ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ ഉതകിക്കാണും; സ്ത്രീജനത പക്ഷെ അതിനെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നു മന്ത്രി ആർ ബിന്ദു
സ്ത്രീരാഷ്ട്രീയത്തിൻ്റെ ലാഞ്ഛന പോലുമില്ലാത്ത കോർപ്പറേറ്റ് രാഷ്ട്രീയത്തിൻ്റെ പിണിയാളുകളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ഏറ്റവും ലജ്ജാകരവും ഹീനവുമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ ഉതകിക്കാണും, സ്ത്രീജനത പക്ഷെ അതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നത് ആവേശത്തോടെ കാണുന്നു - മന്ത്രി ഡോ. ബിന്ദു ഫേസ് ബുക്കിൽ കുറിച്ചു.
കുടുംബത്തിലും തൊഴിലിടങ്ങളിലും അടക്കമുള്ള ബഹുമുഖമായ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നവരാണ് സ്ത്രീകൾ പൊതുവിൽ. അവയിലെല്ലാം ഒരിളവും കൂടാതെ മികവ് കാത്തുസൂക്ഷിക്കാനും പ്രതീക്ഷകൾക്കൊത്ത് ഉയരാനും അവ സാധിക്കാതെ വരുമ്പോൾ ഇപ്പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം തുറുകണ്ണുകൾ നേരിടേണ്ടി വരുന്നതും ഓരോ സ്ത്രീയ്ക്കും അനുഭവമാണ്. അവ വരുത്തി വെക്കുന്ന ഭാരവും സമ്മർദ്ദവും നേരിടുന്നതിൽ ഒരു കൂട്ടും അവർക്ക് താങ്ങാവാൻ പര്യാപ്തമാകാറുമില്ല.
ഈ പൊതു അവസ്ഥയ്ക്ക് കൂടുതൽ ക്രൂരദംഷ്ട്ര കൈവന്നിരിക്കുകയാണ് കോർപ്പറേറ്റ് കാലത്ത്. അതിൻ്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യൻ. കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തിൻ്റെ സഹജമായ കുഴപ്പങ്ങൾ സ്ത്രീകളെ എത്ര നീതിരഹിതമായാണ് ബാധിക്കുന്നതെന്നത് കാണാൻ കഴിയാത്തത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ രാഷ്ട്രീയം എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്നതിന് അടിവരയിടുന്നതാണ് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
https://www.facebook.com/Malayalivartha