മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി അബ്ദുൽ സത്താറിന്റെയും, മകളുടെയും അപകട മരണം:- നാടിനെ ഞെട്ടിച്ച ദുരന്തം; ഖബറടക്കത്തിന് ഒഴുകിയെത്തി ജനം...
മകളുടെ വിവാഹം ഉറപ്പിക്കാൻ സൗദിയിൽ നിന്നു നാട്ടിലെത്തിയ പിതാവിനെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ ഉണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. മാതാവ് ഉൾപ്പെടെ കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾക്കു നിസ്സാര പരുക്കേറ്റു. ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസം വിലെ 7.30ന് ഉണ്ടായ അപകടത്തിൽ വള്ളികുന്നം കടുവിനാൽ കാമ്പിശ്ശേരി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താറും (49), മകൾ ആലിയ(20)യുമാണു മരിച്ചത്. ദേശീയപാതയോരത്തു നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ആലിയ സംഭവസ്ഥലത്തും സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്.
സൗദിയിലെ മദീനയിൽ നിന്നെത്തിയ സത്താറിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും വിയോഗം മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി. മദീനയിൽനിന്നും ബുധനാഴ്ച ഉച്ചക്ക് ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈൻ വഴിയാണ് അബ്ദുൽ സത്താർ നാട്ടിലേക്ക് തിരിച്ചത്. ആലിയ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ച സത്താറിന്റെ ഭാര്യ ഹസീന, മക്കളായ ഹർഷിദ്, അൽഫിദ, ബന്ധുക്കളായ അജീബ്, സാലിഹ്, ആദിൽ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട വിവരം കേട്ടാണ് നാട് ഞെട്ടിയുണർന്നത്. ഇരുവരുടെയും ഖബറടക്കം കാഞ്ഞിപ്പുഴ പള്ളിക്കുറ്റി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു. നൂറുകണക്കിനാളുകളാണ് മരണവിവരം കേട്ട് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
കുടുംബത്തിന്റെയും നാട്ടുകാരുടെയും സങ്കടം അടക്കി നിർത്താനായില്ല. ഏറെക്കാലം പ്രവാസിയായിരുന്ന സത്താർ മകളുടെ വിവാഹത്തിന് ഏറെ കാത്തിരുന്നാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന സത്താറിന്റെ ആഗ്രഹമാണ് അപകടത്തിലൂടെ ഇല്ലാതായത്. സത്താർ വരുന്നതറിഞ്ഞ് കുടുംബവും ബന്ധുക്കലുമെല്ലാം സന്തോഷത്തിലായിരുന്നെന്നും അപകടം നാടിനെയും ബന്ധുക്കളെയും ഉലച്ചുകളഞ്ഞെന്നും നാട്ടുകാർ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ഡ്രൈവറുടെ ഇടതുവശത്തായാണു സത്താർ ഇരുന്നത്. നേരെ പിറകിലെ സീറ്റിലായിരുന്നു ആലിയ. ലോറിയിലേക്ക് ഇടിച്ചുകയറിയ കാറിന്റെ ഇടതു ഭാഗം തകർന്നു. തലയോട്ടി തകർന്ന് ആലിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റാണു സത്താറിന്റെയും മരണം. നിസ്സാര പരുക്കേറ്റ മറ്റുള്ളവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആലിയ കരുനാഗപ്പള്ളി വിദ്യാധിരാജ കോളജിൽ ബിഎ മലയാളം രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. സത്താറിനു മദീനയിൽ ഈന്തപ്പഴം ബിസിനസ് ആണ്.
കൊല്ലം തേവലക്കര സ്വദേശിയുമായി മകൾ ആലിയയുടെ വിവാഹം ഉറപ്പിക്കുന്നതിനായാണു സത്താർ നാട്ടിലേക്ക് വന്നത്. പെണ്ണുകാണൽ ചടങ്ങ് സത്താർ നാട്ടിലെത്തും മുൻപു നടത്തിയിരുന്നു. അതിനുശേഷം വിവാഹം ഉറപ്പിക്കുന്നതിനായി വളയിടൽ ചടങ്ങിനുള്ള തീയതി തീരുമാനിക്കാനിരിക്കെയാണ് അപകടമുണ്ടായത്. സൗദിയിലെ മദീനയിൽ ഈന്തപ്പഴം ബിസിനസ് നടത്തുന്ന സത്താർ രണ്ടു വർഷം മുൻപാണു നാട്ടിൽ വന്നുപോയത്. ഓണവും നബിദിനവും പ്രമാണിച്ച് ഈ മാസം 14നു നാട്ടിലെത്തേണ്ടതായിരുന്നു സത്താർ. എന്നാൽ നാട്ടുകാരനായ ഉസ്താദിന്റെ ഉംറ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കുറച്ചുദിവസം കൂടി മദീനയിൽ തങ്ങുകയായിരുന്നു.
സത്താറിന്റെ ബന്ധുവായ യുവാവായിരുന്നു നെടുമ്പാശേരിയിൽ നിന്നു വാഹനം ഓടിച്ചിരുന്നത്. എന്നാൽ ഉറക്കം വന്നതോടെ ഇയാളെ മാറ്റി സത്താറിന്റെ ഭാര്യാസഹോദരൻ അജീബ് ഡ്രൈവിങ് ഏറ്റെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സത്താറിനെ കൂട്ടാനായി എല്ലാവരും നെടുമ്പാശേരിയിലേക്കു തിരിച്ചത്. സത്താറിനെ കൂട്ടി മടങ്ങവേ ആലപ്പുഴയ്ക്കു സമീപത്തെ പള്ളിയിൽ പ്രഭാത നമസ്കാരം നടത്തിയിരുന്നു. അതിനുശേഷം യാത്ര തുടർന്നപ്പോഴാണ് ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം അപകടമുണ്ടായത്. രാത്രി പൂർണമായി ഉറക്കമിളച്ചുള്ള യാത്രയാണ് അപകടത്തിൽ അവസാനിച്ചത്.
അപ്രതീക്ഷിതമായുണ്ടായ വേർപാടിന്റെ ദുഃഖം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. സത്താറിനോടുള്ള അടുപ്പത്തിന്റെ നേർസാക്ഷ്യമായിരുന്നു വീട്ടിലെത്തിയ ജനക്കൂട്ടം. വൈകുന്നേരം 5.30നു രണ്ടു ആംബുലൻസുകളിലായി മൃതദേഹം വീട്ടുമുറ്റത്ത് എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. മൃതദേഹം വീട്ടിലേക്ക് എടുത്തപ്പോഴേക്കും വീടും പരിസരവും ഉച്ചത്തിലുള്ള തേങ്ങലുകൾ കൊണ്ടു നിറഞ്ഞു. അപകടത്തിൽ മുഖത്തിനു സാരമായി പരുക്കേറ്റതിനാൽ സത്താറിനെയും ആലിയയെയും അവസാനമായി ഒരുനോക്കു കാണാൻ കഴിയില്ലെന്നറിഞ്ഞ ഉറ്റവരെ സമാധാനിപ്പിക്കാൻ ബന്ധുക്കൾ ഏറെ ബുദ്ധിമുട്ടി.
https://www.facebook.com/Malayalivartha