ആമയിഴഞ്ചാനിൽ ഇടപെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ... മേധാവിയെ ഫോണിൽ വിളിച്ചു! പാളിയത് ആർക്ക്? ഇരുട്ടിൽതപ്പി മേയറും ശിവൻകുട്ടിയും
ആമയിഴഞ്ചാൽ അപകടത്തിൽ ഫയർഫോഴ്സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ദുഷ്കരമായ സാഹചര്യത്തിലാണ് ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തുന്നത്. സ്കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചീകരണ തൊഴിലാളിയെ വേഗത്തിൽ കണ്ടെത്താൻ ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ച ദേവൻ രാമചന്ദ്രൻ, ഫയർഫോഴ്സ് മേധാവിയെ ഫോണിൽ വിളിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.
ജോയിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൗത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
അതേസമയം, ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.
ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ 32 മണിക്കൂർ പിന്നിട്ട് കഴിഞ്ഞു. എൻഡിആർഎഫിൻറെ നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. ഫയർഫോഴ്സിൻറെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിർത്തിയിരുന്നു.
തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഇന്നലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതാകുന്നത്. തോട് വൃത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്.
യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് ആരോപണമുയരുന്നുണ്ട്. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജോയിക്കായുളള തെരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha