മെട്രോമാന്‍ ഇ ശ്രീധരനു നേരെ ശിവന്‍കുട്ടി എംഎല്‍എയുടെ വാക്കേറ്റം, തലസ്ഥാനത്തെ ലൈറ്റ് മെട്രോപദ്ധതി അവതാളത്തില്‍
തലസ്ഥാന നഗരത്തിന്റെ മുഖഛായമാറ്റുന്ന ലൈറ്റ് മെട്രോ പദ്ധതിയ്ക്കായ് ട്രിവാന്‍ഡ്രം ഡവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച ലൈറ്റ് മെട്രോ സെമിനാറില്‍ വി ശിവന്‍കുട്ടി എംഎല്‍എ-യും മെട്രോമാന്‍ ഇ ശ്രീധരനും തമ്മില്‍ രൂക്ഷ വാക്കേറ്റം. ഇ ശ്രീധരനോട് രൂക്ഷമായി ക്ഷോഭിച്ച എംഎല്‍എയും സിപിഎം നേതാക്കളും സെമിനാര്‍ ബഹിഷ്‌കരിച്ച് പുറത്ത്‌പോയി. തന്റെ മറുപടി കേള്‍ക്കാന്‍ തയ്യാറാകാതെ പോയ എംഎല്‍എയടക്കമുള്ളവരുടെ പാര്‍ട്ടിയാണ് തന്നെ ഇവിടേക്ക് ക്ഷണിച്ച് കൊണ്ടുവന്നതെന്നും ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചതായാണ് സൂചന.
എന്നാല്‍ ഇനി കേരളത്തില്‍ വികസനപദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതായെന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കി. കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുത്തതിനുശേഷമുണ്ടായ അനുഭവങ്ങളാണ് ഇതിനു കാരണം.
സെമിനാറില്‍ പങ്കെടുത്ത വി. ശിവന്‍കുട്ടി എംഎല്‍എ ഡിഎംആര്‍സിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിക്കായി ഡിഎംആര്‍സിയെ കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടുവന്നതു സിപിഎം ആണ്. അവര്‍ക്കു തിരുവനന്തപുരത്തു ഡിഎംആര്‍സിയെ വേണ്ടെങ്കില്‍ വേണ്ട. ഡിഎംആര്‍സിക്കു കേരളത്തെക്കാള്‍ കൂടുതല്‍ വരുമാനം നേടിത്തരുന്നതും കൂടുതല്‍ എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നതുമായ ഒട്ടേറെ പദ്ധതികള്‍ ഇപ്പോഴുണ്ട്. ഡിഎംആര്‍സി തന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമല്ല. അതുകൊണ്ടുതന്നെ കേരളത്തിലെ പദ്ധതികളെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്താന്‍ താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്തിന്റെയും മലയാളി എന്ന നിലയില്‍ നാടിനോടുള്ള കടമയുടെയും അടിസ്ഥാനത്തിലാണു തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടി ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്നതു പ്രായോഗികമല്ല. സ്വകാര്യ പങ്കാളിത്തം തേടിയ സ്ഥലങ്ങളിലെല്ലാം പദ്ധതി പരാജയപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കണം. സ്ഥലവില ഉള്‍പ്പെടെ 25% തുക സംസ്ഥാന സര്‍ക്കാരും 20% തുക കേന്ദ്രസര്‍ക്കാരും വഹിച്ചാല്‍ ബാക്കി 50% തുക മാത്രമേ കണ്ടെത്തേണ്ടിവരൂ. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ മെട്രോ നടപ്പാക്കിയതിന്റെ അനുഭവത്തില്‍ ബാങ്കുകളില്‍ നിന്നും വിദേശസ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നുള്ള വരുമാനം രണ്ടു ശതമാനം മാത്രമാണ്. എന്നാല്‍, ഇന്ധനലാഭം, മലിനീകരണനിയന്ത്രണം, റോഡ് അപകടനിയന്ത്രണം തുടങ്ങിയ എല്ലാ കാര്യങ്ങളും പരിഗണിച്ചാല്‍ സര്‍ക്കാര്‍ മുടക്കിയ തുക ആറു വര്‍ഷം കൊണ്ടു തിരിച്ചുകിട്ടും. മെട്രോയില്‍ നിന്നുള്ള വരുമാനം കൊണ്ടു വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. അതു സര്‍ക്കാരിനു ബാധ്യതയാകില്ല.
പദ്ധതിയുടെ കണ്‍സല്‍റ്റന്‍സിക്കു ഡിഎംആര്‍സിയെ തന്നെ നിയമിക്കണമെന്നു നിര്‍ബന്ധമില്ല. പക്ഷേ, ടെന്‍ഡര്‍ വിളിച്ചു പുതിയ കണ്‍സല്‍റ്റന്‍സിയെ നിയമിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും. അതിന് ആനുപാതികമായി പദ്ധതിച്ചെലവു വര്‍ധിക്കും. ഡിഎംആര്‍സി സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന പതിവില്ല.
ഡിഎംആര്‍സി ചെയ്യുന്നതു ബിസിനസ് അല്ല, സേവനമാണ്. പൊതുമരാമത്ത് വകുപ്പും റയില്‍വേയും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ കുറവ് കണ്‍സല്‍റ്റന്‍സി ഫീസ് മാത്രമേ ഡിഎംആര്‍സി വാങ്ങുന്നുള്ളുവെന്നും ശ്രീധരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha