ആലത്തൂരിൽ നിന്നും കാണാതായ ഇരട്ടസഹോദരിമാരുൾപ്പെടെയുള്ള നാല് സഹപാഠികളെ കണ്ടെത്തി; കുട്ടികളെ കണ്ടെത്തിയത് കോയമ്പത്തൂരിൽ നിന്നും; കുട്ടികൾ തമിഴ്നാട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചത് പൊള്ളാച്ചിയിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളോടെ; സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്
ആലത്തൂരിൽ നിന്നും കാണാതായ ഇരട്ടസഹോദരിമാരുൾപ്പെടെയുള്ള നാല് സഹപാഠികളെ കണ്ടെത്തി. കുട്ടികളെ കോയമ്പത്തൂർ റെയിൽവെ സ്റ്റേഷനിൽ നിന്നുമാണ് പോലീസ് ഇവരെ കണ്ടെത്തിയത്. 14 വയസ് പ്രായമുള്ള രണ്ട് ഇരട്ട സഹോദരിമാരും രണ്ട് ആൺകുട്ടികളെയും നവംബർ മൂന്നാം തിയതി മുതലാണ് കാണാതായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷം നടത്തിവരികയായിരുന്നു. പെൺകുട്ടികൾ സഹപാഠികളായ ആൺകുട്ടികളോടൊപ്പം നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
കുട്ടികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന സൂചനയിലാണ് പോലീസന്വേഷണം പുരോഗമിച്ചിരുന്നത്. അതിനിടെ പൊള്ളാച്ചിയിൽ നിന്നും ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. അതോടെ കുട്ടികൾ തമിഴ്നാട്ടിലുണ്ടെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും കുട്ടികൾ അവിടെനിന്നും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികളുടെ ചിത്രങ്ങൾവച്ചുള്ള പോസ്റ്ററടക്കം തമിഴ്‌നാട്ടിലെത്തിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടികളെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. കുട്ടികൾ വീടുവിട്ടിറങ്ങിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
അഞ്ചു ദിവസം മുൻപാണ് സഹപാഠികളായ നാല് കുട്ടികളെ ആലത്തൂരിൽ നിന്നും കാണാതായത്. കുട്ടികൾ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലൂടെയും പാർക്കിലൂടെയും നടന്നുപോകുന്ന ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് മുന്നിൽ തെളിവായി ഉണ്ടായിരുന്നത്. കുട്ടികളിൽ ഒരാളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നെങ്കിലും പാലക്കാട് മുതൽ മൊബൈൽ സ്വിച്ച് ഓഫായത് കേസന്വേഷണത്തെ സാരമായി ബാധിച്ചു. ആദ്യഘട്ടത്തിൽ ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതും. കുട്ടികളെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാത്തതും പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികൾ എന്തിനാണ് വീടുവിട്ട് ഇറങ്ങിയതെന്ന് പൊലീസിന് ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തുടരന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
https://www.facebook.com/Malayalivartha