സര്‍വ അടവും വിരട്ടലും കാട്ടി പിടിച്ചു നിന്ന ജോര്‍ജിനെ രായ്ക്ക് രാമാനം കെട്ടുകെട്ടിച്ചു; പുര കത്തിച്ച് കറങ്ങി നടന്ന പിസി ജോര്‍ജിനെ പുറത്താക്കിയത് ഇങ്ങനെ...
ചീഫ് വിപ്പ് സ്ഥാനം നഷ്ടമാകാതിരിക്കാന്‍ പല അടവുകളും സമ്മര്‍ദ്ദ തന്ത്രങ്ങളും കാട്ടിയെങ്കിലും അതൊന്നും വില പോയില്ല. പിസിയെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പല അടവുകളും പയറ്റി നോക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഈ സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിക്കാനായില്ല. അതുകൊണ്ട് തന്നെ കെഎം മാണിയെ സമാധാനപ്പെടുത്തി ജോര്‍ജിനെ ഒപ്പം നിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ അനുനയത്തിന് നിയോഗിച്ചു.
മാണിയാകട്ടെ വാദങ്ങള്‍ക്ക് മുന്നില്‍ ചെവി പൊത്തി. ഒന്നും കേള്‍ക്കേണ്ട. ജോര്‍ജിനെ പുറത്താക്കിയാല്‍ മതിയെന്ന് ആവര്‍ത്തിച്ചു. ഇതൊരിക്കലും ചെന്നിത്തലയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും ആഭ്യന്തര മന്ത്രി ക്ഷുഭിതനായി. ബാര്‍ കോഴയില്‍ മാണിക്കെതിരെ കുറ്റപത്രം കടുപ്പിക്കുമെന്നും പറഞ്ഞു. ഇതിനിടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയേയും നേതാക്കള്‍ വിളിച്ചു. ഒന്നിനും മാണി വഴങ്ങിയില്ല.
കുഞ്ഞാലിക്കുട്ടി കെഎം.മാണിയെ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഉച്ചയ്ക്ക് മുഖ്യമന്ത്രി ചെന്നിത്തലയുമായും കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയെങ്കിലും സമവായ പാക്കേജിനുള്ള വഴി തെളിഞ്ഞില്ല. ജോര്‍ജിനെ പുറത്താക്കിയില്ലെങ്കില്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ 8 എംഎല്‍എമാര്‍ പിന്‍വലിക്കുമെന്നും പറഞ്ഞു. മാണിയെ നിശേഷം ഇല്ലാതാക്കുമെന്ന് മാത്രമായിരുന്നു ജോര്‍ജിന്റെ വാദം. ഇത് ഉമ്മന്‍ ചാണ്ടിയെ ബാധിക്കുന്നതുമല്ല. അതുകൊണ്ട് തന്നെ ജോര്‍ജിനെ കൈവിടാനും തീരുമാനിച്ചു. ഗത്യന്തരമില്ലാതെ ചെന്നിത്തലയും വഴങ്ങി. ജോര്‍ജില്‍ മാണി പറയുന്നതാണ് ഉചിതമെന്ന് കുഞ്ഞാലിക്കുട്ടിയും ഉപദേശിച്ചു. ഇതോടെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജ് പുറത്തായി.
കഴിഞ്ഞ മാസം 26 നാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ ശ്രമം. 27 ന് അദ്ദേഹം മാണിയുമായും ജോര്‍ജുമായും പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ജോര്‍ജിനെ പുറത്താക്കണമെന്ന നിലപാട് മാണി കടുപ്പിച്ചു. ഗള്‍ഫില്‍ പോയി വന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി തീരുമാനം നീട്ടി.
വ്യാഴാഴ്ച മുഖ്യമന്ത്രി മടങ്ങിയെത്തിയപ്പോഴേക്കും ഒത്തു തീര്‍പ്പിനുള്ള സാദ്ധ്യതകള്‍ മിക്കവാറും അടഞ്ഞിരുന്നു. കെ.എം.മാണി ധ്യാനത്തിന് പോയിക്കഴിഞ്ഞിരുന്നതിനാല്‍ വ്യാഴാഴ്ച തീരുമാനമെടുക്കാനായില്ല.
സോളാറിലെ സരിത എസ് നായരുടെ കത്തും ജോസ് കെ മാണിക്കെതിരായ ആരോപണങ്ങളുമെല്ലാം വിഷയം സങ്കീര്‍ണ്ണമാക്കി. ജോസ് കെ. മാണി എംപിക്കെതിരെ ബോംബു പൊട്ടിയതോടെ കാര്യങ്ങള്‍ പിടിവിട്ട നിലയിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha