ബാര്‍ കോഴ കേസ് നിര്‍ണായക വഴിത്തിരിവില്‍; 3 മന്ത്രിമാര്‍ കൂടി അന്വേഷണ പരിധിയിലേക്ക്; ക്വിക്ക് വേരിഫിക്കേഷന്‍ ഇല്ലാതെ തന്നെ FIR ഇടാമെന്ന് നിയമ വിദഗ്ദ്ധര്‍; ബ്ലാക്‌മെയ്‌ലിംഗ് തന്ത്രമെന്ന് യുഡിഎഫ്
കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാര്‍ കോഴക്കേസ് നിര്‍ണായക വഴിത്തിരിവില്‍. കോണ്‍ഗ്രസിന്റെ പ്രബലരായ മൂന്ന് മന്ത്രിമാര്‍ കൂടി ഇപ്പോള്‍ അന്വേഷണ പരിധിയിലേക്ക് വരികയാണ്. രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നീ മന്ത്രിമാരുടെ പങ്ക് വെളിവാക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് തന്ത്രപൂര്‍വം ഒതുക്കുകയായിരുന്നു. പിന്നീട് വിഎസാണ് ഇതേപ്പറ്റി വിജിലന്‍സിന് പരാതി നല്‍കിയത്.
അതേസമയം ബാര്‍ കോഴയിലെ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജിലന്‍സ് ധര്‍മ്മ സങ്കടത്തിലായി. വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മൂന്ന് മന്ത്രിമാര്‍ കൂടി പ്രതിപ്പട്ടികയിലേക്ക് കടന്ന് വരികയാണ്. ധനമന്ത്രി മാണിക്കെതിരെ വ്യക്തതയില്ലാത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടിയെടുത്തത്.
ബാര്‍ ഉടമാ നേതാവ് ബിജു രമേശിന്റെ മൊഴി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഇന്ന് രേഖപ്പെടുത്തും. ഈ രഹസ്യമൊഴിയില്‍ രമേശ് ചെന്നിത്തലയും കെ ബാബുവും വി എസ് ശിവകുമാറും അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ പരമാര്‍ശമുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരേയും കേസ് എടുക്കേണ്ടി വരും.
ബാര്‍ കോഴയില്‍ ക്വക്ക് വെരിഫിക്കേഷന്‍ നേരത്തെ കഴിഞ്ഞതാണ്. ക്വക്ക് വെരിഫിക്കേഷന് ശേഷമാണ് മാണിയെ പ്രതിയാക്കിയതും. അതുകൊണ്ട് തന്നെ ഇനി ക്വക്ക് വെരിഫിക്കേഷന്‍ ആവശ്യമില്ല. ബാര്‍ കോഴയില്‍ സംശയാസ്പദമായ പലതുമുണ്ടെന്ന് മാണിക്ക് എതിരെ നടന്ന ക്വിക്ക് വെരിഫിക്കേഷനില്‍ ബോധ്യപ്പെട്ടതു കൊണ്ടാണ് കേസ് എടുത്തത്. ഈ സാഹചര്യത്തില്‍ ഇനിയൊരു ക്വിക് വെരിഫിക്കേഷന്‍ ആവശ്യമില്ല. ചെന്നിത്തല അടക്കമുള്ളവരെ മൊഴി കിട്ടിയാല്‍ പ്രതിചേര്‍ക്കണം. അതില്‍ നിന്ന് അന്വേഷണ സംഘത്തിന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ മന്ത്രിമാര്‍ക്കെതിരെ മൊഴി വന്നാല്‍ വിജിലന്‍സ് നിയമോപദേശം തേടി ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പിലെത്തും. അതിനിടെ കെഎം മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണിയെ കേസില്‍ കുടക്കാനും കരുനീക്കം സജീവമാണ്. ചീഫ് വിപ്പ് പിസി ജോര്‍ജ് തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. മാണിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനുള്ള അടവ തന്ത്രമാണിതെന്നാണ് വിലയിരുത്തല്‍.
സാക്ഷിമൊഴികളുടെയും മറ്റും ഇതുവരെയുള്ള ഗതി കണക്കിലെടുക്കുമ്പോള്‍ മാണിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പൊതുവേ കരുതുന്നത്. കുറ്റപത്രത്തില്‍ മാണിയുടെ പേര് ഉള്‍പ്പെടില്ലെന്ന് ഉറപ്പായതിനാലാണ് അദ്ദേഹം പി.സി. ജോര്‍ജിനെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങിയതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്. ബിജു രമേശ് മാദ്ധ്യമങ്ങള്‍ വഴി പുറത്തുവിട്ട ശബ്ദ രേഖയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ കോടതിക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ട്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കും. ഇതുവരെ പുറത്ത് വെളിപ്പെടുത്താതിരുന്ന ചില വിവരങ്ങളും കോടതിയുടെ മുന്നില്‍ വെളിപ്പെടുത്തുമെന്നും ബിജു പറഞ്ഞു. ജോസ് കെ മാണിക്ക് എതിരായ ശബ്ദരേഖയും ഇതിലുണ്ടെന്നാണ് വാദം.
ജോസ് കെ മാണിയുടെ പേര് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യമുണ്ടെന്നാണ് സൂചന. മാണിയേയും മകനേയും കേസില്‍ പ്രതിയാക്കി പുകമറ സൃഷ്ടിക്കാനാണ് നീക്കം. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ഈ നീക്കങ്ങള്‍ നടന്നത്. എന്നാല്‍ ഐ ഗ്രൂപ്പിലെ പ്രമുഖരായ രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറും കേസില്‍ ഉള്‍പ്പെട്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇതിനിടെയിലാണ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ജോര്‍ജിനെതിരെ നടപടി വന്നത്. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിക്കെതിരെ കരുനീക്കങ്ങള്‍ ജോര്‍ജ് ഒറ്റയ്ക്ക് സജീവമാക്കിയത്. താന്‍ ആരേയും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിക്കുന്നുമുണ്ട്. ജോസ് കെ മാണിയെ കേസില്‍ പ്രതിയാക്കാന്‍ പോന്ന വണ്ണം ഒരു തെളിവും പുറത്തുവിടാന്‍ ബിജു രമേശിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ തെളിവുകള്‍ കോടതിക്ക് വീണ്ടും നല്‍കി ജോസ് കെ മാണിക്കെതിരെ എന്തെങ്കിലും നടപടിക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇവര്‍.
വിചാരണവേളയില്‍ സാക്ഷി കൂറുമാറാതിരിക്കാനാണ് അന്വേഷണസംഘം സാക്ഷികളുടെ മൊഴി കോടതിമുമ്പാകെ രേഖപ്പെടുത്തുന്നത്. 350ഓളം സാക്ഷികളാണ് ബാര്‍ കോഴ കേസിലുള്ളത്. ഇതില്‍ ബിജുവിന്റെ മൊഴി മാത്രമാണ് കോടതിവഴി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഒരു സാക്ഷിയുടെ മൊഴി കൂടി കോടതിവഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് ആലോചിക്കുന്നുണ്ട്. മന്ത്രി കെ.എം. മാണിയുടെ വീട്ടില്‍ പണം നല്‍കാന്‍ പോയ ബാര്‍ ഉടമകളില്‍പ്പെട്ട ഒരാളിന്റെ മൊഴി കൂടിയാണ് രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെയും ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. അടുത്ത ആഴ്ചയ്ക്കുള്ളില്‍ ഇരുവരുടെയും മൊഴിയെടുത്തേക്കും. പ്രായം കണക്കിലെടുത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലെത്തിയാകും ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുക. ഇരുവരുടെയും സൗകര്യം കണക്കിലെടുത്താകും മൊഴിയെടുക്കുക.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ എങ്ങനേയും നീട്ടികൊണ്ട് പോകാനും ശ്രമമുണ്ട്. പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ നിറുത്തുന്നതിനൊപ്പം മാണി പിണങ്ങാതിരിക്കാനുള്ള സാധ്യതയാണ് തേടുന്നത്. എന്നാല്‍ ഒന്നും ഒരിടത്തും എത്തുന്നില്ല. ഈ ഘട്ടത്തിലാണ് മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ കാര്യങ്ങളെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha