പത്തൊമ്പതുകാരനെ പെൺ സുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യത്തിനു പിന്നിൽ മുൻ വൈരാഗ്യം
വാക്കേറ്റത്തിനിടെ പത്തൊമ്പതുകാരനെ കൊല്ലത്ത് പെൺസുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യത്തിനു പിന്നിൽ മുൻ വൈരാഗ്യം എന്നാണ് പോലീസ് വിവരങ്ങൾ നൽകുന്നത്. മകളുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രതി പ്രസാദിന് അരുണിനോട് പകയുണ്ടായി. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞാണ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തിയതെന്നും പൊലീസ് പറയുന്നു. അരുണിൻ്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശ്വാസകോശത്തിൽ രക്തം പടർന്നത് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
മകളെ അരുൺ കാണാനെത്തുന്നത് പ്രതി എതിർത്തിരുന്നു. പ്രസാദ് മദ്യലഹരിയിൽ ആയിരുന്നുവെന്നും അരുണിൻ്റെ വീട്ടിലെത്തിയും പ്രസാദ് ഭീഷണി മുഴക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞാണ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് കയ്യിൽ കരുതിയ കത്തികൊണ്ട് അരുണിനെ പ്രസാദ് കുത്തിയെന്നും പൊലീസ് കണ്ടെത്തി. സംഘർഷത്തിൽ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയുടെ പല്ല് കൊഴിഞ്ഞു. അരുണിൻ്റേത് ദുരഭിമാനക്കൊല അല്ലെന്നും പൊലീസ് പറയുന്നു. ഇതര മതക്കാരനായതിനാലാണ് മകളുമായുള്ള ബന്ധത്തെ പ്രസാദ് എതിർത്തതെന്ന് അരുണിൻ്റെ മാതൃസഹോദരി ആരോപിച്ചിരുന്നു.
അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രതി ശക്തികുളങ്ങര പൊലീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നുവെന്നാണ് വിവരം. സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പൊലീസിന് മൊഴി നല്‍കി. വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല. വെള്ളിയാഴ്ചയും മകളുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ഇയാൾ ആവശ്യപ്പെട്ടു. തുടർന്നാണ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തി ആക്രമിച്ചത്.
രണ്ട് സമുദായമായതുകൊണ്ടാണ് പ്രസാദ് ഇരുവരുടെയും ബന്ധത്തെ എതിർത്തതെന്നാണ് അരുണിൻ്റെ അമ്മയുടെ സഹോദരി സന്ധ്യ ആരോപിച്ചിരുന്നത്. പെൺകുട്ടി തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് അരുണിനെ കൊലപ്പെടുത്തിയത്. പ്രസാദിന്റെ മകളുമായി അരുൺ എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. പ്രസാദ് ഇതിനുമുമ്പും പലവട്ടം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. പിന്നീട് വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസാദ് അരുണിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സന്ധ്യ ആരോപിച്ചിരുന്നു.
പ്രതിക്കെതിരെ കൊല്ലപ്പെട്ട അരുണിന്റെ പിതാവ് രംഗത്ത് എത്തിയിരുന്നു. പ്രതി പ്രസാദ് വീട്ടിലെത്തി മകൻ എവിടെയെന്ന് ചോദിച്ചിരുന്നു. ഇന്നത്തെ ദിവസം എനിക്ക് സംസാരിക്കാൻ അവനെ വേണമെന്ന് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി പ്രസാദിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. പ്രസാദിന്റെ മകൾ അവിടെ നിന്നും മാറിത്താമസിച്ചിരുന്നു. നെല്ലുമുക്ക് ചിരട്ടക്കട ഭാഗത്തായിരുന്നു അവൻ താമസിക്കുന്നത്. ആ പെണ്ണ് തന്നെ മാറി നിൽക്കാൻ കാരണം, ഇവന്റെ സ്വഭാവദൂഷ്യം കാരണമാണ്. അവന്റെ വൈഫ് ഗൾഫിലാണ്. മകൾ കുളിക്കുന്നിടത്ത് വരെ ഒളിഞ്ഞുനോക്കുന്ന അച്ഛനാണ്. ഈ സംഭവത്തിന് ശേഷം മകൻ ഇടപെട്ടാണ് അവളെ അങ്ങോട്ടേക്ക് മാറ്റിയത്. അവന്റെ ഭാര്യയും വിളിച്ചു പറഞ്ഞിരുന്നു മകളെ അവിടെ നിർത്തരുതെന്ന്.
മകനോട് സംസാരിക്കരുതെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൊലപാതകത്തിന് മുമ്പ് രണ്ട് മൂന്നുവട്ടം വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം മകൻ എന്റടുത്ത് വന്ന് പറഞ്ഞിരുന്നു, ഒരു എൻഗേജ്‌മെന്റ് നടത്താൻ. എന്നാൽ മകന് 19 വയസേ ഉള്ളൂ, ഞാൻ അവനോട് പറഞ്ഞത്, നമുക്ക് സമയമുണ്ട്, നമുക്ക് സ്വന്തമായി ഒരു കിടപ്പാടമെങ്കിലും ആവട്ടെ എന്നാണ്. ഇന്നലെ പെൺകുട്ടി നിൽക്കുന്ന സ്ഥലത്ത് വിളിച്ചുവരുത്തിയിട്ടാണ് അവൻ മകനെ കൊന്നത്'- പിതാവ് പറഞ്ഞു. മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് പ്രസാദും അരുണും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഫോണിലൂടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
തുടർന്ന് ഇത് ചോദ്യം ചെയ്യാൻ തന്റെ സുഹൃത്തുക്കളേയും കൂട്ടി അരുൺ കുമാർ ഇരട്ടക്കടവ് എന്ന സ്ഥലത്തെത്തി. ഇവിടെ വച്ച് വീണ്ടും വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ അരുൺ പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ച് നിൽക്കുന്നതിനിടെ പ്രസാദും എത്തുകയായിരുന്നു. അരുണിനെ മകൾക്കൊപ്പം കണ്ട പ്രസാദ് വീട്ടിലുപയോഗിക്കുന്ന കത്തി കൊണ്ട് ആക്രമിക്കുകയും നെഞ്ചിൽ കുത്തുകയും ആയിരുന്നു.
https://www.facebook.com/Malayalivartha