സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...
എഡിജിപി അജിത് കുമാറും ഡിജിപിയും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണ്. അജിത് കുമാർ സൂപ്പർ ഡിജിപി ചമഞ്ഞതാണ് ഡിജിപിയെ ചൊടിപ്പിച്ചത്. അജിത് കുമാർ ക്രമസമാധാനച്ചുമതല വഹിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണത്തിന് തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത സംഘം മുന്നിൽ കാണുന്നുണ്ട്. അന്വേഷണ സംഘത്തിന് പുറത്തുള്ള വിശ്വസ്തരായ ഉദ്യോഗസ്ഥരിൽനിന്നും ഡിജിപി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. വിവാദ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഫയലുകൾ, ഉത്തരവുകൾ, അതിലുണ്ടായ നടപടികൾ, യാത്രാരേഖകൾ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിച്ച് മുഖ്യമന്ത്രിയെ ധരിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. നീക്കങ്ങൾ ചോരരുതെന്നു സംഘത്തിലുള്ളവർക്ക് കർശന നിർദേശമുണ്ട്.
പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി.സുജിത്ദാസിനെ സസ്‌പെന്‍ഡ് ചെയ്തതും കൃത്യമായ തെളിവുകൾ ശേഖരിച്ചശേഷമാണ്. സുജിത്തിനെതിരെ ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്വര്‍ണക്കടത്ത്, സ്വർണം പൊട്ടിക്കല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലത്തെ കൂടുതല്‍ വിവരങ്ങള്‍ ഡിജിപി ശേഖരിച്ചു. ഇക്കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് എതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചപ്പോഴും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് ഡിജിപി ദര്‍വേഷ് സാഹിബ് മറുപടി നല്‍കിയത്.
മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും അതിനാല്‍ സംഘത്തില്‍നിന്നു മാറ്റണമെന്നും ഡിജിപി വിളിച്ച യോഗത്തില്‍ 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിജിപി ഉത്തരവാദിത്തം ഏറ്റെടുത്തതോടെ അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ നടപടി തുടങ്ങി. അന്‍വര്‍ ആരോപിച്ച കൊലക്കേസിന്റെ സിഡി ഫയല്‍ അടക്കം ഹാജരാക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. മറ്റ് ആരോപണങ്ങളില്‍ 4 സംഘങ്ങളായി തിരിഞ്ഞു തെളിവു ശേഖരിക്കും. അതിനൊപ്പം അന്‍വറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും.ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഇപ്പോഴത്തെ ഡി . ജി പി ഷേക് ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.
സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി കൊണ്ടുവരണമെന്ന് അന്ന് പിണറായി ദർവേഷ് സാഹിബിന് നിർദ്ദേശം നൽകിയതായി വാർത്തകളുണ്ടായിരുന്നു. ഇത് നടക്കാതെ വന്നതോടെ ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹിബ് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്സിൽ നിന്നും ഔട്ടായി. രമൺ ശ്രീവാസ്തവയാണ് ദർവേഷിനെ ഡി ജി പിയാക്കിയത്.അന്ന് സ്വപനയുടെ രഹസ്യമൊഴി കൊണ്ടുവരാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശമേ നൽകിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.. എന്നാൽ രഹസ്യ മൊഴിയുടെ ഫുൾ ടെക്സ്റ്റ് അറിയാൻ മുഖ്യമന്ത്രിയുടെ മകൾ നിരന്തരം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ചില കോൺഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. അന്ന് ദിവസവും ഓരോ മൊഴിയാണ് പുറത്തു വന്നത്. ഇതിൽ സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാനുള്ള ഒരു മാർഗ്ഗവും ക്ലിഫ് ഹൗസിലിൽ ഉണ്ടായിരുന്നില്ല.
ഇതിൽ മുഖ്യമന്ത്രിയുടെ കുടുംബം ദു:ഖാകുലരായിരുന്നു. തങ്ങളെ വിവാദങ്ങളിൽ വലിച്ചിഴച്ചിട്ടും മറുപടി പറയാൻ കഴിയാത്തത് മൊഴിയിൽ എന്തുണ്ട് എന്ന് അറിയാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഏത് വിധേനയും മൊഴി കൈക്കലാക്കണമെന്ന നിർദ്ദേശം ഉയർന്ന പോലീസുദ്യോഗസ്ഥർക്ക് ലഭിച്ചത്. വഴുതക്കാട് പോലീസ് ആസ്ഥാനത്ത് നിന്നും അഡ്വക്കേറ്റ് ജനറൽ ഓഫീസിലേക്ക് പ്രവഹിച്ച സന്ദേശങ്ങൾക്കൊടുവിലാണ് ക്രൈംബ്രാഞ്ച് 164 സ്റ്റേ്മെൻ്റ് കോടതിയോട് ആവശ്യപ്പെടാൻ തീരുമാനമായത്.എന്നാൽ അതിബുദ്ധി കോടതി മുടക്കി. ഇതാണ് ദർവേഷ് സാഹിബിന് വിനയായത്.സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് വാദപ്രതിവാദങ്ങൾക്ക് ശേഷമാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന് നൽകരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു. ഇതിന് ത്യപ്തികരമായ മറുപടി നൽകാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇതൊന്നും കേട്ടതായി നടിച്ചില്ല.
സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസിൽ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജൻസി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകൻ പിന്നീട് പറഞ്ഞു. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടന്നും സ്വപ്ന സുരേഷ് പറഞ്ഞു.ഏതായാലും മൊഴിയുടെ രഹസ്യം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് കോടതി പറഞ്ഞത്. ഇതാണ് പിണറായിയെ കലിപ്പിലാക്കിയത്.
കോടതിയിൽ നിന്നും ശകാരം കേൾക്കാനുള്ള സാഹചര്യം ക്രൈംബ്രാഞ്ച് തന്നെ സൃഷ്ടിച്ചതാണെന്ന തോന്നൽ ഉയർന്ന ഉദ്യോഗസ്ഥർക്കുണ്ട്. കോടതിയിൽ നിന്നും രഹസ്യ മൊഴി ലഭിക്കാൻ പ്രയാസമുണ്ടായിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. എന്നാൽ നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം.മൊഴി തൽകില്ലെന്ന വാശി ദർവേഷിനായിരുന്നു.പിന്നീട് രമൺ ശ്രീവാസ്തവ പറഞ്ഞപ്പോഴാണ് മന്ത്രി റിയാസിന്റെ കൂടി താൽപ്പര്യം കണക്കിലെടുത്ത് ദർവേഷിനെ ഡി ജി പിയാക്കിയത്. അതിനിടെ എ.കെ. ജി.സെന്ററിൽ നിന്നുള്ള നിർദ്ദേശാനുസരണം അജിത് കുമാറിന്റെ ആർ എസ് എസ് ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വാർത്ത പുറത്തുവന്നത്. എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു ആർഎസ്എസ് പ്രചാരക് ജയകുമാർ പറഞ്ഞു..
എവിടെയാണ് ഒരുമിച്ചു പഠിച്ചതെന്ന ചോദ്യത്തിനു ഉത്തരം നൽകാതിരുന്ന ജയകുമാർ സംഘത്തിന്റെ പ്രചാരകനായതിനാൽ മാധ്യമങ്ങളോടു സംസാരിക്കാനാകില്ലെന്നായിരുന്നു വിശദീകരിച്ചത്. ജയകുമാർ ഓടിച്ച കാറിൽ പോയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി എഡിജിപി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്.
എഡിജിപിയും ദത്താത്രേയ ഹൊസബലയുമായി തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നായിരുന്നു ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ആർഎസ്എസ് നേതാവിനും ഇതു പറയേണ്ടി വരുന്നത്.ആർഎസ്എസ് നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മേയ് മാസത്തിലാണ് ദത്താത്രേയ ഹൊസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. തൃശൂർ പൂരം കലക്കാനാണ് കൂടിക്കാഴ്ച എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തിരുവനന്തപുരം കൈമനത്ത് ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ജയകുമാർ. എൻജിനീയറിങ് പഠന സമയത്താണ് എബിവിപിയിൽ സജീവമാകുന്നത്. പിന്നീട് തട്ടകം ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ആർഎസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറി പദത്തിലെത്തിയ ജയകുമാർ പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനാണ്. പ്രധാനമന്ത്രിയാകുന്നതിനു മുന്നേ മോദിയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദബന്ധമുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും അദ്ദേഹത്തിന് ബന്ധമുണ്ട്.
ബിജെപി ഭരണത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആർഎസ്എസ് നയങ്ങൾ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്. കേരളത്തിലും തമിഴ്‌നാട്ടിലും പരിവാർ പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പർക് പ്രമുഖനാണ് ജയകുമാർ. കേരളത്തിലും തമിഴ്‌നാട്ടിലും ആർഎസ്എസിന് വേരോട്ടമുണ്ടാക്കുകയെന്നതാണ് ദൗത്യം. ആർ എസ് എസ് ബന്ധം പുറത്തുവരുന്നത് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.
https://www.facebook.com/Malayalivartha