കാണാതായ അർജുന് വേണ്ടി തെരച്ചിൽ നടത്തവേ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു; രണ്ട് തവണ മുങ്ങിയപ്പോഴും കണ്ടത് വലിയ പാറ:- മൂന്നാം ശ്രമത്തിനിടെ അപകടം....
കാണാതായ അർജുന് വേണ്ടി തെരച്ചിൽ നടത്തവേ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. നാലാം സ്പോട്ടിൽ തിരച്ചിലിറങ്ങവെയാണ് ഈശ്വർ മൽപ്പെ ഒഴുക്കിൽപ്പെട്ടത്. ശരീരത്തിൽ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വർ മൽപെയെ കരയ്ക്കെത്തിച്ചു. മൂന്നാം ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. മുങ്ങൽ വിദഗ്ധർ വീണ്ടും പുഴയിൽ ഇറങ്ങും. നദിയിൽ ശക്തമായ അടിയൊഴുക്ക്. സിഗ്നൽ ലഭിച്ച നാലാം സ്പോട്ടിലാണ് പരിശോധന.
അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ നാലാം സ്പോട്ടിൽ ഡൈവിങ്ങിനൊരുങ്ങി നേവി. ഇതിനായി ഗംഗാവലിയിലെ മൺതിട്ടയുടെ ഭാഗത്ത് മൂന്ന് ബോട്ടുകൾ ഉറപ്പിച്ചു നിർത്താൻ ദൗത്യ സംഘത്തിന്റെ നീക്കം. വൈകാതെ ഡൈവിംഗ് ആരംഭിച്ചേക്കും. ഉഡുപ്പിയിൽനിന്നുള്ള മുങ്ങൽ വിദഗ്ധരായ മാൽപെ സംഘമാണ് സ്പോട്ട് നാലിൽ പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെയടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് രാവിലെയാണ് ഇവിടെ എത്തിയത്. മത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് മൺകൂനക്ക് അരികെ ഇവരെത്തിയത്.
നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. 12 ദിവസമായി തുടരുന്ന ദൗത്യത്തിൽ ആദ്യമായാണ് പുഴയിലിറങ്ങി തിരച്ചിൽ നടത്തുന്നത്. ഐ ബോർഡ് പരിശോധനയിൽ അർജുന്റെ ലോറി 132 മീറ്റർ അകലെയാണെന്ന് കണ്ടെത്തിയിരുന്നു. ഐ ബോർഡ് ഡ്രോൺ പരിശോധനയിൽ ലോറിയുടെ സ്ഥാനം ഏറക്കുറെ ക്യത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കാബിൻ തകർന്നിരിക്കാനാണ് സാധ്യത. എന്നാൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറിയിട്ടുണ്ട്.
നദിയിലുള്ള മൺകൂനയിലെത്തി കുന്ദാപുരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. തെരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. പല തവണ മുങ്ങിയെങ്കിലും ഈശ്വർ മൽപെ അതിവേഗം തിരിച്ചുകയറിയെന്നാണ് വിവരം.
ദൗത്യവുമായി മുന്നോട്ടുപോവുന്നതുമായി ബന്ധപ്പെട്ട് ഈശ്വർ മൽപെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. നദിക്കടിയിൽ പാറ കണ്ടതായാണ് സൂചന. അടിയൊഴുക്ക് കാരണം മാൽപ്പയ്ക്ക് അർജുന്റെ ക്യാബിനടുത്തേയ്ക്ക് എത്താനായില്ല.
https://www.facebook.com/Malayalivartha