സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...
![](https://www.malayalivartha.com/assets/coverphotos/w657/313730_1719656565.jpg)
പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ, കേസിലെ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നും, 'പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ച്' എന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയായിരുന്നു സിദ്ധാർത്ഥന്റെ മാതാപിതാക്കൾ പരാതി നൽകിയത്. പരാതി വി.സിക്ക് അയക്കുമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ പ്രതികരിക്കുകയും ചെയ്തു.
അതിനിടെ സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി. വെറ്റിനറി സർവകലാശാല വിസി നിയമിച്ചത് 3 അംഗ കമ്മീഷനെയാണ്. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായത് പൂക്കോട് ക്യാമ്പസിൽ വച്ചാണ്.
ചുമതലയുളള ഡീനും ഹോസ്റ്റൽ ചുമതലയുള്ള അസി. വാഡനും വീഴ്ച പറ്റിയെന്ന് കാട്ടി സർവകലാശാല ഇരുവരേയും സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാനാണ് വൈസ് ചാൻസലറായിരുന്ന പിസി ശശീന്ദ്രൻ മൂന്നംഗ അന്വേഷണ കമ്മീഷനെ വച്ചത്. മാർച്ച് 6 നാണ് കമ്മീഷനെ വച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. അക്കാദമിക് ഡയറക്ടർ സി ലത അധ്യക്ഷയായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു. അതിക്രൂര മർദനം സിദ്ധാർത്ഥൻ നേരിട്ടിട്ടും ഡീൻ കാര്യക്ഷമമായി ഇടപെട്ടില്ല എന്നാണ് പ്രൊഫ എംകെ നാരായണനെതിരായ കണ്ടെത്തൽ.
ആൺകുട്ടികളുടെ ഹോസ്റ്റിലെ വാഡനായിരുന്ന ഡോ. കാന്തനാഥിനും വീഴ്ചുണ്ടായി. ഹോസ്റ്റലിലെ വിദ്യാർത്ഥികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് വിമർശനം. അതാണ് ആൾക്കൂട്ട വിചാരണ നടന്നിട്ടും വാഡൻ തിരിച്ചറിയാതെ പോയതെന്ന് റിപ്പോർട്ടിലുണ്ട്. സമാന സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടും അറിയാത്തത് അസി. വാഡൻ്റെ ജാഗ്രക്കുറവെന്നാണ് കണ്ടെത്തൽ. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ 19 വിദ്യാർത്ഥികൾ പ്രതികളാണ്. സിബിഐ കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha