മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്നു, കൊല്ലത്ത് ജോലിക്കിടെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരണപ്പെട്ടു
ഇടിമിന്നൽ അപകടകാരികളാണ് എന്ന് ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമായി പറയുന്ന കാര്യമാണ്. ചെറിയ അശ്രദ്ധ നമ്മളുടെ ജീവൻ തന്നെ അപടത്തിലാക്കാം. കൊല്ലത്ത് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. പുനലൂര്‍ മണിയാറില്‍ ആണ് സംഭവം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്ന തൊഴിലാളികൾക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ് താഴെ വീണ് കിടന്ന ഇരുവരെയും ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും.നഗരസഭയിലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞദിവസം അവസാനിച്ചിരുന്നതിനാലാണ് ഇവർ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലിക്ക് പോയത്.
ഇത് കൂടാതെ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് വള്ളം തകര്‍ന്നു. മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോര്‍ജിനാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് കണ്ണൂര്‍ വീടിന് കേടുപാട് സംഭവിച്ചു. തോട്ടടയില്‍ പുലര്‍ച്ചെയാണ് ഗംഗാധരന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha