നദിയിലെ മൺകൂനയിൽ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോർട്ട്; ട്രക്ക് കരയിൽ നിന്നും 132 മീറ്റർ അകലെ...
സ്പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മൺകൂനയിൽ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോർട്ട്. ട്രക്ക് കരയിൽ നിന്നും 132 മീറ്റർ അകലെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോറി മൂന്ന് മീറ്റർ താഴെയാണുള്ളത്. ഇന്നലെ ഐബോഡ് പരിശോധന സംഘം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ട്രക്ക് 3 മീറ്റർ താഴ്ചയിലെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും മാധ്യമങ്ങളോട് പറഞ്ഞു. സ്പോട്ട് നാലിൽ തന്നെയാണ് ട്രക്കെന്ന് ചൂണ്ടിക്കാണിച്ച ഇന്ദ്രബാലൻ സ്പോട്ട് രണ്ടിൽ ടാങ്കറിന്‍റെ ക്യാബിനാകാമെന്നും സൂചിപ്പിച്ചു.
ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറി ഉണ്ടെന്നാണ് സ്ഥിരീകരണം. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു. അതേസമയം, തെരച്ചിലിന് കുന്ദാപുരയിലെ മൽസ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ല ഭരണകൂടം എത്തിച്ചു. കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഡൈവിങ് സംഘമാണ് സ്ഥലത്തെത്തിയത്.
എട്ടംഗ സംഘമാണ് ഷിരൂരിലെത്തിയിരിക്കുന്നത്.ഈശ്വർ മൽപെ ആണ് സംഘതലവൻ. നിലവില്‍ ഡൈവര്‍മാര്‍ക്ക് ഗംഗാവലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികളെ ഇറക്കണോ എന്ന കാര്യം നാവിക സേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുവന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഫ്ലോട്ടിങ് പ്രതലം ഘടിപ്പിക്കണമെങ്കിൽ രാജസ്ഥാനിൽ നിന്ന് ആളെത്തേണ്ടതുണ്ട്.
തെരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറഞ്ഞു. ഫ്ലോട്ടിങ്ങ് വെസൽ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു.ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
നാവിക സേനയുടെ കൂടുതൽ വൈദഗ്ധ്യം ഉള്ളവരെ നിയോഗിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചില്‍ തുടരും. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവല്‍ ബേസില്‍ വിദഗ്ധര്‍ ഉണ്ടെങ്കില്‍ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് സംഘം കണ്ടെത്തിയത്. സി.പി. ഒന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളില്‍, കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോണ്‍ടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രവും പുറത്തുവന്നു. പോയിന്റ് നാലില്‍ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്നല്‍ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയില്‍പ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോര്‍ട്ട്.
ക്യാബിന്‍ തലകീഴായിട്ടായിരിക്കും നില്‍ക്കുന്നത്. പുഴയിലെ അടിയൊഴുക്കില്‍ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം ലോറിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രോണ്‍ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വ്യക്തമായ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധനയെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ ഐ.എ.എസ്. പറഞ്ഞു.
https://www.facebook.com/Malayalivartha