മന്ത്രിമാര്‍ക്ക് സരിതാ വിവാദം, ചീഫ് സെക്രട്ടറിക്ക് ഔദ്യോഗിക വസതി മോടി പിടിപ്പിക്കല്‍, സംസ്ഥാനത്ത് ഭരണസ്തംഭനം, എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങള്‍
സംസ്ഥാനത്ത് ഭരണസ്തംഭനം. ഭരണനേതൃത്വവും പ്രതിപക്ഷവും അഴിമതിക്കഥകളുടെയും വിവാദങ്ങളുടെയും പിന്നാലെയായതോടെ സംസ്ഥാനത്ത് ഭരണം നിശ്ചലമായ അവസ്ഥയിലാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍ ആഭ്യന്തര കലഹവും രൂക്ഷമായതും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ടടിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലും ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അധികാരത്തില്‍ വരില്ലെന്ന സംസാരവുമുണ്ടായി. മാത്രമല്ല യുഡിഎഫ് യോഗം നടക്കുന്ന സമയത്താണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നത്. എല്‍ഡിഎഫിന് അനുകൂലമായാണ് സംസ്ഥാനത്തെ സ്ഥിതിയെന്നാണ് യോഗം വിലയിരുത്തിയത്.
സംസ്ഥാനത്ത് വിവാദങ്ങളുടെ മറപിടിച്ച് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധങ്ങളുടെ വില കുതിച്ചതോടെ ജനജീവിതം ദുസ്സഹം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, സേവനങ്ങള്‍ക്ക് വന്‍തോതില്‍ ഫീസ് ഉയര്‍ത്തി സര്‍ക്കാരും ജനങ്ങളുടെ പോക്കറ്റടിക്കുന്നു. പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. ഇവ പായ്ക്കറ്റുകളിലാക്കി ബ്രാന്‍ഡഡ് ലേബലില്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്നു. ഈ മാസം മുതല്‍ ജീവിതച്ചെലവ് അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പെടാപ്പാടു പെടുകയാണ്. ജനശ്രദ്ധ തിരിക്കാനായി ഭരണ- പ്രതിപക്ഷ കക്ഷികള്‍ ബാര്‍കോഴയും സരിതോര്‍ജവുമെല്ലാം സൗകര്യപൂര്‍വം ഉപയോഗിക്കുന്നു. കോഴ- അഴിമതി- വിവാദ ചര്‍ച്ചകളുമായി നടന്ന സര്‍ക്കാരിന് ചരക്കുലോറി സമരം തീര്‍ക്കാന്‍ അഞ്ചു ദിവസമാണ് വേണ്ടിവന്നത്. സമരം ആരംഭിച്ച് അഞ്ചു ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും നടത്തിയ തിരക്കിട്ട ചര്‍ച്ചയിലാകട്ടെ ലോറി ഉടമകളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. ചര്‍ച്ചയ്ക്ക് ഒരു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. ചര്‍ച്ച ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയതിനാല്‍ പൊതുവിപണിയില്‍ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉണ്ടായതു മിച്ചം!
കെ.എസ്.ആര്‍.ടി.സി. ടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തിയതോടെ പതിവു യാത്രക്കാരുടെ പോക്കറ്റ് കാലിയാകുകയാണ്. കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കെ.എസ്.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും സ്ഥാനക്കയറ്റ മാമാങ്കം നടത്തുന്നു. സ്വന്തം വകുപ്പുകളില്‍ എന്തു നടക്കുന്നുവെന്നുപോലും മന്ത്രിമാര്‍ ശ്രദ്ധിക്കുന്നില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരും മരുന്നുകളുമില്ല. എന്നാല്‍ സംസ്ഥാനത്ത് യാതൊരുവിധ ഭരണസ്തംഭനവുമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
ചുങ്കചീട്ട്, ജാമ്യച്ചീട്ട്, മുക്ത്യാര്‍ രജിസ്‌ട്രേഷന്‍, വില്‍പ്പത്രം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഫീസ് ഇരട്ടിയും അതിലേറെയും വര്‍ധിപ്പിച്ചതോടെ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകാരും വലയുന്നു. കിടപ്പാടമില്ലാതെ വാടകയ്ക്കു താമസിക്കുന്നവരെയും സര്‍ക്കാര്‍ വെറുതേവിട്ടില്ല. ഇനി വാടകക്കാര്‍ ഒരു മാസത്തെ വാടകയ്ക്കു തുല്യമായ തുക സര്‍ക്കാരിനു നല്‍കണം. സാധാരണയായി 100 രൂപയുടെ മുദ്രപത്രത്തിലാണു വാടകച്ചീട്ട് എഴുതിയിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് 11 മാസത്തെ വാടകയുടെ ആറു ശതമാനത്തിനു തുല്യമായ മുദ്രപത്രവും രണ്ടു ശതമാനം ഫീസും ഉള്‍പ്പെടെയുള്ള ഉടമ്പടി നിര്‍ബന്ധം. ഇത് ഏകദേശം ഒരു മാസത്തെ വാടകയ്ക്കു തുല്യമായ തുകയാകും. ഇതിനു പുറമേ ഫീസടച്ച് ഉടമ്പടി രജിസ്റ്റര്‍ ചെയ്യുകയും വേണം. ഭൂനികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനയാണ്. 16 സെന്റ് ഭൂമിക്ക് 2014 - 15 വര്‍ഷം 14 രൂപ കരമടച്ചയാള്‍ ഈ വര്‍ഷം 56 രൂപ അടയ്‌ക്കേണ്ടി വന്നു. 2015 - 16 വര്‍ഷത്തെ കരമായി 35 രൂപയും കഴിഞ്ഞ വര്‍ഷത്തെ ബാക്കിയെന്ന നിലയില്‍ 21 രൂപയും കൂട്ടിയാണ് ഇത്. ഡിസംബറില്‍ ഭൂനികുതി വര്‍ധിച്ചെന്നും അന്നു മുതലുള്ള അധിക നികുതി ഈ സാമ്പത്തിക വര്‍ഷം ഈടാക്കുകയാണെന്നുമാണ് വിശദീകരണം.
ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍, നെല്ല് സംഭരണ നടപടികള്‍ ഏങ്ങുമെത്താതിരുന്നതോടെ കര്‍ഷകരും ദുരിതത്തിലാണ്. റബറും നെല്ലും സംഭരിക്കാന്‍ വിലസ്ഥിരതാ ഫണ്ടിന് 300 കോടി രൂപ വീതം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയായില്ല. കോഴിത്തീറ്റയ്ക്കു വില കൂടിയതോടെ കോഴിക്കര്‍ഷകരും പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു വില കിട്ടുന്നില്ല. ഇടനിലക്കാരുടെ കൈയിലായ വിപണിയില്‍ സര്‍ക്കാരിനു നിയന്ത്രണം നഷ്ടപ്പെട്ടു.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയര്‍ന്നു. കൂട്ടിയ നികുതികള്‍ കുറച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സിവില്‍ സപ്ലൈസ്- ത്രിവേണി സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. പാവങ്ങളുടെ ആശ്രയകേന്ദ്രമായ മാവേലി സ്‌റ്റോറുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ആരും ശ്രദ്ധിക്കുന്നില്ല.
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചെങ്കിലും സര്‍ക്കാര്‍ തീരുവ കൂട്ടിയതിനാല്‍ സംസ്ഥാനത്ത് ഡീസലിനും പെട്രോളിനും വില കുറഞ്ഞില്ല. രണ്ടു കോടിയിലേറെ വിറ്റുവരവുള്ള വസ്ത്രവ്യാപാരികളില്‍ നിന്ന് ഈടാക്കിയിരുന്ന രണ്ടു ശതമാനം വിറ്റുവരവു നികുതി ഒഴിവാക്കി പകരം തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍ക്കും വില ഉയര്‍ന്നു തുടങ്ങി. ഹോട്ടല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന് അപ്രഖ്യാപിത വര്‍ധനയുണ്ടായി. നിര്‍മാണ സാമഗ്രികള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കയറി. പാവപ്പെട്ടവര്‍ ബാങ്കിലെത്തിയാല്‍ കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളില്ല; സ്വര്‍ണപ്പണയത്തില്‍ വായ്പ തരാമെന്നുള്ള ബാങ്ക് അധികൃതരുടെ നിലപാട് പാവപ്പെട്ടവരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha