പൂരങ്ങളുടെ പൂരമായി തൃശൂര്‍ പൂരം, തൃശൂരില്‍ ഇനി മേളത്തിന്റെയും വെടിക്കെട്ടിന്റെയും മണിക്കൂറുകള്‍, പൂരം കാണാന്‍ ജനലക്ഷങ്ങള്‍ ഒരുങ്ങികഴിഞ്ഞു
ഇന്ന് തൃശൂര്‍പൂരം. മേളങ്ങളുടെയും വെടിക്കെട്ടിന്റെയും ആരവങ്ങളോടെ തൃശൂര്‍ ഒരുങ്ങികഴിഞ്ഞു. നൂറുകണക്കിന് മനുഷ്യരുടെ മാസങ്ങളായുള്ള കഠിനാധ്വാനം തൃശൂര്‍ പൂരത്തിന് പിന്നിലുള്ളത്. പൂരക്കൊഴുപ്പിനായി ലക്ഷങ്ങളാണ് ചെലവഴിച്ചിരിക്കുന്നത്. തൃശൂര്‍ക്കാര്‍ മുഴുവന്‍ രണ്ടു ചേരിയായി തിരിയുന്ന ദിവസമാണ് പൂരംനാള്‍. പാറമേക്കാവും തിരുവമ്പാടിയുമായി തിരിഞ്ഞ് ജനം പരസ്പരം കയര്‍ക്കുന്നു. ആര്‍പ്പുവിളിക്കുന്നു. ചേരിതിരിയാന്‍ പ്രേരണനല്കുന്ന രണ്ട് പ്രധാന ഇനങ്ങളാണ് വെടിക്കെട്ടും കുടമാറ്റവും പൂരച്ചമയപ്രദര്‍ശനവും മേളവും. പൂരത്തിന്റെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇനങ്ങളായതിനാല്‍ ഇതിനായി ഓരോ വര്‍ഷവും ചെലവഴിക്കുന്ന തുകയുടെ വലിപ്പവും കൂടിവരുന്നു.
പൂര മൈതാനം ജനലക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാവിലെ ഏഴിനു കണിമംഗലം ശാസ്താവ് എത്തി പൂരത്തെ വിളിച്ചുണര്‍ത്തി. പിന്നാലെ ഘടകപൂരങ്ങളുടെ വരവ്. 11.30ന് ബ്രഹ്മസ്വം മഠത്തിനു മുന്നിലെ ആല്‍ത്തറയ്ക്കരികില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു തുടക്കമാകും. കേളത്ത് കുട്ടപ്പമാരാരാണു പ്രമാണം. ഉച്ചയ്ക്കു രണ്ടിനു ലോകത്തെ ഏറ്റവും വലിയ ഓര്‍ക്കസ്ട്രയായി വിശേഷിപ്പിക്കപ്പെടുന്ന ഇലഞ്ഞിത്തറമേളം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലാണ് നടക്കുക.
തിരുവമ്പാടി ശിവസുന്ദറാണു തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുക.
പാറമേക്കാവു ഭഗവതിയുടെ തിടമ്പ് പാറമേക്കാവു പത്മനാഭനും. പാറമേക്കാവില്‍ വലത്തേക്കൂട്ട് ആനയായി ഗുരുവായൂര്‍ നന്ദനും ഇടത്തേക്കൂട്ടായി ഈരാട്ടുപേട്ട അയ്യപ്പനും. തിരുവമ്പാടിയില്‍ വലത്തേക്കൂട്ട് തിരുവമ്പാടി ചന്ദ്രശേഖരനാണ്. ഇടത്തേക്കൂട്ട് കുട്ടംകുളങ്ങര അര്‍ജുനനും. രാത്രി എഴുന്നള്ളത്തിനു തിരുവമ്പാടിയില്‍ ശിവസുന്ദറിനു തന്നെയാണു കോലം. പാറമേക്കാവില്‍ ഗുരുവായൂര്‍ നന്ദന്‍ കോലമേന്തും. വൈകിട്ട് 5.30ന് തെക്കേഗോപുരനടയില്‍ ജനസാഗരത്തെ സാക്ഷിയാക്കി കുടമാറ്റം. നാളെ പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട് ഉണ്ടാകും. പൂരത്തോടനുബന്ധിച്ചു തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃശൂര്‍പൂരം തുടങ്ങിയതു സംബന്ധിച്ച് നിലനില്ക്കുന്ന ഒരു പ്രധാന ഐതിഹ്യം ശക്തന്‍തമ്പുരാനുമായി ബന്ധപ്പെട്ടതാണ്. പണ്ട് ആറാട്ടുപുഴ പൂരമായിരുന്നു ഇവിടുത്തെ പ്രധാന പൂരം. ലോകത്തിലെ എല്ലാ ദൈവങ്ങളുടെയും സംഗമമായാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. ഈ ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു തൃശൂര്‍ പൂരം. എന്നാല്‍ ഒരിയ്ക്കല്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആറാട്ടുപുഴ പൂരത്തില്‍ തൃശൂര്‍ക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല.
മഴമൂലം വഴിക്കൊരിടത്ത് ചക്കാലപ്പുരയില്‍ തിടമ്പ് ഇറക്കിവച്ചു. ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് ആറാട്ടുപുഴ ക്ഷേത്രത്തിലെ തന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചും സ്വന്തം നാടിന്റെ മുഖം രക്ഷിക്കാനും കൊച്ചി രാജാവായിരുന്ന ശക്തന്‍തമ്പുരാന്‍ ആരംഭിച്ച പൂരമാണ് പിന്നീട് തൃശൂര്‍ പൂരമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha