മാന്നാർ കല കൊലപാതകത്തിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു; അന്വേഷണം നിഷ്പക്ഷവും നീതിപൂർവവുമാണെന്നും മന്ത്രി സജി ചെറിയാൻ...
മാന്നാർ കല കൊലപാതകത്തിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനുപമ എസ്.പിള്ളയാണ് പ്രതികളെ റിമാന്റിൽ വിടാൻ ഉത്തരവിട്ടത്. പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണ് പ്രതികള്‍. കലയുടെ ഭർത്താവും മുഖ്യ പ്രതിയുമായ അനിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ചെങ്ങന്നൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഓപ്പണ്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രയേലില്‍ ജോലിനോക്കുന്ന അനിലിന്റെ പാസ്‌പോര്‍ട്ട് നമ്പരും വിലാസവും സ്‌പോണ്‍സറുടെയും കമ്പനിയുടെയും വിശദാംശങ്ങളുമുള്‍പ്പെട്ട വാറന്റ് അന്വേഷണ ഉദ്യോഗസ്ഥനായ മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കോടതി കൈമാറി. അടുത്ത ഘട്ടമെന്ന നിലയില്‍ ഓപ്പണ്‍ വാറന്റ് പോലീസ് ആസ്ഥാനം വഴി ക്രൈം ബ്രാഞ്ച് മുഖേന സി.ബി.ഐ.യ്ക്കു കൈമാറും.
തുടര്‍ന്ന്, സി.ബി.ഐ. ഡല്‍ഹി ഓഫീസിലെ ഇന്റര്‍പോള്‍ വിഭാഗം അനിലിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. അതോടൊപ്പം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എമിഗ്രേഷന്‍ വിഭാഗം മുഖേന എംബസികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൈമാറും. അനില്‍ ഇസ്രയേലില്‍നിന്ന് മറ്റെവിടേക്കെങ്കിലും കടക്കുന്നതു തടയാന്‍ ഇതുവഴി സാധിക്കും. വീട്ടുകാരെയും ബന്ധുക്കളെയും സമ്മര്‍ദത്തിലാക്കി ഏതെങ്കിലുംവിധത്തില്‍ അനിലിനെ സ്വമേധയാ നാട്ടിലേക്കു വരുത്താനുള്ള അവസരമുണ്ടാക്കാനും അന്വേഷണസംഘം പരിശ്രമിക്കുന്നുണ്ട്. ചൊവ്വാഴ്ച ഇരമത്തൂര്‍, മാന്നാര്‍ ഭാഗങ്ങളില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി.
അതിനിടെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷവും നീതിപൂർവവുമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാരും പാർട്ടിയും കലയുടെ കുടുബത്തോടോപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അതിഗൗരവമായാണ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളികൾ ആരായാലും രക്ഷപെടാൻ അനുവദിക്കില്ലന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ വ്യക്തമായ നിർദ്ദേശം പൊലീസിന് നൽകിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട കലയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി സജി ചെറിയാൻ. കലയുടെ സഹോദരനേയും ബന്ധുക്കളേയും കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അന്വേഷണത്തിന്റെ നിലവിലെ വിവരങ്ങൾ അവരെ ബോധ്യപ്പെടുത്തി. പ്രതികളുടെ കേസ് വാദിക്കുന്നതിനായി വക്കാലത്ത് ഏറ്റെടുത്ത പാർട്ടിക്കാരനായ വക്കീലിനോട് വക്കാലത്ത് ഒഴിയണമെന്ന് പാർട്ടി നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാട് പാർട്ടിക്കുള്ളിൽ ആരെടുത്താലും അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha