നൈസായി മുങ്ങി... ആശുപത്രി വരാന്ത നിറഞ്ഞ് മൃതദേഹങ്ങള്‍; ദുരന്തഭൂമിയായി ഹാഥ്‌റസ; 116 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം സംഭവിച്ചത് ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചതിനാലെന്ന് റിപ്പോര്‍ട്ട്
വളരെ ഞെട്ടിക്കുന്ന കാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നിന്നുള്ളത്. 116 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം സംഭവിച്ചത് ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചതിനാലെന്ന് റിപ്പോര്‍ട്ട്.
ആത്മീയ പ്രഭാഷണത്തിനായി പ്രത്യേകം തയാറാക്കിയ കൂടാരത്തില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത ചൂടിനിടെയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലിഗഡ് ഡിവിഷനിലെ കാസ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള ഭോലെ ബാബ പതിവായി പ്രഭാഷണങ്ങള്‍ നടത്തുകയും സത്സംഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. 'നരേന്‍ സാകര്‍ ഹരി' എന്ന് അഭിസംബോധന ചെയ്യുന്ന ബാബയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് വളര്‍ന്നത്.
വെള്ള സ്യൂട്ടും ടൈയും; ചിലപ്പോള്‍ പൈജാമയും കുര്‍ത്തയും- നാരായണ്‍ സാകാര്‍ ഹരി എന്ന ഹരി ഭോലെ ബാബ മുന്‍പ് യുപി പൊലീസില്‍ ഉദ്യോഗസ്ഥനായിരുന്നു. തൊണ്ണൂറുകളിലാണ് ആധ്യാത്മിക രംഗത്തെത്തിയത്. യുപി, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളുണ്ട്. കോവിഡ് കാലത്ത് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പ്രാര്‍ഥനാ യോഗത്തില്‍ 50,000 പേരെ പങ്കെടുപ്പിച്ചതിന് ബാബയ്‌ക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം പ്രഭാഷകന്റെ വാഹനം കടന്നുപോകാനായി ജനങ്ങളെ തടഞ്ഞുവച്ചതാണ് 116 പേരുടെ മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചടങ്ങുകള്‍ക്കുശേഷം തിരിച്ചുപോകാന്‍ തിരക്കുകൂട്ടി. എന്നാല്‍ പ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് ശ്വാസം കിട്ടാതായതോടെ പലരും പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും പലരും നിലത്തുവീണുപോയി. ശ്വാസം കിട്ടാതെയും നിലത്തു വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെയുമാണ് ആളുകള്‍ മരിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങള്‍. മോര്‍ച്ചറി നിറഞ്ഞതിനാല്‍ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങള്‍ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതില്‍ ഉറ്റവരെ തിരയുന്നവര്‍. ഹാഥ്റസിലെ സിക്കന്തര റാവു ട്രോമ സെന്ററില്‍ ഇന്നലെ ഉയര്‍ന്നത് നിലവിളികള്‍ മാത്രമായിരുന്നു. ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ എല്ലായിടത്തും വ്യക്തമായിരുന്നു.
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരാന്‍ കാരണം ആശുപത്രികളിലെ സൗകര്യക്കുറവെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരോ ആംബുലന്‍സുകളോ ഓക്‌സിജനോ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മരിച്ച 116 പേരില്‍ 89 പേര്‍ ഹാഥ്‌റസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിച്ചു.
അതേസമയം, മരണസംഖ്യ 130 ആയി ഉയര്‍ന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 116 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റവര്‍ ആറോളം ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹാഥ്‌റസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താല്‍ക്കാലിക പന്തല്‍ കെട്ടിയാണ് ഹരി ഭോലെ ബാബ എന്നു വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ഥന പരിപാടി നടന്നത്. ഈ പ്രാര്‍ഥനായോഗത്തിന്റെ അവസാനം അനുഗ്രഹം തേടി ആളുകള്‍ തിരക്കു കൂട്ടിയതിനെ തുടര്‍ന്ന് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.
ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഭോലെ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ തേടി മെയില്‍പുരിയിലെ ആശ്രമത്തില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.
"
https://www.facebook.com/Malayalivartha