പൂരത്തില്‍ അലിഞ്ഞ് ജനസാഗരം
ലോകത്തെ പത്തു മനോഹര ദൃശ്യങ്ങളില്‍ ഇടംപിടിച്ച തൃശൂര്‍ പൂരം അക്ഷരാര്‍ത്ഥത്തില്‍ തൃശ്ശൂരിനെ ആനന്ദത്തില്‍ ആറാടിച്ചു. നാദവും വര്‍ണവും ദൃശ്യവിസ്മയങ്ങളുമൊക്കെയായാണ് പൂരം ജനമനസുകളില്‍ അവിസ്മരണീയ വിരുന്നാകുന്നത്. തെച്ചിക്കോട്ടു രാമചന്ദ്രന്റെ പുറത്തെഴുന്നള്ളിയ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് കണിമംഗലം ശാസ്താവിന് വഴിയൊരുക്കിയതോടെയാണ് രണ്ടുനൂറ്റാണ്ട് ചരിത്ര പാരമ്പര്യമുള്ള പൂരച്ചടങ്ങുകള്‍ക്കു തുടക്കമായത്.
തലയെടുപ്പുള്ള ആനകളും പേരു കേട്ട മേളക്കാരും അണിനിരക്കുന്നതാണ് ഘടക പൂരങ്ങള്‍. ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ ചേര്‍ന്ന് പൂരം കെങ്കേമമാകും. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത് (മഠത്തില്‍ വരവ്), മഠത്തിലെ ചമയങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പൂരം നാളിലെ പ്രധാന ചടങ്ങുകള്‍.
പകല്‍പ്പൂരങ്ങള്‍ രാത്രി വടക്കുന്നാഥ സന്നിധിയിലെത്തും. പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ മത്സരിച്ചാണ് വെടിക്കെട്ട് നടത്തുന്നത്. നാളെ ഉച്ചക്ക് 12ന് ഇരു വിഭാഗങ്ങളും ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും.
രാത്രിപ്പൂരങ്ങള്‍ കഴിഞ്ഞു പുലര്‍ച്ചെവരെ ഉറക്കമില്ലാത്ത നഗരം പ്രദക്ഷിണവഴിക്കു ചുറ്റും ഒഴുകും. മൂന്നുമണിക്കു വെടിമരുന്നു കത്തിക്കുന്നതു കാണാനുള്ള കാത്തിരിപ്പാണ് പിന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha