ഡോ. ഇര്‍ഷാദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
പ്രകൃതി ഒരു നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞത് ഒരു കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായ ഡോ. ഇര്‍ഷാദിനെയായിരുന്നു. ഒപ്പം മണവാളനായി എത്തുന്ന ഇര്‍ഷാദിനെ കാത്തിരുന്ന മൊഞ്ചത്തിയുടെ സ്വപ്‌നങ്ങളും. ഇനി മൂന്നുമാസംകൂടി കാത്തിരുന്നാല്‍ പുതുമണവാളനായി എത്തുമായിരുന്നു...
ആനബാഗിലുവിലെ വീട്ടില്‍ നക്ഷത്രദീപങ്ങള്‍ തെളിയുമായിരുന്നു... എന്നാല്‍ വിധി ആ മുഹൂര്‍ത്തങ്ങള്‍ക്കൊക്കെ വിലങ്ങിട്ടു.
ജൂലായ് 26നാണ് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന എ.എന്‍.ഷംസുദ്ദീന്റെയും എം.എ.ആസിയയുടെയും അഞ്ചുമക്കളില്‍ ഇളയവനായ ഇര്‍ഷാദിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വധു മുംബൈയില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തില്‍നിന്നാണ്. ഇര്‍ഷാദിനെപ്പോലെ ഡോക്ടര്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങ്. ഇര്‍ഷാദിന്റെ ഫെയ്‌സ്ബുക്ക് നിറയെ വിവാഹനിശ്ചയച്ചടങ്ങിന്റെ ചിത്രങ്ങളാണ്.
ഇര്‍ഷാദിനെ കാണാനില്ലെന്നത് കുടുംബം ആദ്യമറിഞ്ഞതും പ്രതിശ്രുതവധുവില്‍നിന്നാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ ഇര്‍ഷാദിന് പ്രവേശനപരീക്ഷയില്‍ എം.ഡി.ക്ക് അസം മെഡിക്കല്‍ കോളേജിലാണ് പ്രവേശനം ലഭിച്ചത്. ശിശുരോഗ വിദഗ്ധനാകണമെന്ന ആഗ്രഹത്തില്‍ പീഡിയാട്രിക്‌സാണ് സ്‌പെഷ്യലൈസേഷനായി എടുത്തത്. ക്ലാസ് തുടങ്ങാന്‍ വൈകുമെന്നതിനാല്‍ വീട്ടുകാരെ അറിയിക്കാതെ കൂട്ടുകാരായ അഭിന്‍ സൂരി, അനൂപ് തോമസ് എന്നിവര്‍ക്കൊപ്പം നേപ്പാള്‍ സന്ദര്‍ശനത്തിനുപോയതായിരുന്നു ഇര്‍ഷാദ്. നേപ്പാളിലെത്തിയപ്പോള്‍ പ്രതിശ്രുതവധുവിനെമാത്രം വിളിച്ചറിയിച്ചു \'ഞാനിപ്പോള്‍ നേപ്പാളിലാണ്. തിരികെ വന്നിട്ട് വിശേഷങ്ങള്‍ പറയാം..\'
ഭൂകമ്പം നടന്ന വാര്‍ത്തയറിഞ്ഞ് ഫോണ്‍ചെയ്ത് കിട്ടാതായതോടെയാണ് പ്രതിശ്രുതവധു ഇര്‍ഷാദിന്റെ വീട്ടിലേക്ക് വിളിച്ചത്. ഈ ഫോണ്‍കോളില്‍നിന്നാണ് ഇര്‍ഷാദ് നേപ്പാളില്‍ പോയിരിക്കുകയാണെന്ന് വിവരം വീട്ടുകാരറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha