അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...
ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരുൾപ്പെടെ ആശുപത്രിയിലെത്തി. അർജുന്റെ മൃതദേഹവുമായി മടങ്ങുന്ന ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസ് അനുഗമിക്കും. കാർവാർ എംഎൽഎയും ആംബുലൻസിനെ അനുഗമിച്ച് അർജുന്റെ വീട്ടിലേക്ക് വരുമെന്ന് അഷ്റഫ് എംഎൽഎ പറഞ്ഞു.
നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ അറിയിച്ചു.ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയാണെന്ന് ഇന്നു സ്ഥിരീകരിച്ചിരുന്നു. അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ സാംപിൾ ഒത്തുനോക്കിയാണ് കാർവാറിലെ ഫൊറൻസിക് സംഘം സ്ഥിരീകരിച്ചത്. ലോറി അർജുന്റേതുതന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.
എന്നാൽ കാണാതായി 72–ാം ദിവസം ലഭിച്ച മൃതദേഹം തിരിച്ചറിയാനാകാത്തതിനാൽ നിയമനടപടികൾക്ക് അനുസരിച്ച് ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു. അർജുന്റെ വാച്ച്, ചെരുപ്പ്, മൊബൈൽ ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, മകന്റെ കളിപ്പാട്ടം, കുപ്പിവെള്ളം, കവറിൽ സൂക്ഷിച്ച ധാന്യങ്ങൾ, വാഹനവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയും കാബിനിൽനിന്നു കണ്ടെടുത്തിരുന്നു. ലോറിയുടെ മെക്കാനിക് ഉപകരണങ്ങൾ അടങ്ങിയ ബാഗും കണ്ടെടുത്തിരുന്നു.മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും.
https://www.facebook.com/Malayalivartha