നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് എം. വിജിൻ എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മന്ത്രി ഡോ. ആർ ബിന്ദു നൽകിയ മറുപടി
കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള അഖിലേന്ത്യാ പരീക്ഷകളുടെ നടത്തിപ്പു ചുമതലയുള്ള NTAയുടെ ഭാഗത്തുനിന്ന് അതീവഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുമാണുണ്ടായിട്ടുള്ളത്. വലിയ തോതിലുള്ള അഴിമതിക്കിടവച്ച ഈ ക്രമക്കേട് അത്യന്തം അപലപനീയമാണ്.
നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രമക്കേടുകൾ സംബന്ധിച്ച് ബഹുമാനപ്പെട്ട അംഗം എം. വിജിനും ബഹുമാനപ്പെട്ട മറ്റ് അംഗങ്ങളും ഉന്നയിച്ച ആശങ്കയിലും ഉൽക്കണ്ഠയിലും പങ്കുചേരുന്നു. വര്‍ഷങ്ങള്‍ കഠിനാദ്ധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുണ്ടായ വേദനയില്‍ പങ്കുചേരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട സമയത്ത് തന്നെ വിദ്യാർത്ഥികളുടെ ആകാംക്ഷയും ഉൽക്കണ്ഠയും പരിഹരിയ്ക്കുന്നതിന് അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് യൂണിയൻ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയ്ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയ്ക്കും കത്തുകൾ അയച്ചിരുന്നു.
2013 ലാണ് CBSE യുടെ കീഴിലുള്ള നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) ദേശീയ തലത്തിൽ മെഡിക്കൽ പ്രവേശനത്തുനുള്ള പ്രവേശന പരീക്ഷ നടത്തിത്തുടങ്ങുന്നത്. 2016 വരെ കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ പ്രത്യേകം നടത്തിക്കൊണ്ടിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകൾ വഴിയാണ് മെഡിക്കൽ പ്രവേശനം പ്രധാനമായും നടത്തിയിരുന്നത്.
2016 വരെ ദേശീയ പരീക്ഷയായ All India Pre-Medical Test ഉം സംസ്ഥാന തലത്തിലെ keam ഉൾപ്പെടെയുള്ള പരീക്ഷകളുമാണ് നടത്തിവന്നിരുന്നത്. സംസ്ഥാനത്ത് കുറ്റമറ്റ രീതിയിലാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കാറുള്ളത്. ഹിന്ദി, ഇംഗ്ലീഷ്, എട്ട് പ്രാദേശിക ഭാഷകൾ എന്നിങ്ങനെ പത്തു ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.
24 ലക്ഷത്തിനു മേൽ അപേക്ഷകരിൽ 9,96,393 ആൺകുട്ടികളും 13,31,321 പെൺകുട്ടികളും 17 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 23,27,731 അപേക്ഷകർ NEET പരീക്ഷ എഴുതിയിരുന്നു. രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ സാമൂഹ്യമാധ്യമങ്ങൾ വഴി ചോദ്യ പേപ്പറുകൾ ചോർന്നു. യൂട്യൂബിൽ വരെ ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും സ്വീകരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha