കാക്കനാട്ടെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ നൂറുകണക്കിനു പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും... കാരണം കുടിവെള്ളത്തില്‍ കലര്‍ന്ന മാലിന്യം?
കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ നൂറുകണക്കിനു പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടതിനു കാരണം കുടിവെള്ളത്തില്‍ കലര്‍ന്ന മാലിന്യം. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം രണ്ടു സംഭവങ്ങളിലും ഉണ്ടായിട്ടുമില്ല. മേയ് പകുതിക്ക് ശേഷം തന്നെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇതിനെ തുടര്‍ന്ന് മേയ് 22ന് അസോസിയേഷന്‍ ഇടപെട്ട് വെള്ളം പരിശോധിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് മേയ് 29 ന് ലഭിച്ചപ്പോള്‍ ഫലം ഞെട്ടിക്കുന്നതായിരുന്നു. വെള്ളത്തില്‍ വന്‍ തോതില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തി എന്നായിരുന്നു അത്. മഴവെള്ള സംഭരണി, കുഴല്‍ക്കിണര്‍, വാട്ടര്‍ അതോറിറ്റിയുടെ വെള്ളം എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഇവിടുത്തെ ജലസംഭരണയില്‍ വെള്ളമെത്തുന്നത്. ഇതില്‍ വാട്ടര്‍ അതോറിറ്റിയുടേത് ഒരു ബ്ലോക്കില്‍ മാത്രം നല്‍കുന്ന വിധത്തില്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. ഈ ഭാഗത്തെ വെള്ളത്തിന് കട്ടി കൂടുതലാണ് എന്ന പരാതി ഉയര്‍ന്നതോടെ ഇത് പരിഹരിക്കാനാണ് ടാങ്കര്‍ ലോറിയില്‍ പുറത്തുനിന്നെത്തിക്കുന്ന വെള്ളവും കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇങ്ങനെ ലഭിക്കുന്ന വെള്ളം ഒരു പ്രധാന ടാങ്കില്‍ എത്തിക്കുകയും അവിടെനിന്ന് ശുചീകരിച്ച് ഫ്‌ലാറ്റുകളിലേക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.
29ന് പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഈ സാംപിള്‍ എവിടെ നിന്ന് എടുത്തതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ മാസമാദ്യം കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ചര്‍ച്ചയാകുന്നത്. 15 ടവറുകളിലായി 1268 ഫ്‌ലാറ്റുകളില്‍ 6000 ത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഓരോ ടവറിലേയും വാട്‌സാപ് ഗ്രൂപ്പുകളിലും മറ്റും ഇക്കാര്യം ചര്‍ച്ചയാവുകയും പിന്നീട് ഈ ചര്‍ച്ച ഫ്‌ലാറ്റ് സമുച്ചയത്തിലാകെ വ്യാപിക്കുകയും ചെയ്തതോടെയാണ് രോഗവിവരം പുറത്തു വരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് തൃക്കാക്കര നഗരസഭയില്‍ ഫ്‌ലാറ്റ് നില്‍ക്കുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ സി.സി.ബിജു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിവരമറിയിച്ചിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ എത്തിയിരുന്നു എന്നും അദ്ദേഹത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത്രയായിട്ടും അസോസിയേഷന്‍ ഭാരവാഹികളോ രോഗികളെ ചികിത്സിച്ച സ്വകാര്യ ആശുപത്രികളോ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല. അതു ഗൗരവമായാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ചൊവ്വാഴ്ച അസോസിയേഷനിലെ ഒരു മുന്‍ ഭാരവാഹി മന്ത്രിയെ വിളിച്ച് അറിയിച്ചതോടെയാണ് ഇവിടെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നത്. ഏതു മാര്‍ഗത്തില്‍ കൂടിയാണ് വെള്ളത്തില്‍ അണുക്കളുടെ സാന്നിധ്യം ഉണ്ടായത് എന്നറിയാന്‍ ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചിടുണ്ട്. വെള്ളത്തില്‍ കൂടിയാണോ രോഗം പടര്‍ന്നത് എന്നതും പരിശോധിക്കും.
https://www.facebook.com/Malayalivartha