതലും വികസനവും മുഖമുദ്രയായ ക്ഷേമപ്രവര്‍ത്തനങ്ങള്‍
കാര്‍ഷികവും പദ്ധതികളും:
കേരളത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് കാര്‍ഷികം. കര്‍ഷകരുടെ പ്രധാന നട്ടെല്ല് കൂടിയാണ് കൃഷി. കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിന് 687 കോടി രൂപയുടെ പാക്കേജ് ഇതിന് മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പുറമെ കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 403.18 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. വിള ഇന്‍ഷുറന്‍സ് പദ്ധതികളിലെ പോരായ്മകളെ പരിഹരിക്കാനുദേശിച്ചുള്ള ഒരു സമഗ്ര നെല്‍വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി 12.50 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പുതിയ ഗവേഷണ വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തുന്നതിന് 7.34 കോടി രൂപയും അടിസ്ഥാന സൗകര്യപ്രവൃത്തികള്‍ക്കായി 17 കോടി രൂപയും ബജറ്റില്‍ മാറ്റിവച്ചു. ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നാല് പുതിയ കാര്‍ഷിക പോളിടെക്‌നിക്കുകള്‍ ആരംഭിക്കുന്നതാണ്. ഇതിനായി ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തി.
പഴം, പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ ഉദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവാസി മലയാളികളുമായി ചേര്‍ന്ന് പ്രവാസി കേരള കൃഷി വികാസ് എന്ന സംയുക്ത സംരംഭം പ്രഖ്യാപിച്ചു. മണ്ണ്- നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് സഹായം ഉള്‍പ്പെടെ ആകെ 80.25 കോടി രൂപയും അനുവദിച്ചു. അട്ടപ്പാടിയിലെ പോഷകാഹാരകുറവ് പരിഹരിക്കുന്നതിനായി രണ്ട് കോടി രൂപ വകയിരുത്തി. പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ക്ഷീരോല്‍പ്പാദന മേഖലയ്ക്ക് 79 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാലിത്തീറ്റ സബ്‌സിഡിയ്ക്കുള്ള ബജറ്റ് വിഹിതം 58 ശതമാനം വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് സ്ഥിരമായ ഒരു വരുമാനം ലഭിക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നങ്ങള്‍ നേരിടുന്നതിനും മീറ്റ് പ്രൊഡക്റ്റ്‌സ് ഓറ് ഇന്ത്യയുടെ കീഴില്‍ പിഗ് സാറ്റലൈറ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1 കോടി രൂപ വകയിരുത്തി.
അടിസ്ഥാന സൗകര്യവും കേരളവും:
അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ കേരളം ഇപ്പോഴും പിന്നിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യം കൂടുതല്‍ മെപ്പെടുത്തുന്നതിനായി പുതിയ പദ്ധതികള്‍ ഇതുവരെയും കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ കെ എം മാണിയുടെ പതിമൂന്നാം ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിലവിലെ പോരായ്മ കണ്ടെത്തുന്നതിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ മാസ്റ്റര്‍ പഌന്‍ 2030 എന്ന പേരില്‍ ഒരു പദ്ധതി രേഖ തയ്യാറാക്കുന്നതായി ബജറ്റ് അവതരണത്തിനിടെ കെ എം മാണി പ്രഖ്യാപിച്ചു. പ്രധാന പശ്ചാത്തല വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 600 കോടി രൂപ നീക്കിവച്ചതായി കെ എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. കൊച്ചി മെട്രോ പദ്ധതിയ്്ക്കായി 940 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. കോഴിക്കോട് തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചതായി കെ എം മാണി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനായി ഡിസ്ട്രിക് ഫഌഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ട് പ്രഖ്യാപിച്ചു.
കേരളവും ആരോഗ്യപദ്ധതികളും:
കേരളീയരുടെ ഇടയില്‍ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്ന കാഴ്ച്ച നാം ആരും കാണുന്നില്ല. പുതിയ നിരവധി അസുഖങ്ങളാണ് ജനങ്ങളില്‍ പിടിപ്പെടുന്നതും. അസുഖങ്ങള്‍ പിടിപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ചികിത്സ ചെലവ് താങ്ങാനാവാതെ വരുന്നു. ജനങ്ങളെ 4 അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി തുടങ്ങിയ പദ്ധതിയാണ് കാരുണ്യ സഹായ നിധി. ജനക്ഷേമപ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതിയും. ആരോഗ്യകിരണം, താലോലം, കാന്‍സറില്‍ നിന്നും കുട്ടികളെ സംരക്ഷിക്കല്‍ തുടങ്ങി നിരവധി ആരോഗ്യ പരിപാലന പദ്ധതികളാണുള്ളത്. എന്നാല്‍ ഈ പദ്ധികളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ്ണ ആരോഗ്യ കേരളം എന്ന പദ്ധതി നടപ്പിലാക്കുന്നതായി കെ മാണി പ്രഖ്യാപിച്ചു.
ഈ പദ്ധതി പ്രകാരം നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും നേരിട്ട് ചികിത്സ തേടാവുന്നതാണ്. ഈ വര്‍ഷം അവസാനത്തോട് കൂടി കേരളത്തിലെ 11 ജില്ലകള്‍ക്കും സ്വന്തം മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാകുമെന്നും കെ എം മാണി പറഞ്ഞു. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി 665.37 കോടി രൂപയാണ് ബജ്റ്റിലൂടെ വകയിരുത്തിയത്. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 2.5 കോടി രൂപ വകയിരുത്തി.
കൊല്ലം ജില്ലാ ആശുപത്രിയിലും എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും കാത്ത് ലാബ് സ്ഥാപിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി.വൃദ്ധരോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്ന് ഡയാലിസിസ് യൂണി്റ്റ് ആരംഭിക്കുന്നതിനായി 7.10 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ ശക്തിപ്പെടുത്തുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കോട്ടയത്ത് ഗവ:ദന്തല്‍ കോളേജില്‍ സ്‌പെഷ്യല്‍ കെയര്‍ ഡെന്റിസ്ട്രി യൂണിറ്റ് സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപ വകയിരുത്തി. എറണാകുളം ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ 450 കോടി രൂപ ചെലവില്‍ ആനുവിറ്റി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതാണ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 5 കോടി രൂപ ചെലവില്‍ കേന്ദ്ര സഹായത്തോടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കും. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തും. നെടുങ്കുന്നത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറിയെ ആശുപത്രിയായി ഉയര്‍ത്തും.
കേരളം ഇനി ഡിജിറ്റല്‍ കേരളമായി മാറും:
കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ആലോചനയിലാണ് ഈ സര്‍ക്കാര്‍. അതിനായി നിരവധി സാങ്കേതിക വിദ്യകളാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് വരുന്നത്. എല്ലാ സേവനങ്ങളും മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് കെ എം മാണി ബജറ്റ് അവതരണത്തില്‍ ഉറപ്പ് നല്‍കി. ജനങ്ങള്‍ക്ക് നേരിട്ട് ഓഫീസില്‍ പോകാതെ തന്നെ സേവനം ലഭിക്കുന്നതാണ്. ഈ വര്‍ഷം ഓണ്‍ലൈന്‍ വഴി നല്‍കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും. ആവശ്യമായ വെബ് സൈറ്റുകള്‍ ഒരുക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 25 കോടി രൂപ നല്‍കുമെന്നും മാണി പ്രഖ്യാപിച്ചു. ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി രൂപീകരിക്കുന്നതാണ്. ഇതിനായി ഒരോ ജില്ലയ്ക്കും ഒരു കോടി രൂപ എന്ന കണക്കില്‍ 14 കോടി രൂപ നല്‍കും . ഐസിറ്റി സംവിധാനങ്ങളുള്ള സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്മാര്‍ട്ട് ക്ലാസ് റൂം ശൃംഖല സ്ഥാപിക്കുന്നതിനുള്ള ഒറ്റത്തവണ സഹായമായി 1 കോടി രൂപ അനുവദിക്കും.
എല്ലാവര്‍ക്കും പാര്‍പ്പിടവും സുരക്ഷിതവും:
ഭവനനിര്‍മ്മാണത്തിന്റെ ഭാഗമായി 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്ന് പുതിയ പദ്ധതികള്‍ അനുവദിക്കുന്നതായി കെ എം മാണി അറിയിച്ചു. ഗൃഹശ്രീ ഹൗസിംഗ് പദ്ധതിയിന്‍ കീഴില്‍ 1500 വീടുകള്‍ നിര്‍മ്മിക്കുന്നതിനായി 20 കോടി രൂപ അനുവദിക്കും. സൗഭാഗ്യ ഭവന പദ്ധതിക്കായി 10 കോടി രൂപ നല്‍കും. റവന്യൂ വകുപ്പ് മുഖേന നടപ്പിലാക്കിയ സുപ്രധാന പദ്ധതിയായ ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്നതിലൂടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാരിന്കഴിഞ്ഞു. ഭൂമി ലഭിച്ച വ്യക്തികള്‍ക്ക് സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ഭവന പദ്ധതികളില്‍ മുന്‍ഗണന നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കും, ബിപിഎല്‍ കുടുംബങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും 75,000 ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ബാങ്കുകളുടെ സഹകരണത്തോടെ പുതിയ സംയോജിത ഭവന പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
കേരളത്തിലെ വ്യവസായവും തൊഴിലും:
സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കു ദിശാബോധം നല്‍കുന്നതിന് കോംപ്രിഹെന്‍സീവ് മിഷന്‍ ഓണ്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പദ്ധതി നടപ്പാക്കും അതിനായി 25 കോടി രൂപ അനുവദിച്ചു. ഇന്‍കുബേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് രൂപീകരിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചു, സര്‍വകലാശാലകളില്‍ ഇന്‍കുബേഷന്‍ സപ്പോര്‍ട് സെന്ററുകള്‍ തുടങ്ങും 11 കോടി രൂപ നല്‍കും, പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ട്അപ്പ് സംവിധാനങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ വീതം ആദ്യത്തെ രണ്ട് വര്‍ഷം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു വേണ്ടി സംരംഭകത്വ സഹായ പദ്ധതി 40 കോടി, യുവസംരംഭകരെ സഹായിക്കാന്‍ 6 കോടി മൂലധന സഹായമായി പ്രഖ്യാപിച്ചു. സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്ന മൂന്നു മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും കെ എം മാണി പ്രഖ്യാപിച്ചു.
വികസനവും ക്ഷേമപ്രവര്‍ത്തനവും:
ജൂണ്‍ മുതല്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും 15ാം തീയതിക്കു മുന്‍പ് ബാങ്ക് / പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. വയോജന സംരക്ഷണ പദ്ധതി നടപ്പാക്കുന്നതിന് 50 കോടി രൂപ നല്‍കും. ക്ഷേമ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹതയ്ക്കായി കുടുംബ വരുമാന പരിധി ഒരു ലക്ഷമായി ഉയര്‍ത്തും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം 90% സര്‍ക്കാര്‍ വഹിക്കും 5 കോടി , 2009ന് മുന്‍പ് റിട്ടയര്‍ ചെയ്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വിധവകളുടെ പെണ്‍മക്കളുടെ വിവാഹം ധനസഹായം 50,000 രൂപയായി വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha