റെയില്‍വേ ഭൂമിയിലെ കനാലില്‍ മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു...
റെയില്‍വേ ഭൂമിയിലെ കനാലില്‍ മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്തെ റെയില്‍വേ ഭൂമികളിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം റെയില്‍വേ ഭൂമിയിലെ കനാലില്‍ കാണാതായ ജോയിയുടെ മൃതദേഹം രണ്ടു ദിവസം കഴിഞ്ഞാണ് കണ്ടെത്താനായത്. വലിയതോതില്‍ മാലിന്യം അടിഞ്ഞു കൂടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലിലൂടെ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മഴക്കാലത്തെ കെടുതികള്‍ ഒഴിവാക്കാന്‍ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ റെയില്‍വേയ്ക്ക് നിരവധി തവണ കത്ത് നല്‍കിയതാണ്.
എന്നാല്‍, മഴ തുടങ്ങിയ ശേഷം മാത്രമാണ് മാലിന്യം നീക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. ഈ സമയം കനാലില്‍ മഴവെള്ളവും മറ്റും കെട്ടിക്കിടന്നതാണ് ജേയിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിനു കാരണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കരാർ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ജലസേചന വകുപ്പിനു കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന, റെയില്‍വേ യാര്‍ഡിന് അടിയിലൂടെ കടന്നുപോകുന്ന ഭാഗം സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് വൃത്തിയാക്കുന്നതിന് റെയില്‍വേ തയാറായത്. ജലസേചനവകുപ്പിലെ പരിചയസമ്പന്നരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചത്. അപ്രതീക്ഷിതമായ കുത്തൊഴുക്കാണ് ദുരന്തത്തിന് വഴിവച്ചതെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കോര്‍പ്പറേഷന്‍ പരിധിയില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനുള്ള കാരണമെന്നു റെയിൽവേ കുറ്റപ്പെടുത്തി. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിനുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാകണം. കുറ്റക്കാരെ കണ്ടെത്തി പിഴ ചുമത്തണം. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് കോര്‍പ്പറേഷന്‍ നടപടി കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസവുമില്ലെന്നും അവര്‍ വിശദമാക്കി.
പന്ത്രണ്ടു കിലോമീറ്ററോളം വരുന്നആമയിഴഞ്ചാന്‍ തോട് കേരള സര്‍ക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലുള്ളതാണ്. ഈ തോടിന്റെ 117 മീറ്റര്‍ മാത്രമാണ് റെയില്‍വേ യാര്‍ഡിനു താഴെ കടന്നുപോകുന്നത്. സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജലസേചന വകുപ്പിലെ പരിചയസമ്പന്നനായ കരാറുകാരനെയാണ് തോട് വൃത്തിയാക്കുന്നതിനുള്ള ചുമതല റെയില്‍വേ ഏല്‍പ്പിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കില്‍ ജോയിയെ വെള്ളത്തില്‍പ്പെട്ട് കാണാതായി. തോടിന് ഏകദേശം 4 അടിയോളം താഴ്ച മാത്രമാണുണ്ടായിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യതകള്‍ ജോയി വിലയിരുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ജോയിയുടെ കരാര്‍ സൂപ്പര്‍വൈസറും ഒപ്പമുണ്ടായിരുന്നു. ജോയിയുടെ മൃതദേഹം മാലിന്യങ്ങള്‍ക്കൊപ്പം റെയില്‍വേ വളപ്പില്‍ നിന്ന് 750 മീറ്റര്‍ മാറി തകരപറമ്പ് ഭാഗത്താണ് കണ്ടെത്തിയത്. ഇത് ഈ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
റെയില്‍വേയാര്‍ഡിന് കീഴിലൂടെ ഒഴുകുന്ന ആമഴിഞ്ചാന്‍ തോടിന്റെ ഭാഗത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതാണ് ദുരന്തത്തിന്റെ അടിസ്ഥാനകാരണം. റെയിൽവേ യാര്‍ഡിന് അടിയിലൂടെ തോടിന്റെ വെറും 117 മീറ്റര്‍ മാത്രമാണ് ഒഴുകുന്നത്. അവിടെ ചെളിയും മാലിന്യങ്ങളും കെട്ടികിടക്കുന്നതിന് കാരണം നഗരസഭാപരിധിയിലുള്ള തോടിന്റെ ഭാഗത്ത് വലിയതോതില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണ്. റെയില്‍വേയുടെ പ്രദേശത്തേക്ക് കടക്കുന്ന തോടിന്റെ ഭാഗത്ത് മാലിന്യം തടയുന്നതിനായി ഇരുമ്പ് വല റെയില്‍വേ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയതോതില്‍ മാലിന്യം വന്നുകുമിയുന്നത് തടയുന്നുണ്ട്. റെയില്‍വേയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റര്‍ ഉയരമുള്ള ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും കഴിയില്ല.
റെയില്‍വേ ഭൂമിയിലെ ഭൂഗര്‍ഭ ചാലിലേക്ക് മാലിന്യവും ചെളിയും കടക്കുന്നത് തടയാന്‍ തീരുമാനവും പരിശ്രമവും ഉണ്ടാകണം. പരമാവധി കോര്‍പ്പറേഷന്‍ മേഖലകളിൽ മാലിന്യം ശേഖരിക്കുന്നതിനും മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനുമുള്ള സംവിധാനങ്ങളും ഒരുക്കണം. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് പിഴ ചുമത്താനുമുള്ള സംവിധാനവും സജ്ജമാക്കണം. തോടിനോട് ചേര്‍ന്ന് കൃത്യമായി വേലികെട്ടുന്നതും സിസിടിവി സംവിധാനം ഒരുക്കുന്നതും കുറ്റക്കാരെ കണ്ടെത്തുന്നതിന് സഹായകരമാകും. ഖരമാലിന്യങ്ങള്‍ ശേഖരിക്കാന്‍ നഗരത്തില്‍ പ്രത്യേക സ്ഥലവും ഉണ്ടാകണമെന്നും റെയില്‍വേ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha