ഡിജിപിയെ കുരുക്കാന്‍ ശ്രമിച്ച കേസ്, നിസാമിനെ സഹായിച്ച തൃശൂര്‍ പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിന് ജോലി നഷ്ടപ്പെടാന്‍ സാധ്യത
കൊലയാളി നിസാമിനെ സഹായിച്ച തൃശൂര്‍ പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിന് ജോലി നഷ്ടപ്പെടാന്‍ സാധ്യത. ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു ജേക്കബ് ജോബ്. ഇയാള്‍ക്കൈതിരെ മറ്റൊരു വകുപ്പുതല അന്വേഷണത്തിനു കൂടി ശൂപാര്‍ശ വന്നതോടെയാണ് സര്‍വ്വീസില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
നിസാമിനെ സഹായിക്കാന്‍ ഡിജിപി: ബാലസുബ്രഹ്മണ്യം ശ്രമിച്ചെന്നു വരുത്തിത്തീര്‍ക്കാന്‍ ജേക്കബ് ജോബിന്റെ ശ്രമമെന്നും അതിനാല്‍ കര്‍ശന വകുപ്പുതല നടപടി വേണമെന്നും ഇന്റലിജന്‍സ് ഡിജിപി ഹേമചന്ദ്രന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഈ ശുപാര്‍ശ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഉടന്‍ തന്നെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നിസാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലുള്ള വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച ചാര്‍ജ് മെമോ ജേക്കബ് ജോബിനു നല്‍കിയിട്ടുണ്ട്. അതിനു പുറമെയാണു പുതിയ വകുപ്പുതല അന്വേഷണത്തിനു ശുപാര്‍ശ. അതോടെ ഒരേസമയം രണ്ട് അന്വേഷണം ഇദ്ദേഹം നേരിടേണ്ടി വരും. രണ്ടാമത്തേത് ഡിജിപിയെ കുടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിലാണ്. അതുകൊണ്ട് തന്നെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി ജേക്കബ് ജോബിനെ പുറത്താക്കാനാണ് നീക്കം.
റിട്ട. ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയുമായുള്ള വിവാദ ഫോണ്‍ സംഭാഷണം ചോര്‍ത്തി പുറത്തുവിട്ടതു സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ അപകീര്‍ത്തിപ്പെടുത്താനും ബ്ലാക്ക് മെയ്ല്‍ ചെയ്യാനുമാണെന്ന് ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമുമായുള്ള രഹസ്യ കൂടിക്കാഴ്ചയുടെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുമ്പോഴായിരുന്നു ഇത്.
ആ സമയത്താണു പൊലീസ് ആസ്ഥാനത്തെ ഡിജിപിയായിരുന്ന കൃഷ്ണമൂര്‍ത്തിയെ ജേക്കബ് ജോബ് അങ്ങോട്ടു ഫോണില്‍ വിളിക്കുകയും ഇരുവരും ബാലസുബ്രഹ്മണ്യത്തിനു നിസാം കേസുമായി ബന്ധമുണ്ടെന്ന സൂചന നല്‍കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്യുന്നത്. ആ സംഭാഷണം പിന്നീടു മാദ്ധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നു. ഇത് ഡിജിപിയെ കുരുക്കാനുള്ള ജേക്കമ്പ് ജോബിന്റെ തന്ത്രമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസത്തിനപ്പുറം നീങ്ങിയാല്‍ ജേക്കബ് ജോബിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കേണ്ടി വരും. ഈ സാഹചര്യം മനസ്സിലാക്കി വകുപ്പ് തല അന്വേഷണത്തിന്റെ വേഗത കൂട്ടും. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അച്ചടക്കമാണ് ജേക്കബ് ജോബ് ലംഘിച്ചത്. അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരമുള്ള നടപടികളൊന്നും പാലിക്കാന്‍ ജേക്കബ് ജോബ് തയ്യാറായില്ല. സസ്‌പെന്‍ഷനിലാണെങ്കിലും ഐ.പി.എസുകാര്‍ അച്ചടക്കം പാലിക്കണം. ഡി.ജി.പിയെ ആരോപണങ്ങളില്‍ കുടുക്കാന്‍ മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കാര്‍ഡ് ചെയ്തതും പുറത്തുവിട്ടതും ഗുരുതരമായ അച്ചടക്കലംഘനമാണ്. ഡി.ജി.പിയെ ഭീഷണിപ്പെടുത്തി കാര്യം നേടുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
തൃശൂര്‍ കമ്മിഷണര്‍ ഓഫീസിലെ പൊലീസുകാരനേയും ജോബ് ഫോണില്‍ വിളിച്ച് റെക്കാര്‍ഡ് ചെയ്തു. തന്നെ സസ്‌പെന്‍ഡ് ചെയ്തതിന്റെ വിരോധം തീര്‍ക്കാന്‍ ഡി. ജി. പിയെ സമൂഹത്തില്‍ അപമാനിക്കുകയും ജോബിന്റെ ലക്ഷ്യമായിരുന്നുവെന്നും ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് പറയുന്നു. നിസാമുമായുള്ള രഹസ്യകൂടിക്കാഴ്ചയില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാരുടെ വിവരങ്ങള്‍ ജോബിന് ലഭിച്ചിരുന്നു. അവര്‍ക്കെതിരേ നടപടിയെടുക്കാതെ സംരക്ഷിക്കാന്‍ ശ്രമിച്ചത് സംശയാസ്പദമാണ്. കേസുകളില്‍ നിന്ന് നിസാം ഒഴിവായതില്‍ കമ്മിഷണറുടെ പങ്കും അന്വേഷിക്കണം. കൂടാതെ വകുപ്പുതലത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് മേധാവി ശുപാര്‍ശ ചെയ്തു.
2018 മാര്‍ച്ച് വരെയാണ് ജേക്കബ് ജോബിന് സര്‍വ്വീസില്‍ കാലാവധിയുള്ളത്. എന്നാല്‍ അതിനു മുമ്പു തന്നെ സര്‍വീസില്‍ നിന്ന് പുറത്താകുമെന്ന സൂചനയാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. നേരത്തെ രണ്ട് പ്രധാന മെത്രാന്മാര്‍ ജേക്കബ് ജോബിനായി രംഗത്തുണ്ടായിരുന്നു. ചീഫ് വിപ്പായിരുന്ന പിസി ജോര്‍ജിന്റെ പിന്തുണയോടെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ജോര്‍ജ്ജും സര്‍ക്കാരും തമ്മില്‍ തെറ്റിയതോടെ ജേക്കബ് ജോബ് കൂടുതല്‍ പ്രതിസന്ധിയില്‍ എത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha