വള്ളംകളി വീക്ഷിക്കുന്നതിന് സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും; ആറന്മുള വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
ആറന്മുള വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. വള്ളംകളി വീക്ഷിക്കുന്നതിന് സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും. അണിയിച്ചൊരുക്കിയ പള്ളിയോടങ്ങൾ പ്രൗഢിയോടെ പമ്പയാറ്റിൽ ഒഴുകി നടക്കുന്നത് ഏറെ മനോഹരമായ കാഴ്ചയാണ്. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയുള്ള ചടങ്ങുകകളും ഒരുമയോടെ വള്ളംതുഴയുന്നതുമൊക്കെ പഴമയുടെ ഓർമകൾ ഉണർത്തുന്നു. കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള തിരനോട്ടം കൂടിയാണ് വള്ളംകളിയെന്നും മന്ത്രി പറഞ്ഞു.
ആറന്മുളയിലെ പൈതൃക വിനോദസഞ്ചാര സാധ്യതകളെ പ്രത്യേകമായി പരിപോഷിപ്പിക്കുമെന്നു പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് . മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ചരിത്രപരമായി ഏറെ സവിശേഷതകൾ ഉള്ള മണ്ണാണ് ആറന്മുള. പൈതൃക ടൂറിസത്തിന്റെയും തീർത്ഥാടക ടൂറിസത്തിന്റെയും കേന്ദ്രമാണ് ആറന്മുള. കേരളത്തിലെ ടൂറിസത്തെ കൂടുതൽ ഉർജിതമാക്കാൻ 'എന്റെ കേരളം എന്നും സുന്ദരം, കാമ്പയിൻ സർക്കാർ നടപ്പാക്കുകയാണ്. അതിൽ അറന്മുളയെ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ആറന്മുള ജലോത്സവത്തിന് ഈ വർഷം മുതൽ സംസാകരിക വകുപ്പ് അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പള്ളിയോട ശിൽപികളെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ആറന്മുള വള്ളംകളി. വ്യത്യസ്തമായ ചിന്തകളും നിലപാടുകളും ഉണ്ടെകിലും എല്ലാവരും ഒന്നാണ് എന്ന സന്ദേശത്തോടെ നടത്തുന്ന ഈ ഉത്സവം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha