തിരുവനന്തപുരത്തേക്ക് പറന്നെത്തി നാവിക സേന സംഘം;നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം തെരച്ചില്‍ നടത്തും, മേയര്‍ ആര്യ രാജേന്ദ്രനും റെയില്‍വേയും തര്‍ക്കത്തില്‍,പരസ്പരം പഴിചാരി തടിതപ്പാന്‍ നോക്കുന്നു,ജോയിയെ കാത്ത് കണ്ണീരോടെ കാത്തിരിക്കുകയാണ് അമ്മ
ജോയിക്കായുള്ള തെരച്ചില്‍ എങ്ങുമെത്താത്ത അവസ്ഥയില്‍ നാവിക സേന സംഘത്തിന്റെ സഹായം തേടി. കൊച്ചിയില്‍ നിന്നുള്ള സംഘം എത്തിയത്. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം തെരച്ചില്‍ നടത്തും. ഓടകളില്‍ അടിഞ്ഞ് കൂടിയ മാലിന്യമാണ് തെരച്ചില്‍ സംഘത്തെ വലയ്ക്കുന്നത്. ഈ മാലിന്യത്തിന്റെ പേരില്‍ റെയില്‍വേയും മേയര്‍ ആര്യ രാജേന്ദ്രനും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടെയാണ് നാവികസേനയും എത്തിയിരിക്കുന്നത്. ഭൂമിക്കടിയിലെ ഓട ഞങ്ങളുടേത് അല്ലായെന്ന വിചിത്രവാദമാണ് മേയര്‍ ഉയര്‍ത്തിയിരിക്കുന്നത്. പരസ്പരം തര്‍ക്കിച്ച് നില്‍ക്കാതെ പരിഹാരമാണ് ആവശ്യം. നാവിക സേന എത്തുന്നതോടെ ജോയിയെ കണ്ടെത്താനാകുമെന്ന വലിയ പ്രതീക്ഷയാണ് വരുന്നത്. എന്നാല്‍ ജോയിയെ കാണാതായിട്ട് ഏതാണ്ട് 30 മണിക്കൂര്‍ ആകാന്‍ പോകുന്നു. ശുഭപ്രതീക്ഷയ്ക്ക് വകയുണ്ടോ വിദഗ്ദസംഘവും ആശങ്കയില്‍.
രക്ഷാ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നല്‍കുകയായിരുന്നു. 5 മുതല്‍ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. പുതിയതായി പുതിയ 2 സ്‌കൂബെ ഡൈവേഴ്‌സിനെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഒരേ സമയമാണ് തെരച്ചില്‍ നടക്കുക. ഡൈവിങ് ടീമിന് പോകാന്‍ കഴിയാത്ത വിധത്തില്‍ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഹൈ പവര്‍ ക്യാമറ വെച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിന്നില്‍ നിന്നുള്ള തെരച്ചില്‍ നടക്കുന്നത്. വാട്ടര്‍ ലെവല്‍ ആര്‍ട്ടിഫിഷ്യലായി കൂട്ടിയാല്‍ സഹായകരമാകും. ശാസ്ത്രീയമായ രീതിയില്‍ ആലോചിച്ചാണ് ഈ നടപടിയെന്നും മന്ത്രി രാജന്‍ വിശദീകരിച്ചു. ആരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിലും പരിശോധിക്കും. ഇപ്പോള്‍ അതിന്റെ സമയമല്ല. ജോയിയാണ് ഇപ്പോള്‍ മുന്നിലെ വിഷയമെന്നും മന്ത്രി രാജന്‍ പറഞ്ഞു.
വര്‍ഷങ്ങളായി തിരുവനന്തപുരം നഗരത്തില്‍ ഏറ്റവുമധികം മാലിന്യം തള്ളുന്ന ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണവും തലസ്ഥാന വാസികളുടെ സ്വപ്‌നമാണ്. തോട് നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇപ്പോഴും തോട്ടില്‍ മാലിന്യം നിക്ഷേപം രൂക്ഷമാണ്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.ശുചിയാക്കുന്തോറും ഒഴിയാത്ത തരം മാലിന്യമാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ആമയിഴഞ്ചാന്‍ തോടിനെ മലിനമാക്കി നിര്‍ത്തുന്നത്. ഇതിനു പ്രധാന കാരണം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്നവരടക്കം മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ കടകളിലെയും ഹോട്ടലുകളുടെ വേസ്റ്റുമടക്കം ഒഴുകിയെത്തുന്നതും റെയില്‍വേ സ്റ്റേഷന് സമീപമെത്തുമ്പോള്‍ തോടിന്റെ വീതി കുറയുന്നതും വെല്ലുവിളിയാകുന്നു.
റെയ്ല്‍വേയുടെ അധീനതയിലുള്ള തോടിന്റെ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാന്‍ റെയ്ല്‍വേ ഒരിക്കലും സംസ്ഥാന സര്‍ക്കാരിനെയോ തിരുവനന്തപുരം കോര്‍പ്പറേഷനെയോ അനുവദിക്കാറില്ലെന്നാണ് ആരോപണം. റെയ്ല്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ ജോയി എന്ന തൊഴിലാളിയെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാണാതായത്. രക്ഷാ പ്രവര്‍ത്തനം പോലും 24 മണിക്കൂര്‍ കഴിഞ്ഞും ദുഷ്‌കരമാണ്. ഇതിന് കാരണവും തോടിലെ മാലിന്യമാണ്.
തോടിന്റെ നവീകരണം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരമാണ്. വേനല്‍ക്കാലത്ത് തോട്ടില്‍ ഒഴുക്ക് നിലച്ചാല്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തോട് നവീകരിക്കുന്നതിലൂടെ നാളുകളായുള്ള തോടിന്റെ ശോച്യാവസ്ഥ മാറുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പക്ഷേ ഒന്നും നടക്കുന്നില്ല. ഇതിലേക്ക് ജോയി എന്ന ശുചീകരണ തൊഴിലാളിയും പെടുകയായിരുന്നു.
കേരള ജലവകുപ്പിന്റെ ഒബ്‌സര്‍വേറ്റര്‍ ഹില്ലില്‍ നിന്നാരംഭിച്ച് കണ്ണമൂല വഴി ആക്കുളം കായലില്‍ ചേരുന്ന തോടിന്റെ നീളം 12 കിലോമീറ്ററാണ്. കോര്‍പ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നതും ആമയിഴഞ്ചാന്‍ തോട്ടിലാണ്. ഒരുവശത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും മറുവശത്ത് തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതും വര്‍ദ്ധിക്കുകയാണ്. പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ് തോട്ടില്‍ കൂടുതലായി അടിഞ്ഞുകൂടുന്നത്. അതിനാല്‍ത്തന്നെ ദുര്‍ഗന്ധവും അസഹ്യമാണ്. തോടിന്റെ പാര്‍ശ്വഭിത്തി വരെ കൈയേറി കെട്ടിടങ്ങളും മതിലുകളും നിര്‍മിച്ചത് മണ്ണ് മാറ്റുന്നതിനു വെല്ലുവിളിയാകുന്നുണ്ട്. ഉള്ളൂര്‍ തോടിന്റെ പലഭാഗത്തും അടിഞ്ഞുകിടക്കുന്ന മണ്ണ് തോട്ടില്‍നിന്നു മാറ്റാന്‍ ഈ കൈയേറ്റങ്ങള്‍ തടസ്സമാണ്. തോടിന്റെ ഭിത്തികളില്‍ ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള വീടുകളിലെ ചിലര്‍ മണ്ണു മാറ്റുന്നതിനെ തടസ്സപ്പെടുത്തിയ ചരിത്രവുമുണ്ട്. ഇത്തരം വീട്ടുകാരില്‍നിന്നുള്ള നിസ്സഹകരണവും ഇറിഗേഷന്‍ വകുപ്പിനു വെല്ലുവിളിയാണ്. ഇതെല്ലാം ചേരുമ്പോള്‍ ആമയിഴഞ്ചാന്‍ തോട് മാലിന്യ തോടായി മാറുന്നു.
ജോയിയെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അമ്മയുടെ വിവാര്‍ത്തകള്‍ കണ്ട് നെഞ്ചുപൊട്ടി കേരളം. രാവിലെ ജോലിക്കു പോകുമ്പോള്‍ വൈകീട്ട് അഞ്ചുമണിക്കു തിരികെയെത്തുമെന്ന് പറഞ്ഞ് മലഞ്ചരിവിറങ്ങിപ്പോയ മകനെ കാത്തിരിപ്പാണ് അമ്മ മെല്‍ഗി. പെരുങ്കടവിള പഞ്ചായത്തിലെ വടകര മലഞ്ചരിവിലെ ഒറ്റമുറി ഷീറ്റിട്ട, ഭാഗികമായി തകര്‍ന്ന വീട്ടില്‍ മകന്‍ ജോയി കഴിക്കാനുള്ള ഭക്ഷണവുമായി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ വയോധിക. നാട്ടില്‍ പണിയില്ലാത്തപ്പോള്‍ നഗരത്തിലും ജോലിക്ക് പോകും. മൂന്നുദിവസം മുന്‍പാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് ജോയിയെ കരാറുകാരന്‍ വിളിച്ചത്. കഴിഞ്ഞ മൂന്ന് ദിവസവും ജോലിക്കു പോയിരുന്നു.
1500 രൂപ! ഒരു മനുഷ്യ ജീവിതത്തിന്റെ വില. മനുഷ്യവിസര്‍ജ്യം നിറഞ്ഞ ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങി മാലിന്യം വാരുന്നതിന് ഒരു ദിവസത്തെ കൂലിയായ ഈ തുകയ്ക്കായാണ് മാരായമുട്ടം സ്വദേശി ജോയി തോടിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. വീടെന്നുപോലും പറയാനാകാത്ത കെട്ടിടത്തില്‍ പ്രായമായ അമ്മയോടൊപ്പം താമസിക്കുന്ന ജോയിയുടെ പ്രതീക്ഷ ഈ തുകയിലായിരുന്നു. ജീവിക്കാനായി പലതരത്തിലുള്ള ജോലികള്‍ ജോയി ചെയ്തു. നല്ല വേതനം ലഭിക്കുമെന്നു കരുതിയാണ് മാലിന്യം വാരാനിറങ്ങിയത്. ഒടുവില്‍, അമ്മയെ തനിച്ചാക്കി ജോയി മാലിന്യങ്ങള്‍ക്കിടയില്‍ മറഞ്ഞു.
https://www.facebook.com/Malayalivartha