അർജുൻ ചേതനയറ്റ ശരീരമായി അവസാനമായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി...! അന്ത്യാഞ്ജലി അർപ്പിച്ച് ഒരു നാട്
അർജുൻ അവസാനമായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി...! ചേതനയറ്റ ശരീരമായി....! നോവോടെ മലയാളികൾ അർജുന് അന്ത്യാഞ്ജലി നേരുകയാണ്. മകനും ഭാര്യയും അച്ഛനും അമ്മയും സഹോദരങ്ങളും ഉറ്റവരും ഉടയവരും കേരളം ഒന്നാകെ നെഞ്ച് നീറിയിരിക്കുകയാണ്.പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെ അർജുൻ അന്ത്യയാത്രയ്ക്കായി വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാർവാർ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെടുമ്പോൾ സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.
കോഴിക്കോട്ടേക്ക് തിരിക്കുന്നതിനിടെ ഒരിക്കൽകൂടി ഷിരൂരിലെ ദുരന്തസ്ഥലത്ത് വാഹനവ്യൂഹം നിർത്തിയിരുന്നു. അഞ്ചുമിനിറ്റോളം എല്ലാവരും അവിടെ പ്രാർത്ഥിച്ചു . തുടർന്നായിരുന്നു നാട്ടിലേക്കുള്ള യാത്ര. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധ ൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു .
അർജുന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചപ്പോൾ ജില്ലാ അതിർത്തിയായ അഴിയൂരിൽ മന്ത്രി എ. കെ ശശീന്ദ്രനായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത് . കെ.കെ രമ എംഎൽഎ, കോഴിക്കോട് കലക്ടർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങാൻ ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തിയിരുന്നു.
കണ്ണാടിക്കൽ ബസാറിൽനിന്ന് വിലാപയാത്ര തുടങ്ങിയിരുന്നു . അർജുന്റെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. അർജുൻ നിർമിച്ച വീടിനോട് ചേർന്നാണ് സംസ്കാരം നടത്തുന്നത് .
https://www.facebook.com/Malayalivartha