എല്ലാ വാദങ്ങളും പൊളിഞ്ഞതോടെ മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചു, എന്നാല്‍ യുഡിഎഫ് നേതാക്കളും ഹൈക്കമാന്‍ഡും തണുപ്പിച്ചു, കോടതി എന്തെങ്കിലും പറഞ്ഞാല്‍ കടുത്ത തീരുമാനം മതിയെന്ന് എല്ലാവരും
സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് ശ്രീധരന്‍നായര്‍ ഉറപ്പിച്ചു പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ പ്രതിഛായയെ തന്നെ ബാധിച്ചു. ഇതോടെ മുഖ്യമന്ത്രി യുഡിഎഫ് നേതാക്കളെ അടിയന്തിരമായി അര്‍ദ്ധരാത്രിയില്‍ ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡിനോടും കേരളത്തിന്റെ അവസ്ഥ പറയുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്‌തു. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കുകയായിരുന്നു. ഉടന്‍ രാജി വേണ്ട. നിയമസഭ കൂടുന്ന കാലമാണ്. മാത്രമല്ല ഭൂരിപക്ഷം നന്നേ കുറവുമാണ്. ആരെങ്കിലും മറുകണ്ടം ചാടിയാല്‍ എല്ലാം പോകും. ഇന്നു നടന്ന അടിയന്തിര മന്ത്രിസഭായോഗവും ഇതുതന്നെയാണ് തീരുമാനിച്ചത്. എന്തായാലും ശ്രീധരന്‍ നായരുടെ പരാതി കോടതിയിലിരിക്കുന്ന കാര്യമാണല്ലോ. അപ്പോള്‍ തീരുമാനം മതിയെന്നും നേതാക്കള്‍ തീരുമാനിച്ചു.
കഴിഞ്ഞദിവസം റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഡോണി തോമസ് വര്‍ഗീസിനു മുന്നിലാണ് ശ്രീധരന്‍നായര്‍ രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നുകണ്ടു സംസാരിച്ചതു സോളാര്‍ വിഷയം തന്നെയാണെന്നും ഒപ്പം ലക്ഷ്‌മി നായര്‍ (സരിത എസ്. നായര്‍) ഉണ്ടായിരുന്നെന്നും തട്ടിപ്പിന് ഇരയായ ക്രഷര്‍ യൂണിറ്റ് ഉടമ കോന്നി അട്ടച്ചാക്കല്‍ മല്ലേലില്‍ ശ്രീധരന്‍നായരുടെ രഹസ്യമൊഴി. 2012 ജൂലൈ ഒമ്പതിനായിരുന്നു കൂടിക്കാഴ്‌ച. പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതിനുമുമ്പു സരിതയ്‌ക്കും ജോപ്പനും ഒപ്പമാണു മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പണം നല്‍കിയെന്നും രഹസ്യമൊഴിയിലുണ്ട്. മുന്‍ നിശ്‌ചയപ്രകാരം കൂടിക്കാഴ്‌ച നടത്തിയെന്നാണു ശ്രീധരന്‍നായര്‍ കോടതിയെ അറിച്ചിരിക്കുന്നത്.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.15 ന് അഭിഭാഷകന്‍ സോണി പി. ഭാസ്‌കറിനൊപ്പമാണു റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ശ്രീധരന്‍നായര്‍ മജിസ്‌ട്രേറ്റ് ഡോണി തോമസ് വര്‍ഗീസിനു രഹസ്യമൊഴി നല്‍കിയത്. രണ്ടുമണിക്കൂറോളം മൊഴി രേഖപ്പെടുത്താന്‍ ചെലവഴിച്ചു.
മുഖ്യമന്ത്രിയെ തനിക്കു പരിചയപ്പെടുത്തിയതു സരിത എസ്. നായര്‍ തന്നെയാണ്. സബ്‌സിഡിയുടെ കാര്യങ്ങള്‍ ലക്ഷ്‌മിനായര്‍ (സരിത) പറഞ്ഞില്ലേയെന്നു മുഖ്യമന്ത്രി ആരാഞ്ഞു. മൂന്നു മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്‌ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ഇതിനു തെളിവാണ്- ശ്രീധരന്‍ നായര്‍ മൊഴിയില്‍ വ്യക്‌തമാക്കി. പരാതി കൊടുക്കുന്നത് ഒഴിവാക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയും മകളും പലകുറി ശ്രീധരന്‍ നായരെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇനി കോടതിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാവി നിര്‍ണയിക്കുന്നത്. കോടതി ഉമ്മന്‍ചാണ്ടിയെ പറ്റി എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് രാജിയല്ലാതെ മറ്റു മാര്‍ഗമില്ല.
https://www.facebook.com/Malayalivartha