പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്ന് രാത്രിയിൽ വെള്ളം പുറത്തേക്ക്...സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്... മണലിപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു... പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി...
പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്ന് രാത്രിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. പീച്ചി ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ പെയ്യുകയാണ്. ഡാമിലെ ജലനിരപ്പ് ഇതേ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ജൂലൈ 29ന് പരമാവധി 12 ഇഞ്ച് (30 സെ.മീ. മാത്രം) ഷട്ട തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, രാത്രി സമയത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍ നിന്ന് 180 സെ.മീ. വരെ ഉയര്‍ത്തുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് മണലിപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു.
പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് തുറന്നു വിടേണ്ട ജലത്തിന്റെ അളവ് മൂന്‍കൂട്ടി കണക്കാക്കി ഡാം മാനേജ്‌മെൻ്റില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൃശൂര്‍ സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കിനെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളം കയറിയതോടെ നാളത്തെ ട്രെയിനുകൾ ഭാഗികമായി നിർത്തി. പൂങ്കുന്നം - ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാളത്തെ നാല് ട്രെയിൻ സർവീസുകളാണ് ഭാഗികമായി റദ്ദാക്കിയത്.ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രയ്ക്ക് രണ്ടു ദിവസം കൂടി നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ . ഓഗസ്റ്റ് 1, 2 തീയതികളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കും.
ചാലക്കുടി- മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണെന്നും ജില്ലാ കലക്ടര്‍.തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജില്ലയിലെ നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുതുക്കാട്, നെമണിക്കര, തൃക്കൂർ, അളഗപ്പ നഗർ ഉൾപ്പെടെയുള്ള മേഖലകളാണ് ഒറ്റപ്പെട്ടത്.
പീച്ചി ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് മണല, കുറുമാലി പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്.ജില്ലയില്‍ 124 ക്യാമ്പുകളിലായി 2364 കുടുംബങ്ങളിലെ 6636 പേരെ മാറ്റി താമസിപ്പിച്ചു.കഴിഞ്ഞ ദിവസം മുതൽ പെയ്‌ത കനത്ത മഴയ്ക്ക് പകൽ നേരിയ ശമനം ഉണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ വീണ്ടും കനത്തു. വിവിധ ഡാമുകൾ തുറന്ന് വിടുകയും മഴ തുടരുകയും ചെയ്‌തതോടെ ജില്ലയിലെ നിരവധി മേഖലകളിൽ വീണ്ടും വെള്ളം കയറി. എൻഡിആർഎഫിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരുവന്നൂർ, ഗായത്രി പുഴകളിൽ ഓറഞ്ച് അലർട്ടും ചാലക്കുടി പുഴയിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിലും പ്രളയ സാഹചര്യവും മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം ജില്ലയിൽ കർശന ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha