22 വര്‍ഷം മുമ്പു മകന്‍ മരിച്ച നിര്‍ധന ദമ്പതിമാര്‍ക്ക് നഷ്ടപരിഹാര തുകയും കിട്ടാതായപ്പോള്‍ ജഡ്ജി സ്വന്തം ശമ്പളത്തില്‍നിന്ന് ഒരുലക്ഷം നല്‍കി മാതൃകയായി
എന്നും എപ്പോഴും വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ നല്ല മനുഷ്യരുടെ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ കേട്ടോളൂ നമുക്കു ചുറ്റും നന്മ വറ്റിയിട്ടില്ലാത്ത ഒരു പിടി നല്ല മനസ്സുള്ള മനുഷ്യര്‍ ഉണ്ട്. അത്തരമൊരു ന്യായാധിപനെക്കുറിച്ചാണിത്.
22 വര്‍ഷം മുമ്പു വാഹനാപകടത്തില്‍ മരിച്ച മകന്റെ ജീവന് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ നഷ്ടപരിഹാരത്തുക കോടതിയിലെ ക്ലെരിക്കല്‍ തകരാറില്‍ നഷ്ടപ്പെട്ട നിര്‍ധന ദമ്പതികളെ നിയമം കൈവിട്ടെങ്കിലും ജഡ്ജി മനസ്സലിവ് കാട്ടി. നഷ്ടപ്പെട്ട തുകയ്ക്കായി കേസു നടത്തിയിട്ടു ഫലമില്ലെന്നു ബോധ്യപ്പെട്ട പാലക്കാട് മോട്ടോര്‍ ആക്‌സിഡന്റ് െക്ലയിം ട്രിബ്യൂണല്‍ ജഡ്ജി എസ്. മനോഹര്‍ കിനി സ്വന്തം ശമ്പളത്തില്‍നിന്നും ഒരു ലക്ഷം രൂപ നല്‍കി മനസ്സാക്ഷിയാണ് ഏറ്റവും വലിയ കോടതിയെന്ന് തെളിയിച്ചു.
മനോഹര്‍ കിനി ജഡ്ജി ആവുന്നതിനും മുമ്പേ നടന്ന സംഭവമായിരുന്നിട്ടും ഓഫീസില്‍ സംഭവിച്ച തെറ്റിന് പാവപ്പെട്ടവര്‍ ഇരകളാകേണ്ടിവരുന്നതിലുള്ള മനഃപ്രസായം കൂടി പരിഗണിച്ചാണ് ജഡ്ജി ആരെയും വേദനിപ്പിക്കാതെ മനുഷ്യത്വപരമായ തീരുമാനം നടപ്പാക്കിയത്. പാലക്കാട് പുതുപ്പരിയാരം വാക്കില്‍ പറമ്പില്‍ സുന്ദരനും ഭാര്യയ്ക്കുമായാണ് ജഡ്ജി ഒരുലക്ഷം രൂപ നല്‍കിയത
1993 മെയ് 10 ന് വാഹനാപകടത്തില്‍ സുന്ദരന്റെ ഏഴുവയസുകാരന്‍ മകന്‍ ശ്രീകുമാര്‍ മരണപ്പെട്ടു. നഷ്ടപരിഹാരത്തിനായി സുന്ദരനും ഭാര്യയും രണ്ടുമക്കളും ചേര്‍ന്ന് ഒ.പി എം.വി 1195/93 ആയി പാലക്കാട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലില്‍ കേസ് നല്‍കി. 1996 ഏപ്രില്‍ 16 ന് കേസില്‍ 12 ശതമാനം പലിശ സഹിതം 98,700 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 700 രൂപയും വിധിയായി. വിധി സംഖ്യയില്‍ 5000 രൂപ വീതം സുന്ദരനും ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമായി നല്‍കാനും ബാക്കി തുക സുന്ദരന്റെയും ഭാര്യയുടെയും പേരില്‍ അഞ്ചുവര്‍ഷത്തെ സ്ഥിരനിക്ഷേപമാക്കാനുമാണ് കോടതി കല്‍പ്പിച്ചത്. ഇതുപ്രകാരം നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി 5000 രൂപ വീതം നാലുപേര്‍ക്കും നല്‍കി പലിശയടക്കം ശേഷിച്ച 90,308 രൂപ സ്ഥിരനിക്ഷേപമാക്കി.
പക്ഷേ, സ്ഥിരനിക്ഷേപത്തില്‍ ഒ.പി(എം.വി) നമ്പറില്‍ സംഭവിച്ച വീഴ്ചയാണ് സുന്ദരന് തിരിച്ചടിയായത്. സുന്ദരന്റെ കേസിലെ 1195/93 എന്നതിനുപകരം 1105/93 എന്ന നമ്പറിലാണ് തുക നിക്ഷേപിച്ചത്. 1105/93 ഹര്‍ജിക്കാരനായ രാമകൃഷ്ണന് ഇതിലും കുറഞ്ഞ തുകയാണ് കോടതി വിധിച്ചിരുന്നത്. എന്നാല്‍ തന്റെ കേസ് നമ്പറില്‍ വന്ന കൂടിയ തുക മൂന്ന് അഭിഭാഷകരുടെ സഹായത്തോടെ രാമകൃഷ്ണന്‍ മൂന്നുതവണയായി പിന്‍വലിച്ചെടുത്തു. പിന്നീട് പണത്തിനായി സമീപിച്ചപ്പോഴാണ് സുന്ദരന് അര്‍ഹതപ്പെട്ട തുക നഷ്ടപ്പെട്ട വിവരം അറിയുന്നത്. നഷ്ടപ്പെട്ട തുകയ്ക്കായി സുന്ദരന്‍ അഭിഭാഷകനായ എസ്. രമേഷ് മുഖേന ഹൈക്കോടതിയെ സമീപിച്ചു.
അതിനിടെ പണം പിന്‍വലിച്ചെടുത്ത രാമകൃഷ്ണന്‍ മറ്റൊരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ രാമകൃഷ്ണന്റെ അവകാശികള്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ 88,868 രൂപ കോടതിയില്‍ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നത് സുന്ദരന് നല്‍കാന്‍ ഹൈക്കോടതി ആദ്യം വിധിച്ചു. ഈ വിധിക്കെതിരെ രാമകൃഷ്ണന്റെ ഭാര്യ ഹൈക്കോടതിയില്‍ പുനര്‍ഹര്‍ജി നല്‍കി. വിഷയം പരിശോധിച്ച കോടതി പാലക്കാട് ട്രിബ്യൂണലിനോട് രണ്ടുപേരുടെയും വാദങ്ങള്‍ സ്വീകരിച്ച് വിധി പുറപ്പെടുവിക്കാന്‍ കല്‍പ്പിച്ചു. രാമകൃഷ്ണന്‍ മരിച്ചതിനു ശേഷം ലഭിച്ച പണത്തില്‍ സുന്ദരന് അവകാശം ഉന്നയിക്കാനാവില്ലെന്നു പറഞ്ഞുകൊണ്ട് രാമകൃഷ്ണന്റെ ഭാര്യയ്ക്ക് അവകാശപ്പെട്ട പണത്തില്‍ സുന്ദരന് അര്‍ഹതയില്ലെന്നു വിധിച്ചു. രാമകൃഷ്ണന് യാതൊരു വിധ സ്വത്തുക്കളും ഇല്ലാത്തതിനാല്‍ തുക വസൂലാക്കാന്‍ നിയമപ്രകാരമുള്ള എല്ലാ വാതിലുകളും സുന്ദരനു മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു.
കഴിഞ്ഞ 22 വര്‍ഷമായി സ്വന്തം മകന്റെ ജീവനു കിട്ടേണ്ട നഷ്ടപരിഹാരം പോലും കൈവിട്ടുപോയതിന്റെ ദുരിതവുമായി കഴിയുമ്പോഴാണ് സുന്ദരന്റെ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ മനസിലാക്കി ജഡ്ജി സ്വന്തം നിലയ്ക്ക് നഷ്ടപരിഹാരം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 31 ന് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള വിധി പറഞ്ഞുകൊണ്ടാണ് ജഡ്ജി തന്റെ ശമ്പളത്തില്‍നിന്നും ഒരുലക്ഷം രൂപ സുന്ദരന് നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha