അജ്മൽ കൈക്കലാക്കിയ പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ സൗഹൃദം തുടർന്നു; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: ശ്രീക്കുട്ടിയുടെ നിർണായക മൊഴി...
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നൽകിയിരിക്കുന്നത്. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. നിലവിൽ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അജ്മലും സഹയാത്രിക ഡോ. ശ്രീക്കുട്ടിയും അപകടത്തിന്റെ തലേന്ന് ഹോട്ടൽമുറിയിൽവച്ചു രാസലഹരി ഉപയോഗിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ ഇവർ ഒരുമിച്ചു താമസിച്ചെന്നും എംഡിഎംഎ ഉപയോഗിച്ചെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ട്യൂബും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റു രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ ലഹരിക്ക് അടിമകളാണെന്നും ഇവർക്കു രാസലഹരി ലഭിച്ചതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ ആണ് നടന്നത്. അപകടം നടന്ന ആനൂർക്കാവിൽ ജനം പ്രതിക്കെതിരെ പ്രതിഷേധമുയർത്തി ജീപ്പ് വളയുകയിരുന്നു. നാട്ടുകാർ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പിൽ നിന്നും ഇറക്കിയില്ല. പിന്നീട് അണപൊട്ടിയ ജനരോഷത്തിനു മുന്നിൽ പ്രതികളെ പുറത്തിറക്കാനാകാതെ പൊലീസ് മടങ്ങി. തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്നതറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അപകടം നടന്ന ആനൂർക്കാവിൽ എത്തിയത്. മദ്യലഹരിയിലുള്ള കാറോട്ടത്തിൽ പൊലിഞ്ഞ കുഞ്ഞുമോളുടെ വിയോഗം ഉൾക്കൊള്ളാനാകാത്ത ബന്ധുക്കളും നാട്ടുകാരും ചേർന്നു പൊലീസ് വാഹനം തടഞ്ഞു.
കുഞ്ഞുമോളുടെ മക്കളായ സൂഫിയയും അൽഫിയയും ഉൾപ്പെടെ ഉറ്റവരെല്ലാം സങ്കടവും പ്രതിഷേധവുമായി എത്തിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയോടെ രണ്ടു തവണ പ്രതികളെ ആനൂർക്കാവിൽ എത്തിച്ചെങ്കിലും പുറത്തിറക്കാനായില്ല. കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെ രാവിലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോഴും ജനങ്ങൾ പ്രതിഷേധവുമായി എത്തിയിരുന്നു.
തുടർന്നു ഇരുവരെയും കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോയി. പ്രതികൾ ഒരുമിച്ച് താമസിച്ചിട്ടുള്ള കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലും ഭക്ഷണം കഴിച്ചിട്ടുള്ള ഹോട്ടലിലും തിരുവോണ ദിനത്തിൽ അപകടത്തിനു തൊട്ടുമുൻപ് ഒരുമിച്ച് മദ്യപിച്ച സ്ഥലത്തും കാർ നൽകിയ സുഹൃത്തിന്റെ വീട്ടിലും അപകടത്തിനു ശേഷം കാർ ഉപേക്ഷിച്ച് ഓടിക്കയറിയ വീട്ടിലും ഉൾപ്പെടെ എത്തിച്ച് തെളിവെടുത്തു. കാർ നൽകിയ സുഹൃത്തിന്റെ മാതാവ് പ്രതി അജ്മലിനെ തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha