മെയ്ക് ഇന്‍ ഇന്ത്യയില്‍ റബറും; കര്‍ഷകര്‍ക്ക് പ്രതീക്ഷ
റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റ ആശ്വാസം, പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി തീരുവ കൂട്ടി. 20 ല്‍നിന്ന് 25 ശതമാനമായാണ് തീരുവ കൂട്ടിയത്. ധന വിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റി ലിയാണ് ഈ വിവരം ലോക സഭയില്‍ അറിയിച്ചത്. തീരുമാനം ധന ബില്ലില്‍ ഉള്‍പ്പെടുത്തി. റബര്‍ കൃഷിക്കും കര്‍ഷകനും പ്രോത്സാഹനമായി മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര വിലയനുസരിച്ച് ആര്‍.സി.സി 4 ഇനം റബറിന് കിലോഗ്രാമിന് 113 രൂപയാണ് നിലവിലെ വില. അഞ്ച് ശതമാനം തീരുവ വരുന്നതോടെ വിലയില്‍ ആറ് രൂപയുടെ വര്‍ധനവ് ഉണ്ടാകും. ഇതുപ്രകാരം കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 119 രൂപ വില ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തീരുമാനം. റബര്‍ വിലയിടിവ് തടയാന്‍ കേരള സര്‍ക്കാര്‍ ഒരു ലക്ഷം ടണ്‍ റബര്‍ സംഭരിക്കാന്‍ തയ്യാറാകണമെന്നും വിലസ്ഥിരതാഫണ്ടില്‍ നിന്ന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അഡ്വാന്‍സ്ഡ് ലൈസന്‍സിങ് വഴിയുള്ള ഇറക്കുമതി അവസാനിപ്പിക്കണം. റബര്‍ വ്യാപാരികളും ടയര്‍ നിര്‍മ്മാതാക്കളും ഇറക്കുമതിയില്‍നിന്ന് പിന്മാറണം. പകരം ആഭ്യന്തര മാര്‍ക്കറ്റില്‍നിന്ന് റബര്‍ വാങ്ങിയാല്‍ ഇറക്കുമതി ചെയ്യാനെടുക്കുന്ന അതേ വിലയ്ക്ക് അവര്‍ക്ക് റബര്‍ നല്‍കാന്‍ തയ്യാറാണെന്നും മാണി പറഞ്ഞു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, ആര്‍.പി.എസ്. തുടങ്ങിയ സംഘടനകള്‍ വഴി റബര്‍ സംഭരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി 500 കോടിയുടെ കേന്ദ്രഫണ്ടും ആവശ്യപ്പെട്ടിരുന്നു. റബറിനെ മെയ്ക് ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വ്യവസായികമായ ഉപയോഗം ആഭ്യന്തര റബറിന് കൂടുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് തീരുമാനത്തെ കേരളം കാണുന്നതും.
റബര്‍ വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന്റെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ രണ്ട് ദിവസം മുമ്പ് യോഗം വിളിച്ചിരുന്നു. ഇറക്കുമതി നിയന്ത്രിക്കുക, തീരുവ കൂട്ടുക തുടങ്ങിയവയായിരുന്നു റബര്‍ ഉല്‍പാദക സംസ്ഥാനങ്ങളിലെ എംപിമാര്‍ ഉന്നയിച്ച പ്രധാനആവശ്യങ്ങള്‍. വിലത്തകര്‍ച്ച നിയന്ത്രിക്കണമെന്ന സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും യോഗം വിളിച്ചത്. എന്നാല്‍ ഒരു അനുകൂല തീരുമാനവും അന്നുണ്ടായില്ല. ഇതോടെ ആശങ്കയും സജീവമായി. അതാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന ഇല്ലാതാക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക് ഇന്‍ ഇന്ത്യയില്‍ റബര്‍ എത്തുമ്പോള്‍ പ്രതീക്ഷ കൂടുന്നു.
രാജ്യത്ത് വ്യവസായ ആവശ്യത്തിന് ആവശ്യമായ റബര്‍ ഉല്‍പാദിപ്പിക്കുന്നില്ല. അതുകൊണ്ട് ഇറക്കുമതി കൂടിയേ കഴിയൂ. വ്യവസായികള്‍ ആവശ്യപ്പെടുന്ന ഗുണനിലവാരം ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന് അവകാശപ്പെടാനാവില്ല. റബറിന്റെ ഉല്‍പാദനച്ചെലവു കൂടുതലും ഉല്‍പാദനക്ഷമത കുറവുമാണ്. ഈ പോരായ്മ പരിഹരിക്കപ്പെടണമെന്നൊക്കെയായിരുന്നു വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ തീരുവ 20ല്‍ നിന്ന് 25 ശതമാനമാക്കാന്‍ വാണിജ്യമന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായത്. എന്നാല്‍ മെയ്ക് ഇന്‍ ഇന്ത്യയിലേക്കുള്ള വരവ് അപ്രതീക്ഷിതമാണ്.
റബര്‍ വിലയിടിവിനെത്തുടര്‍ന്നുണ്ടായിട്ടുള്ള വരുമാനത്തകര്‍ച്ച മൂലം കേരളത്തിലെ 11.5 ലക്ഷത്തോളം വരുന്ന ചെറുകിടഇടത്തരം വിഭാഗത്തില്‍പ്പെട്ട റബര്‍ കര്‍ഷകരും ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ടാപ്പിങ് തൊഴിലാളികളും മറ്റുള്ളവരും അതീവഗുരുതരമായ ജീവിത പ്രതിസന്ധിയെ നേരിടുകയാണ്. 245 രൂപയോളം വിലയുണ്ടായിരുന്ന മുന്തിയ ഇനം റബറിന്റെ വില നടപ്പ് മാസത്തില്‍ 118 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തില്‍വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. റബര്‍ മേഖലകളില്‍ വ്യാപാര വാണിജ്യ രംഗങ്ങളാകെ സ്തംഭനാവസ്ഥയിലാണ്. നിര്‍മ്മാണരംഗത്തെപ്പാലും അത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ റബര്‍ കൃഷിയുടെ ചെലവ് വന്‍തോതില്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. വളം, കീടനാശിനി, ടാപ്പിങ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 4 മടങ്ങായാണ് വര്‍ദ്ധിച്ചിട്ടുള്ളത്.
ടാപ്പിങ് നടത്തിയാല്‍ വീണ്ടും കടബാധ്യതകള്‍ വര്‍ദ്ധിക്കുമെന്നതുകൊണ്ടാണ് നിരവധി കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്താന്‍ നിര്‍ബന്ധിതമായത്. റബര്‍ത്തൈ നട്ട്, 7,8 വര്‍ഷത്തോളം അദ്ധ്വാനവും മുതല്‍ മുടക്കും വിനിയോഗിച്ചതിനുശേഷം മാത്രമാണ് ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഇപ്രകാരം കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ മുതല്‍ മുടക്ക് നടത്തിയ കര്‍ഷകര്‍ക്ക് ടാപ്പിങ് തുടങ്ങാന്‍ പോലുമാവുന്നില്ല എന്നത് വിവരിക്കാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ടയര്‍ വ്യവസായികളും ഊഹക്കച്ചവടക്കാരും ചേര്‍ന്ന് കൊള്ളലാഭത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത നടപടികളാണ് റബറിന്റെ വിലയിടിവിന് പിറകിലുള്ളതെന്നാണ് വിലയിരുത്തലുകള്‍. അനിയന്ത്രിതമായ ഇറക്കുമതി അനുവദിച്ചുകൊണ്ടാണ് ഇത് സാധിച്ചിരുന്നത്. തീരുവ കൂടുമ്പോള്‍ ഇറക്കുമതി കുറയുമെന്നാണ് പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha