നഗരസഭയുടെ വീഴ്ചകൾ റെയിൽവേ അക്കമിട്ട് വിശദീകരിക്കുന്നതിലേക്ക് എത്തിച്ചത് അതാണ്..... മുൻപെങ്ങുമില്ലാത്ത വിധം പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് റെയിൽവേയെ എത്തിച്ചു....നഗരസഭ മേയറുടെ കഴിവേ...?!
നഗരത്തിലെ അഴുക്കുചാലിൽ പെട്ട് ഒരാളുടെ ജീവൻ പൊലിഞ്ഞ വിവാദത്തിലും നെഞ്ചുംവിരിച്ച് നിന്ന് വിമർശനങ്ങളേറ്റ് വാങ്ങി തിരുവനന്തപുരം മേയറും നഗരസഭയും. ശുചീകരണത്തിലെ അനാസ്ഥയുടെ പേരിൽ റെയിൽവേക്ക് മേൽ കുതിര കയറാൻ ആര്യാ രാജേന്ദ്രൻ ശ്രമിച്ചതാണ് തിരിച്ചടിച്ചത്. നഗരസഭയുടെ വീഴ്ചകൾ റെയിൽവേ അക്കമിട്ട് വിശദീകരിക്കുന്നതിലേക്ക് എത്തിച്ചത് അതാണ്. മുൻപെങ്ങുമില്ലാത്ത വിധം പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് റെയിൽവേയെ എത്തിച്ചു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഉണ്ടാക്കിയ വിവാദത്തിന് ശേഷം ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ നേതൃയോഗം മേയര്‍ ആര്യാ രാജേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ വീണ്ടും ചില പരാമർശങ്ങൾ പരിധിവിട്ടു. ആര്യയുടെ കരച്ചിലും അത് കണ്ടു ചിരിക്കുന്ന സിപിഎം പ്രവര്‍ത്തകയുടെ ചിത്രം പുറത്തുവന്നതുമെല്ലാം വിവാദത്തിന് പുതിയ തലം നല്‍കി.
മാലിന്യപ്രശ്നം മേയറുടെയോ ഇപ്പോഴത്തെ നഗരസഭാ ഭരണത്തിൻ്റെയോ ബാധ്യതയായി ആരും കാണുന്നില്ല. കാലാകാലങ്ങളായി നഗരം നേരിടുന്ന പ്രശ്നം തന്നെയാണത്. എന്നാൽ രക്ഷാപ്രവര്‍ത്തന സമയത്തെങ്കിലും വിവാദങ്ങൾ ഒഴിവാക്കാനുള്ള പക്വത കാണിക്കണമായിരുന്നു. അതിനുശേഷം എല്ലാം ചര്‍ച്ചയാക്കാമായിരുന്നു. റെയില്‍വേയെ നിരന്തരം കുറ്റപ്പെടുത്തിയ നടപടിയിലൂടെ നഗരസഭക്ക് ഉത്തരവാദിത്തമില്ലെന്ന് വരുത്താന്‍ മേയർ ശ്രമിച്ചെന്നാണ് വിമര്‍ശനം. റെയില്‍വേയിലെ മാലിന്യം റെയില്‍വേയുടേത് മാത്രമാണെന്ന പ്രതികരണം എല്ലാ അര്‍ത്ഥത്തിലും പക്വതയില്ലാത്തതായി. ഒടുവിലെ തകരപ്പറമ്പിലെ മാലിന്യത്തില്‍ ജോയിയുടെ മൃതദേഹം അടിഞ്ഞത്, തീർത്തും കരുതലില്ലാത്ത രക്ഷാപ്രവര്‍ത്തനമെന്ന ചിത്രം പൊതുസമൂഹത്തിലെത്തിച്ചു. ഇതുകൊണ്ടെല്ലാമാണ് തദ്ദേശവകുപ്പിൻ്റെ ചുമതലക്കാരനായ മന്ത്രി എംബി രാജേഷിന് ചാനല്‍ ചര്‍ച്ചകളില്‍ നേരിട്ടെത്തി വിശദീകരിക്കേണ്ടി വന്നത്.
എന്നാല്‍ മേയര്‍ക്കെതിരെ എന്ത് പറഞ്ഞിട്ടും ഫലമില്ല എന്ന വികാരവും പൊതുവിലുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ അതിവിശ്വസ്തനാണ് ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ജില്ലാ കമ്മറ്റികളിലെ വിമര്‍ശനം അവിടെ ഒതുങ്ങും.
https://www.facebook.com/Malayalivartha