മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം
പിവി അന്‍വര്‍ എംഎല്‍എ രണ്ടും കല്‍പിച്ചാണ് നിന്നെങ്കില്‍ ആരോപണ വിധേയരായവര്‍ കുടുങ്ങിയത് തന്നെ. എഡിജിപി എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. രാവിലെ 11.30ഓടെയാണ് മൊഴിയെടുപ്പ് ആരംഭിച്ചത്.
രാത്രി ഒമ്പതരയോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. മൊഴിയെടുക്കല്‍ പത്തുമണിക്കൂറോളം നീണ്ടു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്. കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മൊഴിയെടുപ്പിനുശേഷം പ്രതികരിച്ചു.
മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്‌സ് ആപ്പ് നമ്പറില്‍ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍ പറഞ്ഞു. 350 വിവരങ്ങളാണ് ഇതിനോടകം വന്നത്.
പൊലീസിനെതിരായ പരാതികള്‍ പരിശോധിക്കാന്‍ വേറെ സംവിധാനവും പരിശോധിക്കുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. പി.ശശിക്കെതിരായ ആരോപണങ്ങള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചോ എന്ന ചോദ്യത്തിന് ശശിക്കെതിരെയുള്ളത് രാഷ്ട്രീയ ആരോപണമാണെന്നും പൊലീസ് നോക്കുന്നത് കുറ്റകൃത്യമാണെന്നുമായിരുന്നു മറുപടി.
പി.വി.അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിജിപി അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിനിടെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ കത്തില്‍ തുടര്‍ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡിജിപിയുടെ കത്തില്‍ ഉത്തരവ് ഇറക്കിയാല്‍ ചട്ടവിരുദ്ധമാകും എന്നതുകൊണ്ടാണ് രേഖാമൂലം തുടര്‍ നടപടി വേണ്ടെന്നുളള തീരുമാനം.
അന്‍വറിന്റെ മൊഴിയോടെ ആരോപണങ്ങളില്‍ ഗൗരവമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്. സ്വര്‍ണ കടത്ത് കേസ്, കൊലക്കേസുകളിലെ അട്ടിമറി ഉള്‍പ്പെടെ ഐജി സ്പര്‍ജന്‍കുമാറും, ഡിഐജി തോംസണ്‍ ജോസും നേരിട്ട് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘാംഗങ്ങള്‍ ആരാണെന്ന് പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. എഡിജിപിയുടെ വീട് നിര്‍മ്മാണവും, ആര്‍എസ്എസ് നേതാവിനെ കണ്ടതും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്.
എഡിജിപിക്കെതിരെ അന്വേഷണം തുടങ്ങിയെങ്കിലും അജിത് കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റിയില്ല. അജിത് കുമാറിന് ദൈനംദിന റിപ്പോര്‍ട്ട് ചെയ്യേണ്ട ദക്ഷിണ മേഖല ഐജിയെയും, തൃശൂര്‍ റെയ്ഞ്ച് ഡിഐജിയെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സുതാര്യമായ അന്വേഷണം എങ്ങനെ നടക്കുമെന്ന ചോദ്യം ഉയര്‍ന്നതിന് പിന്നാലെയാണ് സ്വയം രക്ഷയ്ക്കായി ചട്ടവിരുദ്ധമായ നിര്‍ദ്ദേശം എഡിജിപി ഇറക്കിയത്. അന്വേഷണം കഴിയുന്നവരെ തന്നെ 9 ജില്ലകളിലെ ക്രമസാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രണ്ടു ഉദ്യോഗസ്ഥരും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നാണ് ഡിജിപിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച ഉത്തരവിറക്കണം എന്നും ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവിറക്കിയാല്‍ അത് നിയമ പ്രശ്‌നങ്ങളിലേക്ക് എത്തും എന്നതിനാല്‍ അത്തരത്തില്‍ ഉത്തരവിടേണ്ടെന്ന് പൊലീസ് ആസ്ഥാനത്ത് തീരുമാനമെടുത്തു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡഷ്യല്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ തയ്യാറാക്കേണ്ടത് എഡിജിപിയാണ്. അങ്ങനെയുള്ളപ്പോള്‍ താത്കാലികമായി തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡിജിപിക്ക് ഉത്തരവിറക്കാന്‍ നിയമപരമായി സാധിക്കില്ല. എങ്കിലും അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും ജില്ലകളിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഡിജിപിയെയാണ് നേരിട്ട് ധരിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha