ഏഷ്യാ പസഫിക് മേഖലാ ഡെയറി സമ്മേളനത്തിന് തുടക്കം.. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് ഗുണകരമെന്ന് മന്ത്രി ചിഞ്ചുറാണി
കൊച്ചി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയവും നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡും (എൻ ഡി ഡി ബി ) ഇൻ്റർനാഷണൽ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) ചേർന്ന് രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന "റീജിയണൽ ഡയറി കോൺഫറൻസ് - ഏഷ്യ പസഫിക് 2024" ത്രിദിന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി.
സംസ്‌ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. കാലാവസ്‌ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ക്രിയാത്മകമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് കൂടി ഗുണകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം.
സുസ്‌ഥിരത, ഉത്പാദന വർധന എന്നിവയ്ക്കായി നയരൂപീകരണം നടത്തണം. ക്ഷീര സഹകരണമേഖലയാണ് സംസ്‌ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊർജം പകർന്നത്. 3000 ലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ വാർഷിക ക്ഷീരോത്പാദനം.
70.65 ലക്ഷമാണ് പ്രതിദിന പാലുത്പാദനം. തീരദേശ സംസ്‌ഥാനമായതിനാൽ കേരളം പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. ലേബർ കോസ്റ്റ്, സ്‌ഥല ദൗർലഭ്യം എന്നിവ പ്രതിബന്ധങ്ങളാണെങ്കിലും ക്ഷീരകാർഷിക മേഖലയിൽ ഏറെ മുന്നോട്ട് പോകാൻ സംസ്‌ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. മിൽമയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിനനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്‌മെൻറ് സംവിധാനം വേണമെന്നും ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കാൻ നൂതന മാർഗങ്ങൾ തേടണമെന്നും മന്ത്രി നിർദേശിച്ചു.
പാൽ ക്ഷാമം നേരിട്ടിരുന്ന അവസ്‌ഥയിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽഉദ്‌പാദന രാജ്യമായി ഇന്ത്യ വളർന്നതിൽ ദശലക്ഷക്കണക്കിനു ക്ഷീരകർഷകരുടെ അത്യധ്വാനമുണ്ടെന്ന് ഉദ്‌ഘാടന ചടങ്ങിൽ വെർച്വലായി മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
ക്ഷീരമേഖലയിൽ നവീകരണം അനിവാര്യമാണ്. നൂതന സാങ്കേതിക വിദ്യകളും പുതിയ വിപണി സാധ്യതകളും കണ്ടെത്തണം. രാജ്യത്തെ നൂറ് ദശലക്ഷം കുടുംബങ്ങളുടെ ജീവിതമാർഗമായ ക്ഷീരമേഖല ഇന്ത്യയിലെ 1.4 ദശലക്ഷം ജനങ്ങൾക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ക്ഷീരമേഖലയിൽ കർഷക സൗഹൃദ നൂതന രീതികൾ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി
.
https://www.facebook.com/Malayalivartha