ആരാണ് ഈ രൂപേഷും ഷൈനിയും? തലയ്ക്ക് 5 ലക്ഷം വീതം വിലയുള്ള ഈ ദമ്പതികള്‍ ഉന്നത ബിരുദധാരികള്‍
കണ്ടാല്‍ സുമുഖരായ ദമ്പതികള്‍. ഇവരാണോ കേരളത്തെ വിറപ്പിച്ചത്? വയനാടന്‍ മേഖലയ്ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച രൂപേഷിന്റേയും ഷൈനിയുടേയും കഥ കേട്ടാല്‍ ആരിലും കൗതുകം തോന്നും. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് കുഞ്ഞിന്നാളിലേ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അനുഭാവിയായി മാറിയ വ്യക്തിയാണ് രൂപേഷ്.
രാമചന്ദ്രന്റേയും സുമയുടേയും മകനായി വാടാനപ്പിള്ളിയില്‍ ജനിച്ച രൂപേഷ് നാട്ടിക എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് നിയമ ബിരുദ യോഗ്യതയും നേടി. സിപിഐ.എം.എല്ലിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രൂപേഷ് പൊതുരംഗത്തെത്തിയത്. പഠിക്കുമ്പോള്‍ തന്നെ അവശത അനുഭവിക്കുന്നവരോട് പ്രത്യേക മമതയായിരുന്നു രൂപേഷിന്. പിന്നീട് ജനശക്തിയില്‍ ചേര്‍ന്ന് വയനാട്ടിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നിയമബിരുദധാരിയായ ഭാര്യ ഷൈന ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്കമാലിയില്‍ നിന്ന് നക്‌സല്‍ നേതാവ് മല്ലരാജ റെഡ്ഡി അറസ്റ്റിലായതോടെയാണ് രൂപേഷിന്റെ തീവ്ര ഇടതുപക്ഷ ബന്ധത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഇതേതുടര്‍ന്ന് ഒളിവില്‍ പോയ രൂപേഷും ഷൈനയും പിന്നീട് പിടിയിലാകുന്നതുവരെ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ അനിഷേധ്യ നേതാക്കളായിരുന്നു.
നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ് രൂപേഷ്. സിപിഐ. മാവോയിസ്റ്റിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായിരുന്നു രൂപേഷ്. കേരളത്തിലെ വനിതാ ഗറില്ലാ വിഭാഗത്തിന്റെ ചുമതലയുള്ളയാളും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമാണ് ഷൈന.
രൂപേഷും ഷൈനയും കേരളാ പോലീസിന് എന്നും തലവേദനയായിരുന്നു. ഷൊറണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തില്‍ ഒളിവില്‍ താമസിപ്പിച്ചതുമടക്കമുള്ള പതിനഞ്ചോളം കേസുകളില്‍ രൂപേഷിനെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
കേരളത്തിലെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരാണ് അദൃശ്യ നേതൃത്വം നല്‍കിയത്. ഗറില്ലാ യുദ്ധമുറകളിലൂന്നിയ സായുധ വിപ്ലവമായിരുന്നു സ്വപ്‌നം. അതിന് തുടക്കമിടാന്‍ രൂപേഷിനായി. എല്ലാത്തിനും പിന്തുണയുമായി കുടുംബത്തേയും ഒപ്പം നിര്‍ത്തി.
തൊണ്ണൂറുകളുടെ അവസാനം സിപിഐ(എം)എല്‍ ജനശക്തി എന്ന സംഘടനയിലാണ് രൂപേഷ് ആദ്യമായി അംഗമാകുന്നത്. ചേരിപ്പോരിനെത്തുടര്‍ന്ന് ഈ സംഘടനയില്‍ നിന്ന് രാജിവച്ച രൂപേഷ് ആന്ധ്രയിലെത്തി പീപ്പിള്‍ വാര്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്നു. 2004ല്‍ മാവോയിസ്റ്റ് നക്‌സല്‍ സ്വഭാവമുള്ള നിരവധി സംഘടനകള്‍ ലയിച്ച് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതോടെ രൂപേഷ് അതിന്റെ സജീവ പ്രവര്‍ത്തകനായി. സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ ആന്ദ്ര സ്വദേശി മല്ല രാജ റെഡ്ഡി, ഭാര്യ സുഗുണ എന്നിവരെ പെരുമ്പാവൂരിലെ വീട്ടില്‍ ഒളിവില്‍ തമസിപ്പിച്ചതിനാണ് 2008ല്‍ രൂപേഷിനെതിരെ ആദ്യം കേസെടുക്കുന്നത്. 2010ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തതിനും ട്രെയിനിന്റെ വാഗണ്‍ പൈപ്പ് മുറിച്ചതിനും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് രൂപേഷ് പൂര്‍ണമായും ഗറില്ല ആക്രമണമുറയിലേക്ക് മാറി. കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. വയനാട് കുഞ്ഞോമില്‍ പൊലീസുകാരന്റെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയതിന്റെ പേരിലും രൂപേഷിനെതിരെ കേസുണ്ട്. അട്ടപ്പാടി മുക്കാലി ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന് പിന്നിലും രൂപേഷാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇരുപതോളം കേസുകളാണ് ഇയാള്‍ക്കെതിരെ നിവലിലുള്ളത്. മിക്ക കേസുകളിലും രാജ്യദ്രോഹക്കുറ്റമാണ് രൂപേഷിനെതിരെ ചുമത്തിയിട്ടുള്ളത്.
2007 മുതല്‍ ഷൈന ഒളിവിലാണ്. 2007ല്‍ അങ്കമാലിയില്‍വച്ച് മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിയംഗം മല്ലരാജറെഡ്ഡി അറസ്റ്റിലായപ്പോള്‍ റെഡ്ഡിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഷൈനയെയും പ്രതിചേര്‍ത്തിരുന്നു. ജാമ്യത്തിലിറങ്ങിയ രൂപേഷും ഷൈനയും ഒളിവില്‍പ്പോയി. പിന്നീട് പശ്ചിമഘട്ടത്തില്‍ മാവോവാദി പ്രവര്‍ത്തനത്തിന് രൂപേഷ് നേതൃത്വം നല്‍കിത്തുടങ്ങി. എന്നാല്‍, ഷൈന ഒരിക്കലും രംഗത്തുവന്നില്ല.
പിന്നെ വിവരമൊന്നുമില്ല. ഇവരുടെ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍മക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ അമ്മയെയും പൊലീസ് നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയ സംഭവങ്ങള്‍ വാര്‍ത്തയായിരുന്നു.
പ്രത്യേക പരിശീലനം നേടിയ തണ്ടര്‍ബോള്‍ട്ടിനു പോലും ഈ യുവ ദമ്പതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നിട് അതീവ രഹസ്യമായി കേരളവും തമിഴ്‌നാടും ആന്ധ്രയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ കുടുങ്ങിയത്. രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരിന് 20 കിലോമീറ്റര്‍ അകലെ കരിമത്തുംപെട്ടിയില്‍ വച്ചാണ് ആന്ധ്ര പൊലീസിന്റെ പിടിയിലായത്.
ആഴ്ചകളോളമായി ഇവര്‍ കരിമത്താംപെട്ടിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കുശേഷമാണ് അറസ്റ്റിന് കളമൊരുങ്ങിയത്. പച്ച നിറമുള്ള കാറില്‍ പാഞ്ഞെത്തിയ പൊലീസ് സംഘം കടയുടെ ഷട്ടറുകള്‍ വലിച്ചടച്ച ശേഷം കട വളയുകയായിരുന്നു.
കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യകേന്ദ്രങ്ങളിലിരുന്ന് നേതൃത്വം വഹിച്ചിരുന്ന രൂപേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ട് ഒരു മാസം തികയുമ്പോഴാണ് രൂപേഷ് പിടിയിലാകുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാവോവാദികള്‍ നടത്തിയതായി പറയപ്പെടുന്ന നിരവധി ആക്രമണങ്ങള്‍ക്കിടയിലും അവയുടെ സൂത്രധാരന്മാരില്‍ ഒരാളെപ്പോലും പിടികൂടാന്‍ കഴിയാതിരുന്ന കേരളാ പൊലീസിനും അറസ്റ്റ് ആശ്വാസമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha