വീണ്ടും ഉമ്മന്‍ചാണ്ടി താരമായി... വിവാദങ്ങള്‍ക്ക് വിട നല്‍കി ജനസമ്പര്‍ക്കത്തിന് വന്‍ വിജയം; ഊണും ഉറക്കവും ഉപേക്ഷിച്ച് ജനമധ്യത്തില്‍ ഉമ്മന്‍ ചാണ്ടി
ബാര്‍ കോഴ വിവാദത്തിലും സരിതയുടെ കത്തിലും അമര്‍ന്ന് പോയ യുഡി എഫ് ഭരണത്തിന് പുത്തന്‍ ഉന്മേഷം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. തന്റെ മുന്നില്‍ സഹായം ചോദിച്ചെത്തിയവര്‍ക്കൊക്കെ സഹായം വാരിക്കോരി നല്‍കികൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്കത്തിന് തിരുവനന്തപുരത്ത് തുടക്കമായി. കടമെടുത്ത് മുടിഞ്ഞ മഹാനടന്‍ സത്യന്റെ മകന്‍ അടക്കം അനേകര്‍ സഹായഹസ്തം തേടി മുഖ്യമന്ത്രിക്ക് മുന്നിലെത്തി. സത്യന്റെ മകന്‍ ജീവന്‍ സത്യനാണ് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നും രക്ഷതേടി മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയത്. ജനസമ്പര്‍ക്ക വേദിയിലേക്ക് ആയിരക്കണക്കിന് പേര്‍ എത്തിയതോടെ ഊണും ഉറക്കവും ഉപേക്ഷിച്ചും മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ജസമ്പര്‍ക്ക പരിപാടി രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. 40 ലക്ഷത്തോളം രൂപയുടെ ധനസഹായം ഇന്നലെ ജനസമ്പര്‍ക്ക പരിപാടി വഴി മുഖ്യമന്ത്രി വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയിരുന്നു. പരാതികള്‍ അപ്പപ്പോള്‍ തന്നെ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഉച്ച ഭക്ഷണം പോലും വേണ്ടെന്നു വച്ചാണ് മുഖ്യമന്ത്രി ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തിയത്. മുന്‍ വര്‍ഷങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികളിലെ പാളിച്ചകള്‍ ഒരു പരിധിവരെ പരിഹരിച്ചാണ് ഇത്തവണ ജനസമ്പര്‍ക്ക പരിപാടി നടന്നത്. വീല്‍ ചെയറിലും സ്ട്രച്ചറിലുമൊക്കെ രോഗികള്‍ പരാതിയുമായി എത്തുന്നത് ഒഴിവാക്കാന്‍ അങ്ങനെയുള്ളവരുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിച്ചിരുന്നു. എന്നിട്ടും ആംബലന്‍സിലും വീല്‍ ചെയറിലുമൊക്കെയായി നിരവധി പേരെത്തി.
ഇവര്‍ക്കിടയിലേക്കാണ് മഹാനടന്‍ സത്യന്റെ മകനും എത്തിയത്. മക്കളുടെ വിദ്യാഭ്യാസത്തിനായി സഹകരണബാങ്കില്‍ നിന്നുള്‍പ്പെടെ മൂന്ന് ബാങ്കുകളില്‍ നിന്ന് പലപ്പോഴായി വായ്പയെടുത്ത തുക പലിശയും പിഴപലിശയും ചേര്‍ന്ന് 6.65 ലക്ഷം രൂപയായി. ഭാര്യയുടെ പേരിലെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബാങ്കിലെ പലിശയും നോട്ടീസുകളും പെരുകിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ സഹായത്തോടെയാണ് ജീവന്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് 48,000 രൂപ പിഴ പലിശ ഒഴിവാക്കി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പരാതികള്‍ നേരിട്ടു വാങ്ങാനായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത് തിക്കിനും തിരക്കിനും കാരണമായി. ഇടതു വശത്തെ രണ്ടാമത്തെ നിരയില്‍ നിന്നും മുഖ്യമന്ത്രി പരാതി വാങ്ങുന്നത് കണ്ട് പുറത്ത് നിന്നവര്‍ കൂട്ടത്തോടെ ഓടിയെത്തി പരാതി നല്‍കാന്‍ ശ്രമിച്ചത് കുറച്ചു നേരത്തേക്ക് ബഹളത്തിനു കാരണമായി. പൊലീസ് പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയവരെ വേദിയില്‍ മുഖ്യമന്ത്രിക്കു സമീപം എത്തിക്കാനും തിരികെ ഇരിപ്പിടത്തിലെത്തിക്കാനുമെല്ലാം ഓടി നടന്നത് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍.
ജനസമ്പര്‍ക്ക പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊപ്പം ലഘുഭക്ഷണവും പാനീയങ്ങളുമായി പൊലീസ് അസോസിയേഷനും സജീവമായി. രാവിലെ 8 മണിക്കാരംഭിച്ച ലഘുഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വിതരണം രാത്രിയും തുടര്‍ന്നു. തിരുവനന്തപുരം സിറ്റി പൊലീസ് അസോസിയേഷന്‍ ജില്ലാക്കമ്മിറ്റിയും എസ്.എ.പി അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചായ, കാപ്പി, ചുക്കുകാപ്പി, ശീതളപാനീയം എന്നിവയും ബിസ്‌ക്കറ്റും സമോസയുമായിരുന്നു അസോസിയേഷന്‍ വിതരണം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha