ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ; ജോയിയുടെ അമ്മക്ക് വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധ അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ...
ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവത്തിൽ ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ. 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച തുക ജോയിയുടെ അമ്മയ്ക്കാണ് നൽകുന്നത്. നേരത്തെ തന്നെ ജോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിരുന്നു.
മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചിരുന്നു. ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ റെയില്‍വേ ആണെന്നും ആവുന്നത്ര നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ജോയിയുടെ അമ്മക്ക് വീട് നിർമ്മിച്ച് നൽകാൻ നഗരസഭ സന്നദ്ധമാണ്. സർക്കാർ അനുമതി ലഭിച്ചാൽ വീട് നിർമ്മിച്ച് നൽകാനും ആലോചനയുണ്ട്. ജോയിയുടെ കുടുംബത്തിന് റെയിൽവേയിൽ നിന്ന് ധനസഹായം ലഭ്യമാക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്താനും സർക്കാർ തീരുമാനിക്കും.
അതേ സമയം മരണത്തിൽ വിശദീകരണവുമായി കരാറുകാർ രംഗത്തെത്തി. അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെ തുടർന്നാണെന്ന് സൂപ്പർവൈസർ കുമാർ കുറ്റപ്പെടുത്തി. സുരക്ഷക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ലെന്ന് സൂപ്പർവൈസർ കുമാർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്ക് കടന്നപ്പോഴായിരുന്ന മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. അതേസമയം ജോയി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുകയാണ്. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്. മാലിന്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേയുടെ ചുമതലയെന്ന് വാദിക്കുകയാണ് സർക്കാർ.
അതിനിടെ ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരസഭയുടെ പിന്നിലെ ഗേറ്റ് വഴി അകത്ത് കയറാൻ ശ്രമം നടത്തിയതോടെ ഇതും പൊലീസ് തടഞ്ഞു. ശനിയാഴ്ചയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ജോയിയെ ഒഴുക്കിപ്പെട്ട് കാണാതായത്.
ജോയിക്കായി രണ്ട് ദിവസത്തിനടുത്ത് രക്ഷാദൗത്യം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 46 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ വിഫലമാക്കിയാണ് റെയില്‍വെ താല്‍കാലിക തൊഴിലാളി ജോയ്യുടെ മൃതദേഹം കണ്ടെത്തിയത്. പൈപ്പില്‍ കുടുങ്ങി മാലിന്യത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.
https://www.facebook.com/Malayalivartha