നിയമവിരുദ്ധമായി ബോർഡ് സ്ഥാപിക്കുന്നവരെ എന്തുകൊണ്ടാണു സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പിഴയീടാക്കാത്തത്; നിർണായക ചോദ്യവുമായി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമവിരുദ്ധമായി ബോർഡ് സ്ഥാപിക്കുന്നവരെ എന്തുകൊണ്ടാണു സംരക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംസ്ഥാനത്തു ഫ്ലെക്സുകൾ ഉൾപ്പെടെ നിയമവിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നവർക്കെതിരെ നടപടി എടുക്കാത്തതിൽ രൂക്ഷ വിമർശനമുന്നയിക്കുകയായിരുന്നു ഹൈക്കോടതി.
എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പിഴയീടാക്കാത്തത് എന്നു കോടതി ചോദിച്ചു . രാഷ്ട്രീയക്കാരെ കണ്ടാൽ കൊച്ചി കോർപറേഷനു മുട്ടിടിക്കുമോ എന്നും കോടതി ചോദിച്ചു. 50 ലക്ഷം രൂപയെങ്കിലും പിഴയിനത്തിൽ കോർപറേഷനു കിട്ടുമായിരുന്നു എന്നാണ് കോടതി നിരീക്ഷണം. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സമൂഹത്തോട് ഏറ്റവും കൂടുതല്‍ പ്രതിബദ്ധതയുണ്ടാകേണ്ടത് രാഷ്ട്രീയക്കാർക്കാണ്.
മറ്റുള്ളവർ മാതൃകയാക്കുന്നത് അവരെയാണെന്നും അങ്ങനെയുളളപ്പോൾ രാഷ്ട്രീയക്കാർ തന്നെ നിയമം ലംഘിച്ചാൽ എന്താണ് അവസ്ഥ എന്നും കോടതി ചോദിച്ചു ? കേന്ദ്രത്തിൽ അധികാരമുള്ള രാഷ്ട്രീയ പാർട്ടിയുടെ ബോർഡുകളുമുണ്ട്. എന്തിനാണ് കോർപറേഷൻ നടപടി എടുക്കാൻ ഭയപ്പെടുന്നത്? ഓപറേഷൻ ബ്രേക്ക് ത്രൂവിനു കോര്‍പറേഷനു പണമില്ലെന്നാണ് പറയുന്നത്. ഇവിടെയുള്ള റോഡുകളിലെല്ലാമായി ഒട്ടേറെ അനധികൃത ബോർഡുകളുണ്ട്.
ആരാണ് അവ വച്ചിരിക്കുന്നത് എന്നതിന്റെ പേരുവിവരങ്ങളും കാണും.ഇതിനൊക്കെ പിഴയീടാക്കിയിരുന്നെങ്കിൽ കോർപറേഷന് 50 ലക്ഷം രൂപയെങ്കിലും ലഭിച്ചേനെ എന്നും, കോടതി നിരീക്ഷിച്ചു. അത് വേണ്ടെന്നു വയ്ക്കുകയാണ് എന്നും ഹൈക്കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha