വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി; നവവരന്റെ വെളിപ്പെടുത്തൽ..
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറ് നാൾ കഴിഞ്ഞ് ഊട്ടിയിൽ നിന്ന് കണ്ടെത്തിയപ്പോൾ ചുരുളഴിഞ്ഞത് വിഷ്ണുജിത്തിനെ നാട് വിടാൻ പ്രേരിപ്പിച്ച ആ രഹസ്യമാണ്. നാടൊട്ടുക്കും പോലീസ് വലവിരിച്ച് നവ വരനുവേണ്ടി നടത്തിയ തെരച്ചിലിലാണ് സ്വിച്ച്ഓഫ് ആയ ഫോൺ ഓണായതോടെ സിഗ്നൽ ലഭിച്ചത്. ഇതിന് പിന്നാലെ പോയ പൊലീസ് ഊട്ടിയിൽ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്ന് എസ്‌പി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്നത് വിഷ്ണുജിത്ത് ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ മുതിർന്നത് സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് പൊലീസിനോട് പറഞ്ഞത്.
വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണു ജിത്ത് പറഞ്ഞു. മനപ്രയാസത്തിൽ പല ബസുകൾ കയറി ഇറങ്ങി ഊട്ടിയിലെത്തി. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. ഈ വിളി പിന്തുടർന്നാണ് പൊലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്.
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാട്ടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.
നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാൽ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.
യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി വിഷ്ണുജിത്തിന്റെ അമ്മ ജയ രംഗത്ത് എത്തിയിരുന്നു. കല്യാണത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തത് ആകാം മകനെ വീട് വിടാൻ പ്രേരിപ്പിച്ചതെന്നാണ് അമ്മ ജയയുടെ പ്രതികരണം. താലിയും മാലയും വാങ്ങിയിരുന്നില്ല. ഇത് താൻ വാങ്ങിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജിത്ത് പറഞ്ഞിരുന്നത്. പണത്തിന്റെ ബുദ്ധിമുട്ടിനേക്കുറിച്ച് മകൻ പറഞ്ഞിരുന്നില്ല. എന്നാൽ പാലക്കാടേയ്ക്ക് പോയത് പണം സംഘടിപ്പിക്കാനായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും വിഷ്ണുജിത്തിന്റെ അമ്മ പ്രതികരിച്ചു. ഉറങ്ങിയെഴുന്നേറ്റ വസ്ത്രത്തിലാണ് വിഷ്ണു വീട് വിട്ടത്. ആ സമയത്ത് മകന്റെ അവന്റെ അവസ്ഥ എന്താണെന്ന് അറിയില്ല. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത് എന്നാണ് 'അമ്മ പ്രതികരിക്കുന്നത്.
മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്ണുജിത്തിന്റെ പിതാവ് ശശിധരൻ പ്രതികരിച്ചു. മകനെ കൂടുതൽ സമ്മർദത്തിലാക്കരുതെന്നു മാത്രമാണു അപേക്ഷ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എല്ലാം അവൻ മുൻകയ്യെടുത്താണു നടത്തിയത്. സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും ശശിധരൻ പറഞ്ഞു. ആറു ദിവസമായി നെഞ്ചിൽ തീയായിരുന്നുവെന്നും മകനെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണു സമാധാനമായതെന്നും അമ്മ പറഞ്ഞു. മകനെ കാണാനായി കാത്തിരിക്കുകയാണ്. പൊലീസ് കണ്ടെത്തിയ ശേഷം വിഷ്ണുജിത്ത് കുടുംബത്തോടു സംസാരിച്ചിട്ടില്ല. പൊലീസ് സംഘം ഊട്ടിയിൽനിന്നു മലപ്പുറത്തേക്കു യാത്ര തിരിച്ചിട്ടുണ്ട്. വിഷ്ണു ജിത്തിനെ വൈദ്യ പരിശോധനക്ക് ശേഷം മലപ്പുറത്ത് കോടതിയിൽ ഹാജരാക്കും.
വിഷ്ണുവിനോട് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് സഹോദരി ജസ്ന പറഞ്ഞു. താലിമാല വാങ്ങാനുള്ള പണം കരുതി വച്ചിട്ടുണ്ടെന്ന് വിഷ്ണുജിത്ത് പറഞ്ഞിരുന്നു. ഈ പണമെടുക്കാനായി പോയെന്നാണ് കരുതുന്നതെന്ന് സഹോദരീഭർത്താവ് പറഞ്ഞു. പണത്തിന് ബുദ്ധിമുട്ടുണ്ടോയെന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ല. വീട്ടിൽനിന്ന് പോകുമ്പോഴും സന്തോഷത്തിലായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിട്ടില്ല. കല്യാണത്തിനുള്ള ഭക്ഷണം, പന്തൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പണം വിഷ്ണു തന്നെയാണ് കണ്ടെത്തിയതെന്നും വീട്ടുകാർ പറഞ്ഞു.
https://www.facebook.com/Malayalivartha