എഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...
കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിലെ ആഭ്യന്തരം കിടന്നു പുകയുകയാണ്. നമ്പർ വൺ പോലീസ് സേന എന്ന് നമ്മൾ പറയുന്ന കേരളാ പൊലീസിലെ പുഴുക്കുത്തുകളും ഉദ്യോഗസ്ഥരുടെ ചീഞ്ഞു നാറിയ കഥകളുമാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളം ചർച്ച ചെയ്യുന്നത്. അത് ആരോപണങ്ങൾ എല്ലാം ഉയർന്നു വരുന്നത് ഉന്നതരുടെ തലയ്ക്ക് മുകളിലേക്കാണ്. ഇന്നത്തെ പ്രധാന വിഷയം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി ആരോപണന വിധേയനായ എഡിജിപി എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയിരിക്കുന്നു എന്നുള്ളതാണ്. വിഷയം ചാനലുകളും ചർച്ചയാക്കിയപ്പോൾ ADGP അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച അജിത് കുമാർ സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം.ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം.ആർ.അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽഎവിടെയെല്ലാം പോയെന്നു വ്യക്തമാകും.
അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിനു മുൻപിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതർ പറയുന്നു.സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. റിപ്പോർട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടാത്തതിനാൽ പുറത്തേക്കു വരില്ല.
മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണു കൂടിക്കാഴ്ചയെങ്കിൽ തുടർനടപടിയുമുണ്ടാകില്ല.എന്നാൽ നേരെ തിരിച്ചാണെങ്കിൽ ഇത് മുഖ്യമന്ത്രിക്ക് ഉണ്ടാക്കാൻ പോകുന്ന തലവേദന വലുതാകും മാത്രമല്ല മുഖ്യമന്ത്രിയും മറുപടി പറഞ്ഞെ മതിയാവു. എഡിജിപി എം.ആർ.അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണു വെളിപ്പെടുത്തിയത്. ഇക്കാര്യം ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാൽ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞിരുന്നു.സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും.
https://www.facebook.com/Malayalivartha