പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈ മാറി; ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി കൈമാറിയത്
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈ മാറി. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി കൈമാറിയത്. സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ കമ്മിഷന്‍ ഗവര്‍ണർക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
വിസിക്ക് വീഴ്ച പറ്റിയെന്നു റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. സംഭവത്തിന്റെ ഗൗരവം നോക്കി നടപടി എടുത്തില്ല. സമയബന്ധിതമായി നടപടി എടുത്തില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. എ ആർ ശശീന്ദ്രനാഥിനെതിരെയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത് . അദ്ദേഹത്തെ നേരത്തെ തന്നെ ഗവർണർ പുറത്താക്കിയിരുന്നു.
29 പേരില്‍ നിന്ന് കമ്മിഷന്‍ മൊഴിയെടുത്തിരുന്നു. വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍, ഡീന്‍, സിദ്ധാര്‍ഥന്റെ രക്ഷിതാക്കള്‍, സഹപാഠികള്‍, അധ്യാപകര്‍, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
മാര്‍ച്ചിലാണ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത്. ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിരമിച്ച ജഡ്ജിമാരുടെ പേരുകള്‍ കോടതി ഗവര്‍ണര്‍ക്കു കൈമാറി. ഇവരില്‍നിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha