അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പിണറായിയുടെ പരാമര്‍ശം എം.എല്‍.എയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ പട നയിച്ചവര്‍ക്കുള്ള മറുപടി;പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവസാനം, ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ പ്രതിപക്ഷത്തോടാണ് നന്ദി പറയേണ്ടത്.
എന്തുകൊണ്ടാണ് മൗനം അവലംമ്പിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ നിരന്ത ചോദ്യങ്ങളെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചത്. ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിട്ടായിരുന്നു പത്രസമ്മേളനം. അദ്യ 53 മിനിട്ടും സംസാരിച്ചത് മാധ്യമങ്ങള്‍ക്കെതിരെയാണ്.
മാധ്യമങ്ങള്‍ക്കെതിരെ ഒരു കേസുണ്ടാക്കി അദ്ദേഹം തന്നെ വിചാരണ നടത്തി അദ്ദേഹം തന്നെ ശിക്ഷ വിധിച്ച് തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേസെടുക്കുമെന്നും ഭീഷണിയുണ്ട്. വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനി പത്രത്തിന് എതിരെയാണെന്നും പ്രതിപക്ഷ നേതാവ്പറഞ്ഞു. യഥാര്‍ത്ഥ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ 2024 ഏപ്രില്‍ 21 നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആ ഉത്തരവില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അഞ്ച് മാസം കഴിഞ്ഞിട്ടും കഴിഞ്ഞ ആഴ്ച നീട്ടിക്കൊടുത്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂരം കലക്കിയത് അന്വേഷിക്കാന്‍ അഞ്ച് മാസം വേണോ? ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അഞ്ച് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എന്തിനാണ് മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ ആ കസേരയില്‍ ഇരിക്കുന്നത്?
നിങ്ങള്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്ക്. നിങ്ങള്‍ക്ക് പൊലീസിനെ നിയന്ത്രിക്കാന്‍ പറ്റില്ല. നിങ്ങള്‍ വിചാരിച്ചാല്‍ ഒരു റിപ്പോര്‍ട്ടും കിട്ടില്ല. തൃശൂര്‍ പൂരം കലക്കിയത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകും. ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് സത്യസന്ധനായ ഉദ്യോഗസ്ഥന്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയപ്പോള്‍ അദ്ദേഹത്തെ ബലിയാടാക്കി സസ്‌പെന്‍ഡ് ചെയ്തു.
ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എ.ഡി.ജി.പിയെ അതേ സ്ഥാനത്ത് ഇരുത്തിയാണ് അന്വേഷണം. ആരോപണം ഉന്നയിച്ച ഭരണകക്ഷി എം.എല്‍.എയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികള്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.
ഭരണകക്ഷി എം.എല്‍.എയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അയാള്‍ അഞ്ച് മിനിട്ട് എന്നോട് സംസാരിച്ചിട്ട് അര മണിക്കൂര്‍ സംസാരിച്ചെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞെന്നും ഫോണ്‍ ചോര്‍ത്തുന്നെന്നത് പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്ത മട്ടാണെന്നും നിരവധി ദിവസമായി മാധ്യമങ്ങളോട് അതുമിതും പറയുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിക്ക് എതിരായ പോരാട്ടത്തിന് മുന്നില്‍ ഭരണകക്ഷി എം.എല്‍.എ നിര്‍ത്തിയ ആളുകള്‍ക്കുള്ള മറുപടിയാണിത്. സ്വര്‍ണക്കള്ളക്കടത്ത് പൊലീസ് പിടിച്ചപ്പോള്‍ കള്ളക്കടത്തിന് പിന്നിലുള്ള പലര്‍ക്കും വേദനിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ഭരണകക്ഷി എം.എല്‍.എയ്ക്ക് എതിരെ തന്നെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
അങ്ങനെയെങ്കില്‍ ഭരണകക്ഷി എം.എല്‍.എയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? അയാള്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ സ്വഭാവമാണ് കാണിക്കുന്നതെങ്കില്‍ എന്തിനാണ് വച്ചുകൊണ്ടിരിക്കുന്നത്? അന്‍വര്‍ പറഞ്ഞതില്‍ എ.ഡി.ജി.പിക്കെതിരെ അന്വേഷിക്കുമെന്നും ശശിക്കെതിരെ അന്വേഷിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
പൊളിറ്റിക്കല്‍ സെക്രട്ടറിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പറയുന്നതില്‍ ഒരു യുക്തിയുമില്ല. ഭരണ കക്ഷി എം.എല്‍.എയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറഞ്ഞ അതേ മുഖ്യമന്ത്രിയാണ് അയാള്‍ പറഞ്ഞ പകുതി കാര്യങ്ങള്‍ അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടതെന്ന ആരോപണം ആവര്‍ത്തിക്കുന്നു.
അല്ലാതെ എന്തിനാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവുമായി ഒരു മണിക്കൂര്‍ സംസാരിച്ചത്? തന്റെ ദൂതനായല്ല എ.ഡി.ജി.പി സന്ദര്‍ശനം നടത്തിയതെങ്കില്‍ ആ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചോ? അങ്ങനെയെങ്കില്‍ നാളെ ചീഫ് സെക്രട്ടറിക്ക് ആര്‍.എസ്.എസ് നേതാക്കളെ കാണാന്‍ പറ്റുമോ? ജയറാം പടിക്കലിന്റെ കഥയൊന്നും പറഞ്ഞ് ഞങ്ങള്‍ക്ക് ക്ലാസെടുക്കേണ്ട. ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മുഖ്യമന്ത്രി പറയേണ്ടത്.
https://www.facebook.com/Malayalivartha