പഴയ വി.എസ്.ഗ്രൂപ്പ് പുനർജനിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പി.വി. അൻവർ തിരുവനന്തപുരത്ത് വന്ന് വി.എസ്. അച്ചുതാനന്ദനെ കാണും.വി.എസിന്റെ അനുഗ്രഹാശിസുകളോടെ പുതിയ പാർട്ടി വി.എസിന്റെ പേരിൽ രൂപീകരിക്കാനാണ് പി.വി. അൻവറിന്റെ നീക്കം. കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരെയെല്ലാം അണിനിരത്തി സി.പി.എമ്മിലെ പിണറായി രോഗം ഇല്ലാതാക്കാനാണ് അൻവറിന്റെ നീക്കം. ഇനി നിങ്ങൾ കാണാൻ പോകുന്നത് പഴയ പി.വി. അൻവറിനെയല്ല. കമ്യൂണിസ്റ്റ് പാർട്ടിയെ അസ്തമനകടലിലക്ക് തള്ളിയിടുന്ന അസ്തമന സൂര്യനായ പിണറായി വിജയനെ നശിപ്പിച്ച് വി.എസ്. എന്ന ഉദയ സൂര്യന്റെ പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്ന പുതിയ അൻവറിനെയാണ് കേരളം കാണാൻ പോകുന്നത്.ലാവ്ലിൻ കേസിൽ ഉൾപെടെ നിയമപോരാട്ടം തുടങ്ങാനാണ് അൻവറിന്റെ തീരുമാനം. പാർട്ടിയെ ഒറ്റികൊടുത്തവനാണ് പിണറായിയെന്ന് അൻവർ ഉറക്കെവിളിച്ചു പറയും. ആ സിംഹഗർജനത്തിന് പിന്നാലെ മാർക്സിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വരെല്ലാം ഒരുമിച്ച് ചേർന്ന് ഒരു നദിയായി തീരുമെന്നാണ് അൻവർ കരുതുന്നത്. എ.ഡി. ജി. പി. അജിത് കുമാറിനും പിണറായിക്കുമെതിരെ അതിശക്തമായ സമ്മർദ്ദം ചെലുത്തുന്ന സി.പി.ഐ. അൻവറിനൊപ്പം നിൽക്കുമെന്നാണ് വിശ്വസ്തകന്ദങ്ങളിൽ നിന്നും മനസിലാക്കുന്നത്. പാർട്ടിയിൽ വെറുപ്പിന്റെ മഞ്ഞു മലയ്ക്ക് പകരം സ്നേഹത്തിന്റെ കുളിർ മഴ പെയ്യിക്കാനാണ് അൻവർ ഒരുങ്ങുന്നത്. കെ. കെ.രമ ഉൾപ്പെടെയുള്ള നേതാക്കളുമായി അൽവർ ആശയ വിനിമയം തുടങ്ങിക്കഴിഞ്ഞു. നാളെ അൻവർ യു ഡി എഫുമായി കരംകോർത്താലും അത്ഭുതപ്പെടാനില്ല. യഥാർത്ഥ സി പി എം താനാണെന്ന് തെളിയിക്കാനാണ് അൻവർ നീങ്ങുന്നത്.വി.എസിന്റെ പഴയ സഹപ്രവർത്തകരുമായി അൻവർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ ആദ്യ സൂചനയെന്നോണം പഴയ വി എസ്.പോരാളിയും ജനശക്തി സ്ഥാപകനുമായ ജി. ശക്തിധരൻ അൻവറിനെ പ്രകീർത്തിച്ച് രംഗത്തെത്തി.കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാമെന്ന് പി വി അൻവർ കരുതുന്നുവെങ്കിൽ അത് എത്ര മൗഢ്യമാണെന്ന് ചോദിച്ചു കൊണ്ടാണ്ശക്തിധരൻ സമൂഹമാധമത്തിൽ കുറിപ്പിട്ടത്. അത് ഇപ്രകാരമാണ്. ഇപ്പോൾ അൻവർ സൃഷ്ടിച്ച ഭൂകമ്പം നിർവീര്യമാക്കാൻ സിപിഎമ്മിന് അധികം സമയം വേണ്ട. ഇന്നലെ തെരുവിൽ തറ്റുടുത്തിറങ്ങിയ സ്ത്രീകളെ എത്രവേണമെങ്കിലും അവർക്ക് കിട്ടും. കയ്യും കാലും വെട്ടുന്നതിനെക്കുറിച്ച് മാത്രമല്ല ഒരു സ്ത്രീയും ചെയ്യാൻ അറയ്ക്കുന്നത് കാട്ടണമെന്ന് പറഞ്ഞാലും അവർ അനുസരിക്കും. അത് കണ്ട് നിൽക്കുന്ന നമുക്കാണ് അതിൽ വിസ്മയം.! നന്ദിഗ്രാമിലും സിൻഗൂറിലും ഇത് തന്നെ സംഭവിച്ചപ്പോഴും ആർക്കും ഒരു വിസ്മയവും ഉണ്ടായില്ല. പക്ഷെ അവർ പാർട്ടി സ്ഥാനാർഥികളെ ഒന്നടങ്കം സംപൂജ്യരാക്കി ആദരിച്ചു കാണിച്ചുകൊടുത്തു. അവിടങ്ങളിൽ കിട്ടിയ പരിശീലനമാകും വെട്ടിയിട്ട കൈകൾ ഇതാ എന്ന മട്ടിൽ നിലമ്പൂരിൽ ഇന്നലെ പെണ്ണുങ്ങൾ നടത്തിയ പേക്കൂത്ത്. അതു കണ്ട ലോകം ഈ രാക്ഷസക്കൂട്ടത്തെ എങ്ങിനെ പൊറുക്കും എന്ന് ചിന്തിച്ചിട്ടുണ്ടാകും . കേരളം എന്താ ഫാസിസത്തിനു കീഴിലാണോ? ഇത് നല്കുന്ന സന്ദേശമെന്താണ്? തലയ്ക്ക് വെളിവുള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലാതായൊ? ജനങ്ങൾ തെരുവിലിറങ്ങിയാൽ .. ........? പി വി അൻവർ മാത്രം വിചാരിച്ചാൽ ഈ ഭ്രാന്ത് തളയ്ക്കാൻ പറ്റില്ല. അൻവർ ആണ് ശരിയെന്നും പറയാനുമാകില്ല. തുണി ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് പോലും ഉറയ്ക്കാത്ത മങ്കമാരുടെ ആ കലിപ്പ് ഉണ്ടല്ലോ അതിനെ ഭയപ്പെടണം. എവിടെയെത്തി നമ്മുടെ നാട് സഹോദരിമാരെ? ഒരു വശത്ത് കപടതയുടെ പെരും തച്ചൻമാർ ജനങ്ങളുടെ ഒപ്പം കൂടി പ്രീണിപ്പിച്ച് വശത്താക്കി സമ്പത്ത് മുഴുവൻ ഏതാനും കുടുംബങ്ങൾ ഊറ്റിക്കൂടിച്ചു മദിച്ചു പുളയ്ക്കുന്നു! . മറുവശത്ത് പോർക്കളങ്ങളിൽ ഹോമിക്കപ്പെട്ടവരുടെ രണഭൂമികളിൽ ഇനിയും ഒരുതരിയെങ്കിലും കനൽ ബാക്കി ഉണ്ടല്ലോ എന്ന് പ്രത്യാശയോടെ ഉറ്റുനോക്കുന്നവർ! ഇതിൽ ആരുടെ കൂടെയാണ് പി വി അൻവർ? അതാണ് ആദ്യം അറിയേണ്ടത്? . ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ യഥാർഥ നായകർ തിരോഭവിച്ചതോടെ കബളിപ്പിക്കപ്പെട്ട ജനത അധിവസിക്കുന്ന ശപിക്കക്കപ്പെട്ട പ്രദേശമായി കേരളം മാറിയോ? . ജനങ്ങളുടെ ആവേശത്തിമിർപ്പിൽ വി എസ് അച്യുതാനന്ദൻ വാർധക്യം കൂസാതെ തുടങ്ങിവെച്ച ഉജ്ജ്വല പോരാട്ടം അനാഥമായി മൂന്നാറിന്റെ മലയിടുക്കിലേവിടെയോ മുന്നോട്ട് പോകാനാകാതെ സ്തംഭിച്ചു നിൽക്കുകയാണ്. അതിലേക്ക് വഴിതെളിച്ച പ്രതിലോമ പ്രവർത്തനങ്ങൾക്ക് ഒത്താശചെയ്യുകയും വഴിതെറ്റിക്കുകയും ചെയ്തവർ ഇപ്പോൾ പെരുവഴിയിൽ കാലും കയ്യുമിട്ടടിച്ചു വിലപിക്കുന്നത് കാവ്യനീതിയായിരിക്കാം . അതിൽ പശ്ചാത്തപ്പിക്കുന്നുണ്ടോ അൻവർ ? എന്തിനാണ് വി എസിനോടും ഈ നാടിനോടും ഈ ചതി ചെയ്തതെന്നതിന് ഉത്തരമുണ്ടോ? . അൻവറിന് തെറ്റ് തിരുത്താനും ആത്മാർഥമായി പശ്ചാത്തപ്പിക്കാനും പറ്റിയ സന്ദർഭമാണിത്. വി എസ് ഇപ്പോൾ ശരീരം കൊണ്ട് ഒപ്പം നിൽക്കാനില്ല എങ്കിലും ആ പ്രകാശ ഗോപുരം ഇനിയും അണഞ്ഞിട്ടില്ല. വി എസിന് സമാനമാണെന്ന് പറയനാവില്ലെങ്കിലും അതിലെ തരിയും ഈ തരിയും ചേർന്നാൽ വലിയൊരു കനലാകുമെന്നതിൽ തർക്കമില്ല. കളങ്കിതനായ അൻവറിനേയും വിഎസിനേയും എങ്ങിനെ കൂട്ടിക്കെട്ടും എന്ന ഒരു മുട്ടാപ്പോക്ക് ചോദ്യം ഉയരാം.? പരിശുദ്ധരുടെ ജാതകം മാത്രം വെച്ച് ഒരു വിപ്ലവവും ഉണ്ടായിട്ടില്ല സഖാക്കളെ .ഗാന്ധിജിക്ക് പോലും.! ഓരോ കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റലാണ് വിപ്ലവം. പലരാജ്യങ്ങളിലെയും വിപ്ലവത്തിന്റെയും പോർമുഖ ങ്ങളിൽ അശരണരായ വിഭാഗങ്ങളെ അന്തർധാരകളായി കാണാം . ചിലപ്പോൾ ചുവന്ന തെരുവുകളിൽ നിന്നുള്ളവരുടെ അടക്കം പ്രവാഹമുണ്ടാകാം അതിൽ. . വി എസ് അച്യുതാനന്ദൻ ഇപ്പോഴും മലയിറങ്ങിയ മൂന്നാറിൽ തന്നെ നിൽക്കുകയാണ്. ഇപ്പോൾ ബക്കറ്റുമില്ല അതിൽ വെള്ളവുമില്ല. ശംഖുമുഖത്ത് ഇരമ്പിക്കൊണ്ടിരുന്ന കടലിനെ വറ്റിച്ച് വെടിപ്പാക്കിയെന്നവകാശപ്പട്ടുന്ന കപട വിപ്ലവകാരികളോട് ആ ഉമ്മാക്കി പുല്ലാണ് എന്നാണ് അൻവർ പറയേണ്ടത്. അതാണ് അൻവർ പ്രഖ്യാപിക്കേണ്ടത്. അതിന് മുമ്പ് പലതും ത്യജിക്കേണ്ടിവരും. പലതും തിരുത്തേണ്ടിയും വരും. ആ നെഞ്ച് വിരിച്ചുള്ള നിൽപ്പുണ്ടല്ലോ അൻവറേ. ! അതൊരു രാജയോഗമായാലോ? അവിടെയാണോ അൻവരുടെ സിംഹാസനം? കളിക്കുമ്പോൾ കുഴിയാനയോടല്ല ,കൊലക്കൊല്ലിയോട് തന്നേ വേണം കളിക്കാൻ . നിലമ്പൂരിലെ പടയാളികൾ ഒന്ന് ആഞ്ഞു മുട്ടിയാൽ ,പൂഞ്ഞാറിലെ മിത്രൻ നമ്പൂതിരി എന്ന അഭ്യാസിയായ കുറിയ ജ്യോതിഷാചര്യൻ സ്വന്തം വെങ്കല ശരീരത്തിനുമേൽ ഇടിച്ചു കാണിക്കുമ്പോൾ കേൾക്കുന്ന അസാധാരണ ഗർജ്ജന ശബ്ദം അൻവറുടെ കർണ്ണപുടത്തേയും വിജൃംഭിപ്പിക്കും.അതിശക്കമായ ഭാഷയിലാണ് ശക്തിധരൻ അൽഫറിനെ സ്വാഗതം ചെയ്യുന്നത്. സമൂഹ മാധ്യമകുറിപ്പിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. അൻവറിനെ ശക്തി സ്വാഗതം ചെയ്തു എന്ന കേട്ടപ്പോൾ തന്നെ കേരളം നെഞ്ചുവിരിച്ച് ചിരിച്ചു. ഛേ, അൻവറോ എന്ന് പറഞ്ഞവരൊക്കെ പരിശുദ്ധരുടെ ജാതം മാത്രം വച്ച് ഒരു വിപ്ലവവും ഇവിടെ ഉണ്ടായിട്ടില്ലെന്ന ശക്തിധരന്റെ ഒറ്റ വരിയിൽ വീണു.ഒന്നും വർഷങ്ങൾക്ക് ശേഷം നടക്കുന്ന തിരഞ്ഞടുപ്പിലൂടെ അധികാരത്തിലെത്തുന്ന യു ഡി എഫിൽ യഥാർത്ഥ കമ്യൂണിസ്റ്റുകാർഅണിനിരക്കും എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സി പി ഐയും ആർ എം പിയും അൻവറിന്റെ വി.എസ്. ജനപക്ഷപുമൊക്കെ കോൺഗ്രസിന് കരുത്തായി മാറും. എല്ലാവർക്കും ഒരൊറ്റ ലക്യം മാത്രമാണുള്ളത്. അത് കളങ്കിതനായ പിണറായി വിജയനെ നിരായുധനാക്കുക എന്നത് മാത്രമാണ്. കൃത്തുപറമ്പ് രക്തസാക്ഷിയായ പുഷ്പൻ പോലും സമാധാനത്തോടെയല്ല മരിച്ചതെന്ന് കരുതുന്നവരാണ് യഥാർത്ഥ സി.പി. എമ്മുകാർ. പുഷ്പൻ മരണ കിടക്കയിലേക്ക് വീഴുമ്പോൾ ആ സഖാവിനെ കിടക്കയിലേക്ക് തള്ളിയിട്ട എം.വി രാഘവന്റെ മകൻ എം.വി. നികേഷ് കുമാർ പിണറായിയുടെ വത്സല ശിഷ്യനായി സി പി എമ്മിൽ സജീവമായി കഴിഞ്ഞു. അത്തരം ഒരു നിർഭാഗ്യകരമായ കാഴ്ചയോടുകൂടിയാണ് പുഷ്പൻ യാത്രയായത്. എം.എം. ലോറൻസിന്റെ മൃതദേഹത്തിന് വേണ്ടി പിണറായി മക്കളെ കടിപിടി കൂടിച്ചു. ഇത്തരത്തിൽ ലോറൻസിന്റെ ആത്മാവിന് പോലും ഗതികിട്ടിയില്ല. ആത്മാക്കളെ പോലും അനാഥമാക്കുന്ന പാർട്ടിയായി സി പി എം മാറിക്കഴിഞ്ഞു. പുഷ്പനും ലോറൻസും ഗതികിട്ടാ ആത്മാക്കളായി അലയുമ്പോൾ പിണറായിക്കും മോക്ഷം ലഭിക്കില്ല. ഇനി വി എസിന്റെ കാര്യമോ? വാർധക്യത്തിൽ ആ മനസ് ആശങ്കാകുലമാണ്. സി പി എം എന്ന പാർട്ടി ഇല്ലാതാകുന്ന കാഴ്ച വിഎസ് അറിയുന്നുണ്ടാവണം.അതിനെ ഇല്ലാതാക്കിയവരുടെ പതനം കാണാനാവണം വി എസ് കാത്തിരിക്കുന്നത്. 2016 ൽ വി.എസിനെ മുന്നിൽ നിർത്തിയതാണ് പിണറായി അധികാരത്തിലെത്തിയത്. എന്നാൽ അധികാരം കിട്ടിയതോടെ വി എസിനെ തഴഞ്ഞു.അദ്ദേഹം രോഗ കിടക്കയിലായി.
ഇതുപോലെയുള്ള വി എസുമാർ സി.പി. എമ്മിൽ കുറവാണ്. കൂടുതൽ വി എസുമാർ ഉണ്ടാകാനാണ് സാധാരണ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ പാർട്ടി ബംഗാളിന് സമാനമാകുമെന്നും അവർ കരുതുന്നു. ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു സി.പി.എം. . വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വിഎസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നതിനെ കുറിച്ച് പത്രപ്രവർത്തകനായ ജി. ശക്തിധരൻ എഴുതിയിട്ടുണ്ട്. ശക്തിധരൻ തുടർന്നു: രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലിഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വിഎസ് ,വിഎസ് ആയത് . വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വിഎസ്സിന് അറിയാമായിരുന്നു. വിഎസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ല''.
വി എസിൻ്റെ വിശ്വസ്തനായിരുന്നു ശക്തിധരൻ.ദേശാഭിമാനി ലേഖകനായിരിക്കെ അദ്ദേഹം വിഎസ് പറയുന്നത് അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരു തികഞ്ഞ പാർട്ടികാരനാണ് ശക്തിധരൻ. ഇതഃപര്യന്തം പാർട്ടിയെ നയിച്ചവരുടെ ത്യാഗങ്ങൾ , ജീവൻ ബലിയർപ്പിച്ചവർ. വർഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടിൽ കഴിഞ്ഞവർ അവരുടെയെല്ലാം അർപ്പണബോധത്തിനുമുന്നിൽ ഈ അശുപോലുള്ള ഞാൻ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാർ, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തിൽ തുടർഭരണം എന്ന മിഥ്യയുടെ ഇലകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വർഷത്തെ തുടർഭരണം എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് മാഞ്ഞുപോയപ്പോൾ ആകെ ശബ്‍ദം ഉണ്ടായത് ഒരു പൂച്ച ലെനിൻഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു.എന്നാൽ അതിലും വലിയശബ്ദം ചിലപ്പോൾ മോസ്കോയിലെ പുരാവസ്തു ശേഖരങ്ങൾ ഗോർബച്ചേവ് ലോകത്തിന് മുന്നിൽ തുറന്നുവെച്ചപ്പോൾ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ഇതാണ് ശക്തിയുടെ ന്യായം. വി.എസ്.അച്ചുതാനന്ദൻ തന്നെ ഇപ്പോഴും നിഴൽ പോലെ പിന്തുടരുന്നതായി പിണറായി വിജയൻ കരുതുന്നു. വി.എസിന് ഓർമ്മയില്ലെങ്കിലും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ഇന്നും സജീവമാണ്.കെ.എം.ഷാജഹാന് ശേഷമാണ് ശക്തിധരൻ പിണറായിക്കെതിരെ രംഗത്തെത്തുന്നത്. ശക്തിധരൻെറ വാക്കുകൾക്ക് കാരിരുമ്പിൻെ ശക്തിയാണ്.ശക്തിധരനെ കേരളം കണ്ണടച്ച് വിശ്വസിക്കുന്നു എന്ന സംശയം പിണറായിക്ക് അറിയാം. ഇത് മറികടക്കുക എളുപ്പമല്ലെന്നും പിണറായി വിശ്വസിക്കുന്നു. ഈ കൂട്ടത്തിലേക്കാണ് അൻവറും കടന്നു വരുന്നത്. അൻവറിനുള്ള സാമ്പത്തിശേഷി കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്ന് വി എസ് പക്ഷം കരുതുന്നു.ഇവർക്കെല്ലാം ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. അത് പിണറായിയാണ്. അൻവറിലൂടെ ഉദകക്രിയ ചെയ്യുകയാണ് ലക്ഷ്യം.