സിനിമാ നടൻ എന്ന നിലയിൽ മാത്രം ഉത്‌ഘാടനകൾക്ക് വിളിച്ചാൽ മതി; പണം വാങ്ങിയേ ഉദ്ഘാടനച്ചടങ്ങിന് പോകൂ- സുരേഷ് ഗോപി...
സിനിമാ നടൻ എന്ന നിലയിൽ മാത്രം ഉത്‌ഘാടനകൾക്ക് വിളിച്ചാൽ മതിയെന്നും എം.പി എന്ന നിലയിൽ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടെന്നും, പണം വാങ്ങിയേ ഉദ്ഘാടനച്ചടങ്ങിന് പോകൂവെന്നും വ്യക്തമാക്കി സുരേഷ് ഗോപി. ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈവിധം ലഭിക്കുന്ന പണം സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 'ഞാൻ ഇനിയും സിനിമ ചെയ്യും. സിനിമകളിലെ വരുമാനത്തിന്റെ അഞ്ച് മുതൽ എട്ടു ശതമാനം നിർദ്ധനർക്കുള്ളതാണ്. അതു നൽകാനേ അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. വ്യക്തികൾക്കല്ല, ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങൾക്കായി പണം വിനിയോഗിക്കും.' - സുരേഷ് ഗോപി പറഞ്ഞു.
എം.പി ഉദ്ഘാടനത്തിന് പണം വാങ്ങുന്നുവെന്നതിൽ ആക്രമണം വന്നേക്കാം. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരിക്കുന്നത്. മറ്റാരുടെയും ഉപദേശം ആവശ്യമില്ല. കൃത്യമായിത്തന്നെ നിർവഹിച്ചിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തെ തെളിയിച്ചതാണ്. ഒന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരൻ അനുഗ്രഹിച്ചാൽ അതുക്കും മേലെ ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ''ഉദ്ഘാടനത്തിന് എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ യോഗ്യമായ ശമ്പളം വാങ്ങും. അതിൽ നിന്ന് നയാ പൈസ എടുക്കില്ല, എന്റെ ട്രസ്റ്റിലേക്ക് പോകും. നേരത്തേ സൂചിപ്പിച്ച കാര്യങ്ങൾക്കായി അത് ഉപയോഗിക്കും എന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ എൻഡിഎ വിജയിച്ചതിന്റെ മഹത്വം അറിഞ്ഞത് ഡൽഹിയിൽ എത്തിയപ്പോഴായിരുന്നെന്ന് സുരേഷ്ഗോപി പറഞ്ഞു. മുഴുവൻ സീറ്റുകളിലും ബിജെപി വിജയിച്ച സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ 20ൽ ഒരു സീറ്റ് നേടിയതിന്റെ മഹത്വം നേരിട്ടറിഞ്ഞു. ഇനി 2 വർഷം തിരഞ്ഞെടുപ്പ് പ്രചാരണമാണു നടത്തേണ്ടത്. അടുത്ത വർഷം സെമിഫൈനലാണ്. അവിടെ കിട്ടുന്ന ഫലമായിരിക്കും ഉത്തേജക മരുന്ന്. 140 മണ്ഡലത്തിലേക്കും വളരണം. കേരളത്തിലെ ജനങ്ങൾ പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുന്നു. ഇനി ബിജെപിയുടെ ഉത്തരവാദിത്തം പ്രാപ്തി വർധിപ്പിക്കലാണ്. അത് സാധിച്ചാൽ നമ്മൾ വേണ്ടെന്നു വച്ചാലും ജനങ്ങൾ വിടില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha