ലോക രാജ്യങ്ങളുടെ കൈയ്യടിനേടി ഇന്ത്യ, വിദേശികളുള്‍പ്പടെ രക്ഷിച്ചത് നാലായിരത്തോളം പേരെ, സഹായമഭ്യര്‍ഥിച്ച് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍
കലാപഭൂമിയായി മാറിയ യെമനില്‍ നിന്ന് തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ ഇന്ത്യകാട്ടുന്ന ജാഗ്രതയെ പ്രശംസിച്ചുകൊണ്ട് ലോക രാജ്യങ്ങള്‍ രംഗത്തെത്തി. ഇതുവരെ വിദേശികളുള്‍പ്പടെ ഇന്ത്യ രക്ഷിച്ചത് നാലോയിരത്തോളം പേരെ. യുദ്ധം രൂക്ഷമായ ശേഷം ഇന്ത്യ ഇതേവരെ 3500ലേറെ ഇന്ത്യക്കാരെ രക്ഷിച്ചു. മറ്റ് 26 രാജ്യങ്ങളില്‍നിന്നുള്ള 500ഓളം പൗരന്മാര്‍ക്കും ഇന്ത്യന്‍ സഹായം സ്വന്തം നാടുകളിലെത്തിക്കാന്‍ വഴിതുറന്നു.
തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ യുഎസ്എ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തി. മാലെദ്വീപാണ് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ സഹായം അഭ്യര്‍ത്ഥിച്ച് മുന്നോട്ടുവന്നത്. എല്ലാ അയല്‍രാജ്യങ്ങളില്‍നിന്നുമുള്ള പൗരന്മാരെയും യെമനില്‍നിന്ന് സ്വന്തം നാട്ടിലെത്തിക്കാന്‍ ഇന്ത്യ വഴിയൊരുക്കിയിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മന്‍, മലേഷ്യന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍പ്പെടുന്നു. അതിനിടെ, 11 ഇന്ത്യക്കാരെ പാക്കിസ്ഥാനും യെമനില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു. പാതിതകര്‍ന്ന സനയിലെ വിമാനത്താവളത്തില്‍നിന്ന് ഇതുവരെ 10 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തിയത്. ബംഗ്ലാദേശ്, ക്യൂബ, ചെക്ക് റിപ്പബ്ലിക്, ജിബൂട്ടി, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറാഖ്, ഇന്‍ഡൊനീഷ്യ, അയര്‍ലന്‍ഡ്, ലബനന്‍, മലേഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, റൊമേനിയ, സ്‌ളൊവേനിയ, ശ്രീലങ്ക, സിംഗപ്പുര്‍, സ്വീഡന്‍, തുര്‍ക്കി, യു.എസ്.എ., യെമന്‍ എന്നിവയാണ് ഇന്ത്യയുടെ സഹായംതേടിയ രാജ്യങ്ങള്‍.
ജിബൂട്ടി കേന്ദ്രമാക്കി കേന്ദ്ര സഹമന്ത്രി ജനറല്‍ വി.കെ.സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനം ലോകത്തിന്റെ മുഴുവന്‍ കൈയടി നേടിക്കഴിഞ്ഞു. ഏദന്‍, സന, അല്‍ ഹൊദെയ്ദ, അല്‍ മുലാല തുടങ്ങിയിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ജിബൂട്ടിയിലെത്തിച്ച് അവിടെനിന്ന് എയര്‍ ഇന്ത്യയുടെയും എയര്‍ഫോഴ്‌സിന്റെയും വിമാനങ്ങളില്‍ നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. നാവികസേനയുടെ ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് സുമിത്ര, ഐഎന്‍എസ് തര്‍കാഷ് എന്നീ യുദ്ധക്കപ്പലുകളും ഇവിടെ നങ്കൂരമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐഎന്‍എസ് മുംബൈയ്ക്കു തുറമുഖത്ത് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചെറുബോട്ടുകളില്‍ ഇന്ത്യക്കാരെ പുറംകടലില്‍ കിടന്ന കപ്പലിലേക്ക് എത്തിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ യെമനിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഓരോ നിമിഷത്തെയും നീക്കങ്ങള്‍ പിന്തുടരുന്നു. യെമനിലെ വ്യോമമേഖലയിലൂടെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി തേടി നരേന്ദ്ര മോദി സൗദി രാജാവ് സല്‍മാനെ വിളിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ യെമന്റെ വ്യോമപരിധിക്കുള്ളില്‍ കടക്കുന്നതും സനയില്‍നിന്ന് ഇന്ത്യക്കാരുമായി തിരിച്ചുപോരുന്നതും. മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങിന്റെ അനുഭവസമ്പത്തും ഈ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയെ സജ്ജമാക്കുന്നുണ്ട്. യെമനിലെ മന്ത്രിമാരുമായും അവിടെ പോരാട്ടം നടത്തുന്നവരുമായും ചര്‍ച്ച ചെയ്യുന്നതിന് ഒരുദിവസം അദ്ദേഹം സനയില്‍ ചെലവഴിക്കുകപോലുമുണ്ടായി. അതിനുശേഷമാണ് ജിബൂട്ടിയിലേക്ക് തിരിച്ചെത്തി കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തുടങ്ങിയത്.
യുദ്ധഭൂമിയായ യെമനില്‍ നിന്ന് വ്യോമ, നാവിക സേനാവിഭാഗങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ 1053 ഇന്ത്യന്‍ പൗരന്മാരെ കൂടി ഇന്ത്യ ഇന്നലെ രക്ഷപ്പെടുത്തി. 574 പേരെ സനാ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി വ്യോമ സേന രക്ഷിച്ചപ്പോള്‍ അല്‍ഹുദയ്ദാ തുറമുഖത്ത് നിന്ന് 479 പേരെ നാവിക സേന ജിബൂട്ടിയിലുമെത്തിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ 551 പേരെ കൂടി ജിബൂട്ടിയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. വ്യോമസേനയുടെ സി 17 ഗ്‌ളോബ്മാസ്റ്റര്‍ വിമാനത്തില്‍ 176 പേരെ 11.15ഓടെ മുംബയിലും എയര്‍ ഇന്ത്യയുടെ 777 ബോയിങ് വിമാനത്തില്‍ 375 പൗരന്മാരെ രാത്രി 11.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് എത്തിച്ചത്.
ഹൂതി ത്രീവവാദികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കരയുദ്ധം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ അഞ്ച് ദിവസത്തിനകം മുഴുവന്‍ വിദേശികളും രാജ്യം വിട്ടുപോകണമെന്ന് യെമന്‍ ഭരണകൂടം കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha